കോട്ടയം: രാസവളത്തിന് ആവശ്യക്കാര്‍ ഏറിയതോടെ വളങ്ങളുടെ വില കുതിച്ചുയര്‍ന്നു. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാസവള നിര്‍മാണത്തിനാവശ്യമായ അസംസ്കൃതവസ്തുക്കളുടെ ക്ഷാമവും ഇറക്കുമതി തടസപ്പെട്ടതോടെയുമാണു വില കുതിച്ചുയരുന്നത്. ഇതോടൊപ്പം ഫോസ്ഫോറിക് ആസിഡ്, അമോണിയ തുടങ്ങിയവയുടെ ഇറക്കുമതി ചെലവ് കൂടിയതിനു പുറമെ കേന്ദ്രസര്‍ക്കാര്‍ രാസവള കമ്പനികള്‍ക്കു നല്കുന്ന സബ്സിഡി വെട്ടിക്കുറച്ചതുമാണ് വില ഉയരാന്‍ കാരണമായി ചൂണിക്കാണിക്കുന്നത്. അതേസമയം കമ്പനിക്കാരുടെ പക്കലുണ്ടായിരുന്ന സ്റ്റോക്കിരുന്ന വളങ്ങളാണ് ഇപ്പോള്‍ വില കൂട്ടി നല്‍കുന്നതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
കര്‍ഷകര്‍ പ്രധാനമായും ആശ്രയിക്കുന്ന ഫാക്ടംഫോസിന്റെ വില കുതിച്ചുയരുകയാണ്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പു ഒരു ചാക്ക് ഫാക്ടംഫോസിനു 1525 രൂപയുണ്ടായിരുന്നതു 225 രൂപ വര്‍ധിച്ചു 1750 രൂപയായി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് 1400 രൂപയുണ്ടായിരുന്ന സ്ഥാനത്താണിത്. പൊട്ടാഷ് 50 കിലോ ചാക്കിന് 1800 രൂപയെന്നത് 1975 രൂപയായി. ഒറ്റയടിക്ക് കൂട്ടിയത് 175 രൂപ. യൂറിയ 45 കിലോ ചാക്കിനു 267 രൂപയാണ് ഈടാക്കുന്നത്. നിലവില്‍ യൂറിയായ്ക്കു മാത്രമാണ് വില വര്‍ധിക്കാത്തത്. എന്‍പികെ 16:16:16ന്റെ വില 1,650 ല്‍നിന്ന് 2,050 രൂപയായി. കൂട്ടുവളമായ എന്‍പികെ 18:18:18ന് 1300 രൂപയായിരുന്നതു 1390 രൂപയിലെത്തി.
മൂന്നുമാസത്തിനിടെ 100 -600 രൂപ വരെയാണ് പൊട്ടാഷ്, എന്‍പികെ മിശ്രിതം തുടങ്ങിയവയ്ക്ക് വര്‍ധിച്ചത്. 650 രൂപയായിരുന്ന 50 കിലോ പൊട്ടാഷിന്റെ വില മൂന്നിരട്ടിയായി. മിക്ക മിശ്രിത വളങ്ങളുടെയും പ്രധാന ഘടകം പൊട്ടാഷാണ്. നെല്‍കര്‍ഷകര്‍ കൂടുതലായി ഉപയോഗിക്കുന്ന ഡൈ അമോണിയം ഫോസ് ഫേറ്റ്, അമോണിയം സള്‍ഫേറ്റ് എന്നിവയുടെ വിലയും വര്‍ധിച്ചു.
വേനല്‍മഴയ്ക്കു പിന്നാലെ കൃഷിതുടങ്ങിയ വേളയിലുണ്ടായ രാസ വിലവര്‍ധന കര്‍ഷകര്‍ക്ക് കനത്ത ആഘാതമായി. വളം വിലവര്‍ധനയോടെ നെല്ല്, തെങ്ങ്, റബര്‍ കര്‍ഷകരും പ്രതിസന്ധിയിലായി. പ്രതിസന്ധി മറികടക്കാന്‍ ജൈവവളം ഉപയോഗിക്കാനാണ് കൃഷി ഉദ്യോഗസ്ഥരുടെ നിര്‍ദേശം. 10 കിലോ രാസവളത്തിന്റെ പ്രയോജനം ലഭിക്കണമെങ്കില്‍ ആറിരട്ടിയിലധികം ജൈവവളം ഉപയോഗിക്കണമെന്ന് കര്‍ഷകര്‍ പറയുന്നു.
ഭൂരിഭാഗം രാസവളങ്ങളും പ്രകൃതിവാതകത്തെ ആശ്രയിച്ചാണ് ഉണ്ടാക്കുന്നത്. അതിനാല്‍ ഗള്‍ഫ് മേഖലയില്‍നിന്നുള്ള ഊര്‍ജവിതരണ തടസം വളം ഉത്പാദനത്തെ ബാധിച്ചു. ഫോസ്ഫേറ്റ് വളങ്ങള്ക്കാവശ്യമായ അസംസ്കൃത വസ്തുക്കളില്‍ ഭൂരിഭാഗവും പശ്ചിമേഷ്യയില്‍നിന്നാണ് കൊണ്ടുവരുന്നത്.
സബ്സിഡി വെട്ടിക്കുറച്ചത് തിരിച്ചടിയായി
രാസവളങ്ങളുടെ വില നിശ്ചയിക്കുന്നതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. സര്‍ക്കാരിന്റെ ന്യൂട്രിയന്റ് പോളിസി പ്രകാരമാണ് വളത്തിന്റെ വിലയും സബ്സിഡിയും നിശ്ചയിക്കുന്നത്. യൂറിയ മാത്രമാണ് ഇപ്പോള്‍ സബ്സിഡിയുടെ പരിധിയിലുള്ളത്. മറ്റു വളങ്ങളെല്ലാം ഒഴിവാക്കി. 2023 ല്‍ 65,199.58 കോടിയാണ് ഫോസ്ഫറസ്, പൊട്ടാഷ് വളങ്ങള്‍ക്ക് കേന്ദ്രം സബ്സിഡിയായി അനുവദിച്ചിരുന്നത്. 2024 ല്‍ ഇത് 52,310 കോടിയായും.
2025ല്‍ 49,000 കോടിയായും വെട്ടിക്കുറച്ചു. ഈ വര്‍ഷവും രാസവള സബ്സിഡിയില്‍ വന്‍കുറവാണ് വരുത്തിയത്. വളത്തിന്റെ കേന്ദ്രസര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനം പലതവണ കത്തയച്ചെങ്കിലും അനുകൂലമായ നടപടികള്‍ ഉണ്ടായിട്ടില്ല. കേന്ദ്ര വളം മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫെര്‍ട്ടിലൈസേഴ്സിന്റെ സപ്ലൈ പ്ലാന്‍ പ്രകാരമാണ് സംസ്ഥാനങ്ങള്‍ക്കുള്ള വളം കമ്പനികള്‍ അനുവദിക്കുന്നത്. എന്നാല്‍ കേന്ദ്രത്തിന്റെ നിലപാട് കാരണമാണ് ക്വാട്ട കുറയുന്നതെന്നാണ് വളം കമ്പനികള്‍ നല്കുന്ന വിശദീകരണം.
