കാഷ്മീര്‍ പ്രശ്‌നപരിഹാരത്തിനുള്ള ഏകമാര്‍ഗം ജിഹാദ് മാത്രം ! ഇന്ത്യയ്‌ക്കെതിരേ ജിഹാദിന് ആഹ്വാനം ചെയ്ത് ബ്രിട്ടനിലെ മുസ്ലിം വനിതാ നേതാവ്; ബ്രിട്ടനില്‍ ഇന്ത്യ വിരുദ്ധ വികാരം ആളിക്കത്തിച്ച് പാകിസ്ഥാന്‍ വംശജര്‍…

ഇന്ത്യയ്‌ക്കെതിരേ ജിഹാദിന് ആഹ്വാനം ചെയ്ത ബ്രിട്ടീഷ് മുസ്ലിം വനിതാ നേതാവിനെതിരേ പൊലീസ് അന്വേഷണം തുടങ്ങി. വ്യവസായിയും മാധ്യമ പ്രവര്‍ത്തകയുമായ 38-കാരിയായ സുമൈറ ഫറൂഖാണ് ബെര്‍മിംഗ്ഹാമിലെ റാലിയില്‍ പ്രസംഗിക്കുമ്പോള്‍ വിവാദ പരാമര്‍ശം നടത്തിയത്. ചാന്‍സലര്‍ സാജിദ് ജാവിദുമായും ചാള്‍സ് രാജകുമാരനുമായൊക്കെ സൗഹൃദമുള്ള സുമൈറ, ബ്രിട്ടനിലെ അറിയപ്പെടുന്ന വനിതാ നേതാക്കളിലൊരാളാണ്.

സംഭവം വിവാദമായതോടെ സുമൈറ കളംമാറ്റിച്ചവിട്ടി. താന്‍ പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ ജിഹാദ് എന്ന വാക്കുപയോഗിച്ചില്ലെന്നാണ് സുമൈറ ഇപ്പോള്‍ വാദിക്കുന്നത്. കാശ്മീര്‍ ജനതയുടെ കഷ്ടപ്പാടിനെക്കുറിച്ച് സൂചിപ്പിക്കാനായാണ് അതുപയോഗിച്ചത്. ‘ശിരോവസ്ത്രം ധരിച്ച് അധികപ്രസംഗം നടത്തുന്നവളാ’യതുകൊണ്ടാണ് തന്നെ മാത്രം ഉന്നമിട്ട് ഇത്തരം ആരോപണങ്ങളുയരുന്നതെന്നും സുമൈറ പറയുന്നു. എന്നാല്‍, യോഗത്തിന്റെ വീഡിയോയില്‍ സുമൈറയുടെ പ്രകോപനപരമായ പ്രസംഗം വ്യക്തമാണ്.

ബെര്‍മിംഗ്ഹാം കൗണ്‍സില്‍ ഹൗസിന്റെ പടിക്കെട്ടില്‍നിന്നാണ് അവര്‍ റാലിയെ അഭിസംബോധന ചെയ്തത്. ‘കാശ്മീരില്‍ ഇപ്പോള്‍ ഒരു മുദ്രാവാക്യമേയുള്ളൂ. അത് കര്‍ഫ്യൂ പിന്‍വലിക്കുകയെന്നതാണ്. അവരെ അവരുടെ ജീവിതം ജീവിക്കാന്‍ അനുവദിക്കുക. മുസ്ലിം സമൂഹത്തോട് ഒരുകാര്യം പറയാന്‍ ആഗ്രഹിക്കുന്നു. ഇതിനെല്ലാം പരിഹാരം ഒന്നേയുള്ളൂ. ജിഹാദ്. പ്രതിഷേധിച്ചിട്ടൊന്നും കാര്യമില്ല. ജിഹാദ് മാത്രമേ പ്രതിവിധിയുള്ളൂ’ ഇതായിരുന്നു സുമൈറയുടെ വാക്കുകള്‍. വീഡിയോ പരിശോധിച്ച പൊലീസ് ബെര്‍മിംഗ്ഹാമിലെ വീട്ടിലെത്തി സുമൈറയുടെ മൊഴി രേഖപ്പെടുത്തി.

മുസ്ലിം ചാനലായ നൂര്‍ ടിവിയുടെ ചീഫ് എക്സിക്യുട്ടീവാണ് സുമൈറ. 2017-ലെ ബ്രിട്ടീഷ് മുസ്ലിം അവാര്‍ഡുകളില്‍ ബിസിനസ് വുമണ്‍ വിഭാഗത്തില്‍ അന്തിമപട്ടികയിലെത്തുകയും ചെയ്തിരുന്നു. മുസ്ലീങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി സാമൂഹികമാധ്യമങ്ങളിലും മറ്റും ശക്തമായ വാദഗതികള്‍ ഉന്നയിക്കുന്നയാള്‍കൂടിയാണ് സുമൈറ. ജിഹാദിന് ഒരു അര്‍ഥം മാത്രമല്ലെന്നും ആളുകളെ പരസ്പരം പോരടിപ്പിക്കുന്ന ഒരാളല്ല താനെന്നും സുമൈറ അവകാശപ്പെടുന്നു. കാഷ്മീര്‍ വിഷയത്തില്‍ ബ്രിട്ടനില്‍ ഇന്ത്യാ വിരുദ്ധ വികാരം ആളിപ്പടരുകയാണ്. പ്രതിഷേധ പ്രകടനങ്ങളില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. ലണ്ടനിലെ ഹൈക്കമ്മീഷനിലേക്ക് ഇരച്ചുകയറിയ പാകിസ്ഥാന്‍ അനുകൂലികള്‍ കെട്ടിടത്തിന്റെ ചില്ല് തകര്‍ക്കുന്ന സംഭവം വരെയുണ്ടായി.

Related posts