പത്തനംതിട്ട: ആവശ്യത്തിനു തല്ലു കിട്ടി, സഹിക്കാന്‍ വയ്യാത്ത അപമാനങ്ങളുമേറ്റു. പകയൊടുങ്ങാതെ സിപിഎം തങ്ങളെ വേട്ടയാടുന്പോഴും ശക്തമായി പ്രതികരിക്കാന്‍ പോലുമാകാത്തതിന്റെ വിഷമത്തിലാണ് സിപിഐ. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നു മാത്രമാണ് സിപിഐ നേതാക്കളുടെ പ്രതികരണം.
അടൂര്‍ കൊടുമൺ അങ്ങാടിക്കലില്‍ ഒരാഴ്ച മുന്‍പ് ഉടലെടുത്ത സംഘര്‍ഷങ്ങളാണ് അയവില്ലാതെ തുടരുന്നത്. പോലീസില്‍ നിന്നു നീതി കിട്ടുന്നില്ലെന്ന ആക്ഷേപം സിപിഐയ്ക്കുണ്ട്. എല്‍ഡിഎഫ് സംസ്ഥാന സമിതിയിലും മുഖ്യമന്ത്രിക്കും പരാതി നല്കി കാത്തിരിക്കുകയാണ് അവര്‍.
വീട് ആക്രമിച്ചു
നിലവില്‍ നാല് കേസുകള്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും രണ്ട് കേസുകള്‍ സിപിഐയ്ക്കെതിരെയുമാണ് എടുത്തിരിക്കുന്നത്. ഇതില്‍ തന്നെ പോലീസിനെ ആക്രമിച്ച കേസ് സിപിഐയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്.
എന്നാല്‍ ഇത് സിപിഎമ്മുകാര്‍ ചെയ്തതാണെന്ന് സിപിഐ ആരോപിക്കുന്നു. സിപിഐ നേതാക്കളുടെ വീട് ആക്രമിച്ചതിനടക്കം ശക്തമായ നടപടി ഉണ്ടാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കൊടുമൺ- അങ്ങാടിക്കൽ പ്രദേശത്ത് സിപിഎമ്മിൽ പ്രവർത്തിച്ചിരുന്ന ഏതാനും പ്രവർത്തകർ കഴിഞ്ഞയിടെ പാർട്ടി വിട്ട് സിപിഐയിൽ ചേർന്നതോടെയാണ്ഇവിടെ പ്രശ്നങ്ങൾ ആരംഭിച്ചത്. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിൽ സീറ്റ് നൽകാത്തതും സിപിഎം – സി പി എം ബന്ധം കൂടുതല്‍ വഷളാക്കി.
ബാങ്കിലും മത്സരം
30 ന് കൊടുമൺ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്.. ഇവിടെയും സിപിഎം പാനലിനെതിരെ സിപിഐ മൽസരിക്കുന്നുണ്ട്.
യുവജന സംഘടന നേതാക്കൾ തമ്മിൽ സമൂഹ മാധ്യമങ്ങളുലൂടെയും വെല്ലുവിളികൾ തുടരുന്നതിനിടെയാണ് ഇന്നലെ സമൂഹമാധ്യമങ്ങളിലുടെ മര്‍ദന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.
ഇപ്പോൾ പുറത്തു വന്ന ദൃശ്യങ്ങൾ സഹിതം സിപിഐ വീണ്ടും പരാതി നൽകിയിട്ടുണ്ട്. സമീപകാലത്തു പാര്‍ട്ടി മാറിയവര്‍ അടക്കമുള്ളവരയാണ് സിപിഎമ്മുകാര്‍ ആക്രമിച്ചിട്ടുള്ളത്.
മർദനരംഗങ്ങള്‍ പുറത്തുവന്നു,പ്രതികളെ തിരിച്ചറിഞ്ഞ്കേസെടുക്കുമെന്നു പോലീസ്
പത്തനംതിട്ട: സിപിഐ നേതാക്കളെ സിപിഎമ്മുകാര്‍ വളഞ്ഞിട്ടു തല്ലുന്ന രംഗങ്ങളടങ്ങുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നതോടെ പ്രതികളെ കണ്ടെത്തി കേസെടുക്കാനാകുമെന്ന് പോലീസ്.
കൊടുമണ്‍ അങ്ങാടിക്കൽ തെക്ക് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ സിപിഐ നേതാക്കളെ വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
സിപിഐ അങ്ങാടിക്കൽ ലോക്കൽ സെക്രട്ടറി സുരേഷ് ബാബു മണ്ഡലം സെക്രട്ടേറിയറ്റംഗം ഉദയൻ എന്നിവരെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ നടുറോഡിലിട്ട് അതിക്രൂരമായി മർദ്ദിക്കുന്ന രംഗങ്ങൾ പുറത്തായത്.
കഴിഞ്ഞ 16 നായിരുന്നു സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് . സിപിഎം കളളവോട്ട് ചെയ്യുന്നതായി ആരോപിച്ചുണ്ടായ വാക്കേറ്റങ്ങൾ ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കല്ലേറിലും മർദ്ദനത്തിലും ഇരു വിഭാഗത്തിലുമുള്ള നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
കൊടുമൺ സിഐക്കും രണ്ടു പോലീസുകാർക്കും തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്ന് രാത്രി അങ്ങാടിക്കൽ വടക്ക്, ഐക്കാട് പ്രദേശങ്ങളിൽ സിപിഐ നേതാക്കളുടെ വീടിന് നേരെയും ആക്രമണം നടന്നു. വീടുകളുടെ ജനൽ ഗ്ലാസുകളും മറ്റും തകർത്തിരുന്നു.
ബാലാവകാശ കമ്മീഷനിലും പരാതി
കൊടുമണ്‍ അങ്ങാടിക്കലിലെ സംഘര്ഷങ്ങളേ തുടര്‍ന്ന് സിപിഐ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീട് ആക്രമിച്ച സംഭവത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ബാലാവകാശ കമ്മീഷനും പരാതി.
ഈ സംഭവത്തില്‍ പോലീസ് പ്രത്യകേ കേസെടുത്ത് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു തയാറാകാതെ വന്നതോടെയാണ് ബാലാവകാശ കമ്മീഷനെ സമീപിച്ചിരിക്കുന്നത്.
സിപിഎം നടത്തിയ ആക്രമണത്തിൽ പ്രതികളെ പോലീസ് പിടികൂടാത്തതിനെതിരെ സിപിഐ സംസ്ഥാന കൗണ്‍സിലംഗം കെ.ആര്. ചന്ദ്രമോഹന്, ജില്ലാ സെക്രട്ടറി എ.പി. ജയന് എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ച അടൂർ ഡിവൈഎസ് പി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.
സിപിഐ പ്രവർത്തകർക്ക് എതിരെ മാത്രം കേസേടുത്ത് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി പോലീസ് ഏകപക്ഷിയമായ നടപടി സ്വീകരിക്കുന്നതായാണ് സിപിഐ നേതാക്കൾ പറയുന്നത്.
ഇതു സംബന്ധിച്ച് സിപിഐ നേതാക്കൾ അടൂർ ഡിവൈഎസ് പിക്ക് പരാതി നൽകാൻ എത്തിയപ്പോൾ പോലീസ് തടഞ്ഞത് ഏറെ നേരം വാക്കേറ്റത്തിന് ഇടയാക്കി. പോലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി.