ഒരിക്കല്‍ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭര്‍ത്താവിനെ പറ്റി മോശമായി പറഞ്ഞു; തിലകനുമായി വര്‍ഷങ്ങളോളം നീണ്ട വഴക്കിനെക്കുറിച്ച് തുറന്നു പറഞ്ഞ് കെപിഎസി ലളിത; ഒടുവില്‍ വഴക്ക് തീര്‍ന്നത്…

മലയാള സിനിമയിലെ മഹാപ്രതിഭകളിലൊരാളായിരുന്ന തിലകനുമായി താന്‍ വര്‍ഷങ്ങളോളം മിണ്ടിയിരുന്നില്ലെന്ന് തുറന്നു പറഞ്ഞ് കെപിഎസി ലളിത.ഒടുവില്‍ ശ്രീവിദ്യയാണ് ആ പിണക്കം മാറ്റിയതെന്നും കെ.പി.എ.സി.ലളിത പറഞ്ഞു.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കെ.പി.എ.സി ലളിത മനസ്സുതുറന്നത്.” കുറേ വര്‍ഷം ഞാനും തിലകന്‍ ചേട്ടനും തമ്മില്‍ മിണ്ടിയിട്ടില്ല. ഒരു വാക്ക് പോലും മിണ്ടാതെ ഒരുപാട് നാളിരുന്നു. ഒരിക്കല്‍ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭര്‍ത്താവിനെ പറ്റി മോശമായി പറഞ്ഞു. ഭരതേട്ടന്‍ ജാതി കളിക്കുന്ന ആളാണെന്നാണ് തിലകന്‍ ചേട്ടന്‍ ആരോപിച്ചത്.” കെപിഎസി ലളിത പറയുന്നു.

എന്റെ പുറകേ നടന്ന് വഴക്കുണ്ടാകുന്നത് തിലകന്‍ ചേട്ടന് രസമായിരുന്നു. ഒരു ദിവസം എനിക്കും നിയന്ത്രണം വിട്ടു. ഞാനും എന്തൊക്കെയോ പറഞ്ഞു. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ അടിയില്‍ കലാശിക്കുമായിരുന്നു. ഒരു തീപ്പെട്ടി കൊള്ളി രണ്ടായി ഒടിച്ചിട്ട് തിലകന്‍ ചേട്ടന്‍ പറഞ്ഞു ഇത് രണ്ടും ഒന്നിക്കുന്ന കാലത്തെ നിന്നോട് ഇനി മിണ്ടൂ എന്ന്. നിങ്ങളെ കുഴിയില്‍ കൊണ്ട് വച്ചാല്‍ പോലും മിണ്ടാന്‍ വരില്ലെന്ന് ഞാനും പറഞ്ഞു.

സ്ഫടികത്തില്‍ ഒരുമിച്ചഭിനയിക്കുമ്പോഴും മിണ്ടിയില്ല. കോമ്പിനേഷന്‍ സീനില്‍ അഭിനയിക്കുമ്പോള്‍ എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ തിലകന്‍ ചേട്ടന്‍ അത് സംവിധായകന്‍ ഭദ്രനോട് പറയുമായിരുന്നു. ”ഭദ്രാ അവരോട് പറയൂ അത് ഇങ്ങനെ പറഞ്ഞാല്‍ മതിയെന്ന്”. ഒടുവില്‍ അനിയത്തി പ്രാവിന്റെ സമയത്ത് ശ്രീവിദ്യയാണ് തങ്ങളുടെ പിണക്കം മാറ്റിയതെന്നും കെപിഎസി ലളിത പറഞ്ഞു.

Related posts