പെണ്‍കുട്ടികളെ പ്രേമം നടിച്ച് വളച്ചെടുക്കും; ചെക്ക് പോസ്റ്റുകളിലൂടെ മയക്കുമരുന്ന് കടത്തുന്നത് പെണ്‍കുട്ടികളുടെ ദേഹത്ത് കെട്ടിവെച്ച്; പിന്നീട് ഇവരെ പെണ്‍വാണിഭത്തിന് ഉപയോഗിക്കും; ക്വട്ടേഷന്‍ സംഘത്തില്‍ നിന്ന് എക്‌സൈസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരം

വൈപ്പിനില്‍ കഞ്ചാവുമായി അറസ്റ്റിലായ ക്വട്ടേഷന്‍ സംഘത്തില്‍ നിന്നും എക്‌സൈസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരം. പ്രേമം നടിച്ചും സാമ്പത്തികസഹായം ചെയ്തും പെണ്‍കുട്ടികളെ ലഹരിക്കടത്തിനായി ഉപയോഗിക്കുന്നുവെന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ വരെ ഇരകളാക്കുന്നുവെന്നുമാണ് വിവരം ലഭിച്ചത്. വാടകക്കാറുകളില്‍ തമിഴ്നാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോകുകയും തിരിച്ചുവരുമ്പോള്‍ കഞ്ചാവ് കടത്തുകയുമാണ് ചെയ്യുന്നത്. അധികൃതരുടെ വാഹന പരിശോധനകളില്‍നിന്ന് രക്ഷപ്പെടാനായാണ് പെണ്‍കുട്ടികളെ ഉപയോഗിക്കുന്നത്.

പെണ്‍കുട്ടികളുടെ ദേഹത്ത് ലഹരിവസ്തുക്കള്‍ കെട്ടിയാണ് കടത്തുന്നത്. ചെക്ക്്പോസ്റ്റുകളില്‍ വനിതാ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ പെണ്‍കുട്ടികളെ ദേഹപരിശോധന നടത്തില്ല. പെണ്‍കുട്ടികളെ ഇവര്‍ പെണ്‍വാണിഭത്തിന് ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വൈപ്പിനില്‍ പിടിയിലായ ഗുണ്ടാസംഘത്തില്‍ നിന്നാണ് ഈ സൂചനകള്‍ കിട്ടിയത്. കൂടാതെ, തമിഴ്നാട്-കേരള അതിര്‍ത്തി വഴി കഞ്ചാവ് കടത്തുന്നവരെ ആക്രമിച്ച് ഇവ പിടിച്ചെടുക്കുന്ന സംഘങ്ങളുമുണ്ട്. തമിഴ്നാട്ടില്‍ ലഹരി വില്‍ക്കുന്ന സംഘങ്ങള്‍ തന്നെയാണ് വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നത്. ഇവര്‍ക്ക് ഇതിന് കമ്മിഷനും ലഭിക്കും. വൈപ്പിനില്‍ പിടിയിലായ സംഘത്തില്‍ കൂടുതല്‍ പേരുണ്ട്. ഇവരെക്കുറിച്ചും പെണ്‍കുട്ടികളെക്കുറിച്ചും അന്വേഷണം നടത്തും.

നഗരത്തിലെ ബസ് സ്റ്റാന്‍ഡ് പരിസരത്തും ടൗണ്‍ ഭാഗങ്ങളിലും വില്‍പന നടത്താന്‍ കൊണ്ടു വന്ന ഒന്നേകാല്‍ കിലോഗ്രാം കഞ്ചാവുമായി കൊച്ചി സ്വദേശികളായ രണ്ടു പേരാണ് പിടിയിലായത്. ഇടക്കൊച്ചി കങ്കള്‍നഗര്‍ മറ്റത്തിപ്പറമ്പില്‍ വീട്ടില്‍ അല്‍ത്താഫ് എന്നു വിളിക്കുന്ന അനീഷ്(36), വൈപ്പിന്‍ എളങ്കുന്നപ്പുഴ ചമ്മണിയോടത്തു വീട്ടില്‍ ഷിബു (49) എന്നിവരാണ് പിടിയിലായത്. ഷിബുവിന്റെ ആവശ്യപ്രകാരം കഞ്ചാവുമായി എത്തിയതാണ് അനീഷ്. കഞ്ചാവ് ബസ് സ്റ്റാന്‍ഡിനു സമീപത്തു വച്ചു കൈമാറ്റം ചെയ്യുന്നതിനിടെ പിടികൂടുകയായിരുന്നു എന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

തെങ്കാശിയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് ശേഖരിക്കുന്നത്. കൂടുതല്‍ പേരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഏതാനും ദിവസം മുമ്പ് മുമ്പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ചാത്തരിക്ക് സമീപമുള്ള ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന അരൂക്കുറ്റി അഞ്ചുകണ്ടം വരിക്കാട്ട് വീട്ടില്‍ ഷാരൂഖ് ഖാന്‍(19), വൈപ്പിന്‍ മണ്ഡപത്തില്‍ വീട്ടില്‍ ജിബിന്‍(22 )എന്നിവരെയാണ് കഴിഞ്ഞദിവസം പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലും ഷാരൂഖ് ഖാനെ പ്രതി ചേര്‍ത്തിട്ടുണ്ട്.

ഒരു ദിവസം വൈകിട്ട് പെണ്‍കുട്ടിയുമായി ഷാരൂഖ് ഖാന്‍ കണ്ണാടിക്കാടുള്ള ഒഴിഞ്ഞ പറമ്പില്‍ എത്തുകയും പുലരുവോളം അവിടെ ചിലവഴിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ മറൈന്‍ഡ്രൈവില്‍ എത്തിയ ശേഷം ഷാരൂഖ് ഖാന്റെ സുഹൃത്തായ ജിബിന്‍ കൊണ്ടുവന്ന കഞ്ചാവ് പെണ്‍കുട്ടിക്ക് നല്‍കുകയുമായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ മാതാപിതാ ക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് സൈബര്‍ സെല്‍ വഴി നടത്തിയ തിരച്ചിലിലാണ് പ്രതികളെ പൊലീസ് കണ്ടെത്തിയത്.

ഷാരൂഖ് ഖാന്റെ കൂടെയാണ് പെണ്‍കുട്ടി പോയിട്ടുള്ളതെന്ന് പൊലീസ് മനസ്സിലാക്കിയിരുന്നു. കാക്കനാട് പമ്പ് ജീവനക്കാരനാണ് ഇയാള്‍. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ മറന്നുവെച്ചു പോയത് കേസിന് വഴിത്തിരിവായി. പിറ്റേന്ന് രാവിലെ ഫോണ്‍ കണ്ട ഓട്ടോ ഡ്രൈവര്‍ വിവരം പൊലീസിനെ അറിയിച്ചിരുന്നു. പലയിടങ്ങളിലും കറങ്ങി നടന്ന ശേഷം എറണാകുളത്ത് മറൈന്‍ ഡ്രൈവ് വാക് വേ ഭാഗത്തിരുത്തിയാണ് രണ്ടു യുവാക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെക്കൊണ്ട് കഞ്ചാവ് ബീഡി വലിപ്പിച്ചത്.. ജിബിന്‍ അടിപിടി ഉള്‍പ്പെടെ പല കേസുകളിലും മുമ്പ് പ്രതിയായിട്ടുള്ള ആളാണെന്നും പൊലീസ് പറഞ്ഞു. ഇരുവരും കഞ്ചാവ് സംഘത്തിന്റെ ഭാഗമാണെന്ന് പോലീസ് പറഞ്ഞു.

Related posts