ചാലക്കുടിയില്‍ സിപിഎമ്മിന് സ്ഥാനാര്‍ഥിക്ഷാമം ! ഞാനിനി ഇല്ലേ…എന്നു പറഞ്ഞ ഇന്നസെന്റിന് വീണ്ടും ലോട്ടറിയടിച്ചേക്കും;ഇന്നച്ചനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നു…

തൃശൂര്‍: പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ അതികായനായിരുന്ന പി.സി ചാക്കോയെ പരാജയപ്പെടുത്തിയാണ് സിനിമാതാരം ഇന്നസെന്റ് ചാലക്കുടിയില്‍ നിന്ന് കഴിഞ്ഞ തവണ പാര്‍ലമെന്റിലെത്തിയത്. ഇന്നസെന്റ് എന്ന സിനിമാതാരത്തിന്റെ ജനപ്രീതി തന്നെയായിരുന്നു വിജയത്തിനു പിന്നില്‍.എന്നാല്‍ ഇനിയൊരു തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് ഇന്നസെന്റ് പ്രഖ്യാപിച്ചതോടെ ചാലക്കുടി സീറ്റിനായുള്ള കടിപിടികള്‍ സിപിഎമ്മില്‍ തുടങ്ങിയിരുന്നു. ആറു മാസം മുമ്പു വരെ കാര്യങ്ങള്‍ സിപിഎമ്മിന് അനുകൂലമായിരുന്നെങ്കില്‍ ഇപ്പോള്‍ എല്ലാം മാറിമറിഞ്ഞിരിക്കുകയാണ്. ശക്തമായ യുഡിഎഫ് തരംഗമുണ്ടാവുമെന്ന സര്‍വേ ഫലങ്ങള്‍ വെളിയില്‍ വന്നതോടെ ചാലക്കുടിയില്‍ ജനപിന്തുണയുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടത് സിപിഎമ്മിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്.

അതിനാല്‍ തന്നെ പാര്‍ട്ടി തലപുകഞ്ഞ് ആലോചിച്ചിട്ടും ഇന്നസെന്റിനേക്കാള്‍ അനുയോജ്യനായ മറ്റൊരാളെ കണ്ടെത്താന്‍ ഇതുവരെ ആയിട്ടില്ല.അതിനാല്‍ തന്നെ ഇത്തവണയും ഇന്നച്ചനെ തന്നെ കളത്തിലിറക്കി മണ്ഡലം പിടിക്കാനുള്ള പദ്ധതിയിലാണ് സിപിഎം. ഇനിയൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കില്ല എന്നു പറഞ്ഞ ഇന്നസെന്റിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ ശക്തമാണ്.

ലോക്സഭയിലേക്ക് സിപിഎം പരീക്ഷിച്ച രണ്ടാമത്തെ സിനിമാതാരമായിരുന്നു ഇന്നസെന്റ്. അന്തരിച്ച പ്രമുഖ നടന്‍ മുരളിയെ 1999 തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സിപിഎം ഇറക്കിയെങ്കിലും വി എം സുധീരനോട് തോറ്റിരുന്നു. അതിന് ശേഷം കഴിഞ്ഞ തവണ ചാലക്കുടിയില്‍ ഇടതു സ്വതന്ത്രനായി ഇറക്കിയ ഇന്നസെന്റ് വന്‍ വിജയമാണ് നേടിയത്. കോണ്‍ഗ്രസിന്റെ ഷുവര്‍സീറ്റ് എന്ന നിലയില്‍ വലിയ വിവാദങ്ങള്‍ ഉണ്ടാക്കി സീറ്റ് പിടിച്ചുവാങ്ങിയ പി സി ചാക്കോയെ 13,000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഇന്നസെന്റ് മറികടന്നത്.

സിനിമയിലെ തമാശക്കാരന്‍ എന്ന പരിവേഷത്തോടെ കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയ ഇന്നസെന്റ് പിന്നീട് ഗൗരവതരമായ വിഷയങ്ങള്‍ നിറഞ്ഞ സരസമായ പ്രസംഗ ശൈലിയിലൂടെ മണ്ഡലം അതിവേഗം കയ്യടക്കി. ഇന്നസെന്റിനെ പോലെ ജനങ്ങളെ ആകര്‍ഷിക്കാന്‍ പറ്റിയ ഒരു സ്ഥാനാര്‍ത്ഥിയെ ചാലക്കുടിയില്‍ സിപിഎമ്മിന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മലയാളസിനിമയില്‍ 300 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മൂന്ന് തവണ സംസ്ഥാന പുരസ്‌ക്കാരവും നേടിയിട്ടുണ്ട്. 15 വര്‍ഷത്തോളം സിനിമാക്കാരുടെ സംഘടനയുടെ അദ്ധ്യക്ഷനായുള്ള പ്രവര്‍ത്തിപരിചയവും ഇന്നസെന്റിനുണ്ട്. ഇതിനിടയില്‍ ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കുന്നതില്‍ പാര്‍ട്ടിയെ ഒരു വിഭാഗം ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ചതായും വിവരമുണ്ട്.

Related posts