കൂടുതല്‍ ഉറങ്ങുന്ന ജീവനക്കാര്‍ക്ക് പ്രതിഫലം നല്‍കുന്ന കമ്പനി! ജോലിക്കാരില്‍ ഉറക്കം വര്‍ധിപ്പിക്കുന്നതിനായി കമ്പനി ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രത്യേകതകളും ഇവയൊക്കെ

ഉറക്കം ശരിയായില്ലെങ്കില്‍ ഒരു ദിവസം പോയെന്ന് കണക്ക് കൂട്ടേണ്ടി വരും. കാരണം അത്രയ്ക്ക് അസ്വസ്ഥതയായിരിക്കും ആ ദിവസം മുഴുവനും. ഒരു തരത്തിലുള്ള ജോലിയും പ്രത്യേകിച്ച് ക്രിയാത്മകത കൂടുതല്‍ വേണ്ടി വരുന്ന യാതൊരു ജോലിയും ചെയ്യാന്‍ അങ്ങനെ വന്നാല്‍ കഴിയില്ല. ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേകിച്ചും.

ജോലിയ്ക്കിടെ ഉറങ്ങുന്നത് കണ്ടാല്‍ കനത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്ന ജീവനക്കാരും ധാരാളം. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കമ്പനി ആണിപ്പോള്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. കോര്‍പ്പറേറ്റുകളുടെ ലോകം എന്നുപോലും അറിയപ്പെടുന്ന ജപ്പാനിലാണ് ഈ കമ്പനി. ജോലിക്കാരില്‍ ഉറക്കം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ഈ കമ്പനി ആവിഷ്‌കരിച്ചിരിക്കുന്നത്.

ജപ്പാനില്‍ ആളുകള്‍ക്ക് ഉറക്കം കുറവാണ്. ജപ്പാനില്‍ 20 വയസ്സിന് മുകളിലുള്ള 92 ശതമാനം പേരും രാത്രിയില്‍ ശരിക്കും ഉറങ്ങുന്നില്ല എന്നാണ് സര്‍വെ റിപ്പോര്‍ട്ടും. ഈ സാഹചര്യത്തിലാണ് ജീവനക്കാരുടെ ആരോഗ്യം ഉറപ്പാക്കാന്‍, ഉറക്കം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുമായി ജപ്പാനിലെ ഒരു കമ്പനി രംഗത്തെത്തിയത്.

വിവാഹ ചടങ്ങുകള്‍ സംഘടിപ്പിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ക്രേസി ഇന്‍ക് ആണ് ജീവനക്കാരുടെ ഉറക്കം ഉറപ്പുവരുത്താന്‍ പ്രതിഫലം നല്‍കുന്ന കമ്പനി. ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും ആറ് മണിക്കൂര്‍ ഉറങ്ങുന്ന ജീവനക്കാര്‍ക്കാണ് പ്രതിഫലം നല്‍കുന്നത്. പ്രതിവര്‍ഷം 64000 യെന്‍ (41,000 രൂപ) ആണ് പ്രതിഫലം. ഈ പ്രതിഫലം പണമായല്ല നല്‍കുക. പകരം ഈ പ്രതിഫലത്തിന് തുല്യമായ ഭക്ഷണം സ്ഥാപനത്തിന്റെ കഫറ്റീരിയയില്‍ നിന്ന് കഴിക്കാം.

കിടക്ക നിര്‍മാണ കമ്പനിയായ എയര്‍വീവ് ഇന്‍ക് വികസിപ്പിച്ച ആപ്പ് വഴിയാണ് ജീവനക്കാര്‍ എത്ര മണിക്കൂര്‍ ഉറങ്ങിയെന്ന കണക്കെടുക്കുക. ജപ്പാന്‍കാരുടെ കഠിനാധ്വാനം ചെയ്യാനുള്ള മനസ്സ് സുപ്രസിദ്ധമാണ്. പക്ഷേ ജനങ്ങളുടെ ആരോഗ്യം സംരക്ഷിച്ചില്ലെങ്കില്‍ രാജ്യം ദുര്‍ബലമാകുമെന്ന തിരിച്ചറിവിലാണ് ഇത്തരമൊരു പദ്ധതി തുടങ്ങിയതെന്ന് കമ്പനിയുടെ അധികൃതര്‍ പറയുന്നു.

ജീവനക്കാരുടെ ഉറക്കമില്ലായ്മ പ്രവര്‍ത്തന മികവിനെ ബാധിക്കുമെന്നത് ആഗോളതലത്തില്‍ തന്നെ തെളിയിക്കപ്പെട്ട വസ്തുതയാണ്. ജീവനക്കാരുടെ ഉറക്കമില്ലായ്മ ജപ്പാന് പ്രതിവര്‍ഷം 138 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നുവെന്നാണ് പഠനം.

Related posts