ഇന്ത്യയെ ഇനി കാളി രക്ഷിക്കും. ശത്രുരാജ്യങ്ങളുടെ മിസൈലിനെ ആകാശത്തുവച്ചു തന്നെ തകര്‍ക്കാന്‍ ശേഷിയുള്ള കിലോ ആമ്പിയര്‍ ലീനിയര്‍ ഇഞ്ചക്ടറിനെക്കുച്ച്

kali1കാളി ഇന്ത്യന്‍ പുരാണങ്ങളില്‍ ഭക്തരെ രക്ഷിക്കുന്ന ദേവിയാണ്. ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍(ഡിആര്‍ഡിഒ) വികസിപ്പിച്ച പുതിയ പ്രതിരോധ കവചത്തിന് കാളിയുടെ പേരു നല്‍കിയത് അതുകൊണ്ടുതന്നെയാകണം. കിലോ ആമ്പിയര്‍ ലീനിയര്‍ ഇഞ്ചക്റ്റര്‍(KALI) മുംബൈയിലെ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററാ(BARK)യിരുന്നു ഈ ആയുധത്തിന്റെ പണിപ്പുര. ഇത് ലേസര്‍ ആയുധമാണെന്ന ധാരണയിലാണ് ഒട്ടുമിക്ക ആളുകളും. എന്നാല്‍ ഇത് ലേസര്‍ ആയുധമല്ല എന്നതാണ് സത്യം. ഇന്ത്യയ്ക്കു നേരെ വരുന്ന ശത്രുക്കളുടെ മിസൈലുകളെ  ആകാശത്തുവച്ചു തന്നെ നശിപ്പിക്കാന്‍ ശേഷിയുണ്ടിതിന്. ശത്രുക്കളുടെ മിസൈലിനു നേരെ ശക്തമായ റിലേറ്റീവിസ്റ്റിക് ഇലക്ട്രോണ്‍ ബീം(REB)  സ്ഫുരണങ്ങള്‍ പുറംതള്ളിയാണ് ഇവ ലക്ഷ്യം ഭേദിക്കുക. എതിരാളികളുടെ മിസൈലുകള്‍ ഭേദിക്കുന്നതിനു പകരം അതിന്റെ സാങ്കേതികതയില്‍ തകരാറുണ്ടാക്കുകയാണ് ഇതിന്റെ പ്രവര്‍ത്തന രീതി. എന്നാല്‍ യുദ്ധരംഗത്ത് കാളിയുടെ സേവനത്തിനായി  ഇനിയും കാത്തിരിക്കണം.

ബീം വെപ്പണ്‍ എന്ന നിലയിലാണ് ഇത് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ആയിരക്കണക്കിന് ദശലക്ഷം വാട്ട്‌സ് ഊര്‍ജമാണ് ഈ ഉപകരണം പുറംതള്ളുന്നത്. ലേസര്‍ ആയുധങ്ങള്‍ ശത്രുക്കളുടെ മിസൈലുകള്‍ തുളച്ച് നാശമുണ്ടാക്കുമ്പോള്‍ അതിന്റെ പതിന്മടങ്ങ് നാശം പത്തിലൊന്നു സമയം കൊണ്ട് ഉണ്ടാക്കാന്‍ സാധിക്കും എന്നതാണ് കാളിയുടെ സാങ്കേതിക പ്രത്യേകത. ഇതിന്റെ ചുവട് പിടിച്ച് വിമാനങ്ങളും മിസൈലുകളും വെടിവച്ചിടാവുന്ന മൈക്രോവേവ് ഗണ്‍ നിര്‍മിക്കാനാണ് ശാസ്ത്രജ്ഞര്‍ പദ്ധതിയിടുന്നത്. ഇലക്ട്രോണ്‍ കണങ്ങളുടെ വേഗത ത്വരിതപ്പെടുത്തി ശക്തമായ റിലേറ്റീവ് ഇലക്ട്രോണിക് ബീമായി പുറംതള്ളുകയാണ് കാളി ചെയ്യുന്നത്.

