കോഴിക്കോട്: ഏറെ കോളിളക്കമുണ്ടാക്കിയ പാലക്കാട് കല്ലേക്കാട് ആംഡ് റിസര്‍വ് ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ എൻ.കെ. കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എട്ട് പോലീസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023ലെ സെക്ഷന്‍ 218 പ്രകാരമാണ് പ്രോസിക്യൂഷന് നടപടികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
2019 ജൂലൈ 25ന് രാത്രി 10.15ഓടെ ലക്കിടി റെയില്‍വേ സ്റ്റേഷനു സമീപം ഓടുന്ന ട്രെയിനു മുന്നില്‍ ചാടിയാണ് എൻ.കെ. കുമാര്‍ ആത്മഹത്യ ചെയ്തത്. സഹപ്രവര്‍ത്തകരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നിരന്തരമായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 306, 454, 465, 471, 201 വകുപ്പുകളും പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.പാലക്കാട് കല്ലേക്കാട് മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് എൽ. സുരേന്ദ്രൻ, കല്ലേക്കാട് എ.ആർ. ക്യാമ്പിലെ എസ്സിപിഒ എം. മുഹമ്മദ് ആസാദ്, എ.ആർ. ക്യാമ്പിലെ ആര്‍എഎസ്ഐ റഫീഖ്, സിപിഒമാരായ ശ്രീജിത്ത്, ജയേഷ്, എ.സി. വൈശാഖ്, കെ.സി. മഹേഷ്, ശ്രീജിത്ത് എന്നിവരാണ് കേസില്‍ പ്രതിസ്ഥാനത്തുള്ളത്.
ശ്രീജിത്ത് 2021ല്‍ മരിച്ചു. സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് സര്‍ക്കാര്‍ പ്രതികളെ പ്രോസിക്യുട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. പ്രതികളായ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും ഔദ്യോഗിക ചുമതലകളുടെ പരിധി ലംഘിക്കുകയും ചെയ്തതായി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്.
അതിനാൽ, ഭാരതീയ നാഗരിക് സുരക്ഷാസംഹിത, 2023ലെ സെക്ഷന്‍ 218 പ്രകാരമുള്ള സംരക്ഷണം ഇവര്‍ക്കു ലഭിക്കില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.