ഒറ്റനോട്ടത്തില്‍ നാക്കില്‍ ശൂലം കുത്തിയിട്ടുണ്ടെന്നു തോന്നും; രക്തമെന്നു തോന്നിപ്പിക്കാന്‍ കുങ്കുമവും തേച്ചു പിടിപ്പിക്കും; നേര്‍ച്ച പിരിവിന്റെ പേരില്‍ കട്ടപ്പനയില്‍ നടന്ന തട്ടിപ്പ് ഇങ്ങനെ…

കട്ടപ്പന:കവിളില്‍ ശൂലം കുത്തിയിറക്കിയെന്ന വ്യാജേന നേര്‍ച്ച പിരിവിനിറങ്ങിയ രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തേനി സ്വദേശികളായ മുനിയമ്മ (39), അമൃത(35) എന്നിവരാണു പിടിയിലായത്. നാക്കില്‍ ശൂലം കുത്തിയെന്നു തോന്നത്തക്ക രീതിയില്‍ കമ്പിവളച്ച് വായില്‍ ഘടിപ്പിച്ച് രക്തമെന്നു തോന്നിപ്പിക്കാന്‍ കുങ്കുമം തേച്ചായിരുന്നു തട്ടിപ്പ്.അമ്മന്‍കോവിലിലേക്കുള്ള നേര്‍ച്ചയെന്ന പേരിലാണു തട്ടിപ്പ് നടത്തിയത്. പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാരസ്ഥാപനങ്ങളില്‍ പിരിവു നടത്തുന്നതിനിടെ തുക കുറഞ്ഞതിനു ദേഷ്യപ്പെടുന്നതു കണ്ട ഹോംഗാര്‍ഡ് കെ.ജി. കേശവന്‍നായര്‍ വനിതാ സെല്ലില്‍ വിവരം അറിയിച്ചു.

എസ്.ഐ കെ.ജെ.ജോഷിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ സംഘം സംശയത്തെത്തുടര്‍ന്ന് ഇവരെ പരിശോധിച്ചപ്പോഴാണു കള്ളി വെളിച്ചത്തായത്. മുനിയമ്മയാണു ശൂലം കുത്തിയതായി അഭിനയിക്കുന്നത്, അമൃത പണം പിരിക്കും. ഇവര്‍ കഴിഞ്ഞ ദിവസം കുമളിയിലും പരിസരത്തും പണപ്പിരിവ് നടത്തിയിരുന്നു. തേനിയില്‍നിന്ന് രാവിലെ ബസിലെത്തിയാണ് ഇവര്‍ തട്ടിപ്പു നടത്തിയിരുന്നത്.

Related posts