ശേഷിക്കുന്ന ഇലക്ട്രോണുകള്‍ വൈദ്യത-കാന്തിക തരംഗമായി രൂപാന്തരപ്പെടുത്തുന്നു. അതിനു ശേഷം എക്‌സ്‌റേയുടെയോ മൈക്രോവേവിന്റെയോ തരംഗദൈര്‍ഘ്യത്തിലേക്കും മാറ്റുന്നു. ഭാവിയിലെ ഇന്ധനസാധ്യതയാണ് ഇതില്‍ കാണുന്നത്. മൈക്രോവേവ് ഗണ്‍ നിര്‍മിക്കുന്നതിലേക്ക് ധാരാളം കടമ്പകള്‍ കടക്കാനുണ്ട് താനും. 1985ല്‍ ഡോ. ആര്‍. ചിദംബരം ഡയറക്ടറായിരിക്കുമ്പോഴാണ് കാളി പ്രൊജക്ടിനേക്കുറിച്ച് ബാര്‍ക്കില്‍ ആദ്യമായി ആലോചിക്കുന്നത്. 1989ല്‍ പ്രൊജക്ടിനു തുടക്കം കുറിച്ചു. ബാര്‍ക്കിലെ ആക്‌സിലേറ്റര്‍ ആന്‍ഡ് പവര്‍ ഡിവിഷനാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ആ സമയത്ത് പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്, അറ്റോമിക് എനര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ പദവികളും വഹിക്കുന്നുണ്ടായിരുന്നു. പിന്നീടാണ് ഡിആര്‍ഡിഒ ഇതിലേക്കു വരുന്നത്. ആദ്യം വ്യവസായ ആവശ്യങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നെങ്കിലും പിന്നീട് ആയുധം എന്ന നിലയിലേക്കു മാറ്റുകയായിരുന്നു.
kali2
കാളിയുടെ ആദ്യരൂപത്തിന് 0.4 ഗിഗാവാട്ട് ശക്തിയായിരുന്നുവെങ്കില്‍ പിന്നീട് ശക്തി കൂട്ടിയുള്ള കാളിയുടെ വകഭേദങ്ങള്‍ നിര്‍മിച്ചു. കാളി-80, കാളി-200, കാളി-1000, കാളി-5000, കാളി-10000 എന്നിവയാണത്. 2004ന്റെ അവസാനത്തോടെയാണ് കാളി-5000 കമ്മീഷന്‍ ചെയ്യുന്നത്. അഞ്ചു ടണ്ണാണ് ഇതിന്റെ ഭാരം. കാളി-10000ന്റെ ഭാരം 26 ടണ്ണാണ്. ചണ്ഡിഗഢിലെ ടെര്‍മിനല്‍ ബാലിസ്റ്റിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്(TBRL) ഇതില്‍ നിന്നും പുറപ്പെടുന്ന എക്‌സ് റേ അള്‍ട്രാ ഹൈ സ്പീഡ് ഫോട്ടോഗ്രാഫിക്കായി ഉപയോഗിക്കുന്നു. മൈക്രോവേവ് തരംഹങ്ങള്‍ വൈദ്യുത-കാന്തിക പഠനത്തിനായും ഉപയോഗിക്കുന്നു. മൈക്രോവേവ് പുറംതള്ളുന്ന പതിപ്പ് ഉപയോഗിച്ച് ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ്(LCA)ന്റെ ഇലക്ട്രോണിക് സിസ്റ്റം നിര്‍മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ആയുധമെന്ന നിലയില്‍ ചൈനയെ ചെറുക്കുകയായിരിക്കും കാളിയുടെ പ്രധാനദൗത്യം. കാളിയെ ആയുധമാക്കാനുള്ള പദ്ധതികള്‍ അണിയറയില്‍ നടക്കുന്നുണ്ട്. മാത്രമല്ല ഒരേ സമയം ആന്റി-സാറ്റലൈറ്റ് ആയുധമായും ശൂന്യാകാശം അടിസ്ഥാനമാക്കിയുള്ള ആയുധമായും പ്രവര്‍ത്തിക്കേണ്ടതുമുണ്ട് ഇതിനായി കടക്കേണ്ട കടമ്പകള്‍ ഏറെയാണുതാനും. കാളി സമ്പൂര്‍ണ ആയുധമായി വികാസം പ്രാപിച്ചു കഴിഞ്ഞാല്‍ പ്രതിരോധ കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് മുന്‍നിരയിലെത്താം.

Related posts