ഓസ്‌ട്രേലിയന്‍ തീരത്തേക്ക് ഒഴുകിയെത്തുന്ന ദ്വീപിന് 20,000 മൈതാനങ്ങളുടെ വലിപ്പം ! വിചിത്രദ്വീപ് ശാസ്ത്രലോകത്തെ അദ്ഭുതപ്പെടുത്തുന്നു…

ഓസ്‌ട്രേലിയന്‍ തീരത്തേക്ക് വിചിത്രദ്വീപ് ഒഴുകിയെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ദ്വീപ് എന്നാണ് ഇതിനെ പൊതുവെ പറയുന്നതെങ്കിലും മണ്ണും ചാരവും നിറഞ്ഞ ഒഴുകി നീങ്ങുന്ന ഈ ഭൂഭാഗത്തെ പ്യൂമിസ് എന്നാണ് ശാസ്ത്രലോകം വിളിക്കുന്നത്.

2019 ഓഗസ്റ്റിലാണ് കടലിനടിയിലെ ഒരു അഗ്‌നിപര്‍വത സ്‌ഫോടനം മൂലം ഈ പ്യൂമിസ് പ്രതിഭാസം രൂപപ്പെട്ടത്. അഗ്‌നിപര്‍വതത്തില്‍ നിന്ന് പുറത്തേക്കെത്തിയ ചാരവും, ചെറുകല്ലുകളും ചേര്‍ന്നാണ് ഇതു രൂപപ്പെട്ടത്. തീരെ സാന്ദ്രത കുറഞ്ഞ കല്ലുകളായതിനാല്‍ ഇവ വെള്ളത്തിലേക്ക് താന്നുപോകാതെ സമുദ്രോപരിതലത്തില്‍ തന്നെ കൂടിക്കിടക്കാന്‍ തുടങ്ങി.

വൈകാതെ ഇതിന് വലിയൊരു ദ്വീപിന്റെ രൂപം കൈവരികയായിരുന്നു. അതേസമയം പക്ഷികള്‍ ഉള്‍പ്പടെയുള്ള ജീവികള്‍ക്കും, മറ്റ് സൂക്ഷ്മജീവികള്‍ക്കും ഒരു ആവാസകേന്ദ്രം കൂടിയാണ് ഈ ഒഴുകുന്ന ദ്വീപ്. ടോംഗാ ദ്വീപ സമൂഹത്തിന്റെ ഭാഗമായ വവാവു ദ്വീപില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഈ സ്‌ഫോടനം ഉണ്ടായതെന്ന് സാറ്റ്ലെറ്റ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

കടലിനടിയില്‍ അഗ്‌നിപര്‍വതത്തില്‍ സ്‌ഫോടനമുണ്ടായ സമയത്ത് രൂപപ്പെട്ട കുമിളകളും മറ്റും ആ സമയത്തെ സാറ്റ്‌ലെറ്റ് ദൃശ്യങ്ങള്‍ പരിശോധിച്ച് ഗവേഷകര്‍ കണ്ടെത്തി. ഇതിനു ശേഷമാണ് സ്‌ഫോടനമുണ്ടായ സ്ഥലം ഗവേഷകര്‍ സ്ഥിരീകരിച്ചത്.

ഏകദേശം 20,000 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പം ഈ ഭൂഭാഗത്തിനുണ്ടെന്നാണ് കരുതുന്നത്. അതേസമയം ഈ പ്യൂമിസ് റാഫ്റ്റ് ഓസ്‌ട്രേലിയയെ ലക്ഷ്യമാക്കി നീങ്ങുന്നു എന്നത് ഒട്ടും ഭീതിപ്പെടുത്തുന്ന വാര്‍ത്തയല്ല. കാരണം ഈ അഗ്‌നിപര്‍വത ശിലകളിലുള്ള ധാതുക്കളും മറ്റും നശിച്ചു കൊണ്ടിരിയ്ക്കുന്ന ഗ്രേറ്റ് ബാരിയര്‍റീഫിന് പുതുജീവന്‍ നല്‍കാന്‍ സഹായിച്ചേക്കുമെന്നാണ് സൂചന.

Related posts

Leave a Comment