തലയോലപ്പറമ്പ്: ബസ് സ്റ്റാൻഡിന് മുൻവശത്ത് രൂപപ്പെട്ട വൻഗർത്തങ്ങൾ അപകടങ്ങൾക്ക് ഇടയാക്കുന്നതിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും ചേർന്ന് വൻകുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ചു.
ഇന്നലെ വൈകുന്നേരം ആറോടെയാണ് ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും ചേർന്ന് പ്രതിഷേധവുമായെത്തിയത്. ഇന്നലെ രാവിലെ സ്റ്റാൻഡിൽനിന്ന് പുറത്തേക്കെടുത്ത ബസ് കുഴിയിലേയ്ക്കിറങ്ങുന്നതിനിടയിൽ ബസിലേക്ക് കയറിയ വീട്ടമ്മ പിടിവിട്ട് താഴെ വീണിരുന്നു. ആ സമയം മറ്റ് വാഹനങ്ങൾ വരാതിരുന്നതിനാൽ വൻ ദുരന്തമൊഴിവായി. ഇന്നലെ സ്റ്റാൻഡിലേയ്ക്ക് വന്ന ബസ് കുഴിയിൽ ചാടിയതിനെത്തുടർന്ന് നിന്നു പോയത് പ്രധാന നിരത്തിൽ ഏതാനും മിനിട്ട് ഗതാഗതക്കുരുക്കിന് ഇടയാക്കിയിരുന്നു.
തലയോലപ്പറമ്പിലെ ബസ് സ്റ്റാൻഡും അനുബന്ധിച്ചുള്ള വ്യാപാര സമുച്ചയവും സ്വകാര്യ സ്ഥാപനം ബിഒടി വ്യവസ്ഥയിൽ നിർമിച്ചതിനാൽ ബസ് സ്റ്റാൻഡിൽനിന്നും വ്യാപാര സമുച്ചയത്തിൽനിന്നുമുള്ള ഫീസ് പിരിവും മുറിവാടകയുമൊക്കെ സ്വകാര്യ സ്ഥാപനമാണ് ഈടാക്കുന്നത്.
ദിനംപ്രതി 75 ഓളം സ്വകാര്യ ബസുകൾ സ്റ്റാൻഡിൽ കയറുന്നുണ്ട്. ഈ ബസുകളിൽ നിന്നുതന്നെ ഫീസിനത്തിൽ നല്ലൊരു തുക ലഭിക്കുമെന്നിരിക്കെയാണ് നിരവധി അപകടങ്ങൾ നടന്നിട്ടും സ്റ്റാൻഡിലെ കുഴികൾ അടയ്ക്കുന്നതിൽ ബന്ധപ്പെട്ടവർ അനാസ്ഥ കാട്ടുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
ബസ് സ്റ്റാൻഡിനോടനുബന്ധിച്ചുള്ള വ്യാപാര സമുച്ചയത്തിലാണ് പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നതെങ്കിലും തൊട്ടുമുന്നിലെ കുഴിയട യ്ക്കുന്ന കാര്യത്തിൽ പഞ്ചായത്ത് അധികൃതരും ആർജവം കാട്ടിയില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
കോട്ടയം-തലയോലപ്പറമ്പ് റോഡിനോട് ചേർന്നുള്ള സ്റ്റാൻഡിൽ ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് ഇന്റർ ലോക്ക് കട്ടകൾ തകർന്ന് വൻ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.
ഈ കുഴികൾ സ്റ്റാൻഡിലേക്ക് കയറുന്ന ബസുകൾക്ക് പുറമേ പ്രധാന നിരത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്കും വലിയ അപകടഭീഷണിയായി മാറിയിരിക്കുകയാണ്.ബസുകൾ വരുന്നതും പോകുന്നതും ഒരുഭാഗത്തു കൂടിയായതിനാൽ ബസുകൾ കടന്നുവരുമ്പോൾ സ്റ്റാൻഡിലെത്തുന്നവർ ഓടിമാറേണ്ട സ്ഥിതിയാണ്. ആളെ കയറ്റാനായി പാർക്ക് ചെയ്യുന്ന ബസിൽ കയറാനെത്തുമ്പോൾ സ്റ്റാൻഡിലേക്ക് കയറുന്ന ബസിനടിയിൽപ്പെട്ട് ഇതിനകം നിരവധി പേർക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്.
