ഒരു കാട്ടുപോത്തിന്റെ പ്രതികാരം ! വെടിവെച്ച നായാട്ടുകാരന്റെ പിറകില്‍ നിന്ന് കുത്തി ജീവനെടുത്ത് കാട്ടുപോത്ത്; വേട്ടക്കാരെ പോലീസ് അറസ്റ്റു ചെയ്തു

വന്യമൃഗങ്ങള്‍ക്കും പ്രതികാര മനോഭാവം ഉണ്ടെന്നു തെളിയിക്കുകയാണ് കുരങ്ങണി വനത്തിലെ കാട്ടുപോത്ത്. തന്നെ വെടിവച്ച നായാട്ടുകാരനെ കുത്തിക്കൊന്നാണ് കാട്ടുപോത്ത് കലിപ്പ് തീര്‍ത്തത്. ഇടുക്കി തോണ്ടിമല സ്വദേശി മാരിയപ്പ(58)നാണ് മരിച്ചത്.

വേട്ടയില്‍ പങ്കാളിയായ രാജകുമാരി സ്വദേശികളായ കണ്ണന്‍കുളങ്ങര സാജു ഗീവര്‍ഗീസ്(48), കാരപ്പള്ളിയില്‍ കെ.കെ. രാജേഷ് (37) എന്നിവരെ ശാന്തമ്പാറ പോലീസ് പിടികൂടി തമിഴ്നാട് പോലീസിനു കൈമാറി.

രാജകുമാരി നോര്‍ത്ത് സ്വദേശികളായ സാജുവും രാജേഷും ബോഡിമെട്ട് തോണ്ടിമല സ്വദേശി മരിയപ്പനൊപ്പം വനമേഖലയിലെ പുലിക്കുത്തിന് അടുത്തുവച്ചാണ് പോത്തിനെ വെടിവച്ചത്. ഞായറാഴ്ച രാവിലെ പത്തിനാണ് സംഭവം. വെടിയേറ്റു വീണ പോത്തിനെ ശരിപ്പെടുത്താന്‍ ഇവര്‍ അടുത്തെത്തിയപ്പോള്‍ പോത്ത് ചാടിയെഴുന്നേറ്റ് ഇവര്‍ക്കു നേരെ കുതിക്കുകയായിരുന്നു.

പിന്തിരിഞ്ഞോടിയ മാരിയപ്പനെ പുറകില്‍നിന്നു കുത്തിവീഴ്ത്തി. ഓടിരക്ഷപ്പെട്ട സാജുവും രാജേഷും ചേര്‍ന്നു മാരിയപ്പനെ തമിഴ്നാട് തേനി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് ചോദിച്ചപ്പോള്‍ കൃഷിയിടത്തിലെ പണിക്കിടെ വീണു പരിക്കേറ്റതാണെന്നാണ് ഇവര്‍ പറഞ്ഞത്.

തുടര്‍ന്ന് തമിഴ്നാട് പോലീസ് ശാന്തമ്പാറ സ്റ്റേഷനില്‍ വിവരം അറിയിച്ചു. രാജേഷിനേയും സാജുവിനേയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തപ്പോഴാണ് നായാട്ടിനിടെയാണ് മരണമെന്ന് വ്യക്തമായത്. സ്ഥിരമായി വന്യമൃഗവേട്ട നടത്തിയിരുന്ന സംഘം ലൈസന്‍സില്ലാത്ത നാടന്‍ തോക്ക് ഉപയോഗിച്ചാണ് പോത്തിനെ വെടിവച്ചത്. തോക്ക് കാട്ടില്‍ ഒളിപ്പിച്ചിരിക്കുകയാണെന്ന് ഇവര്‍ മൊഴിനല്‍കി.

കുരങ്ങണി പോലീസും വനം വകുപ്പും കേസെടുത്തു. വനമേഖലയില്‍ അതിക്രമിച്ചു കടക്കല്‍, വന്യമൃഗങ്ങളെ വേട്ടയാടല്‍, അനധികൃതമായി ആയുധം കൈയില്‍ സൂക്ഷിച്ചത് തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മാരിയപ്പന്റെ മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറി. ഈ മേഖലയില്‍ അനധികൃതമായി മൃഗവേട്ട സജീവമാണെന്നാണ് പോലീസ് പറയുന്നത്.

Related posts

Leave a Comment