“ആലിബാബയും ആറരക്കള്ളന്മാരും’ എന്ന ചിത്രത്തില്‍ അഭയാര്‍ഥി സംഘം ചമഞ്ഞ് ജഗതിയും കല്പനയും മകന്കുട്ടിയും കൂടി ഒരു വീട്ടില്‍ എത്തുന്ന രംഗമുണ്ട്. മോഷണമാണ് ലക്ഷ്യം. അതിനുള്ള രൂപരേഖ തയാറാക്കുവാനാണ് വെള്ളപൊക്ക ദുരിതം പറഞ്ഞുള്ള വരവ്. ചുവന്ന സാരിയുടെ തലപ്പ് തലയിലൂടെ ചുറ്റി അസല്‍ വടക്കേ ഇന്ത്യന്‍ അഭയാര്‍ഥി സ്റ്റൈലില്‍ പുതച്ചിട്ടുണ്ട് കല്പന. പടിവാതിലില്‍ എത്തിയ ഉടനെ മാജി… എന്നുള്ള നീട്ടിവിളി ഒരു പ്രത്യേക ശബ്ദത്തിലാണ്. തുടര്‍ന്ന് വൈഷ്ണവ് ജന്‍കോ… എന്ന ഗാനം സംഘമായി പാടുന്നു.
ഭര്‍ത്താവായി വരുന്ന ജഗതി ഇന്ത്യയില്‍ തന്നെ നിലവിലില്ലാത്ത ഭാഷയില്‍ സഹായം അഭ്യര്‍ഥിക്കുന്നുണ്ട്. ട്രാന്സ്ലേറ്റര് ആണ് കല്പന. പട്ടിണിയും, ദുരിതവുമാണെന്നു വരുത്തി തീര്‍ക്കുവാന്‍ ദൈന്യതയോടെയാണ് കല്പനയുടെ ഡയലോഗ്.ഇതിനിടെ ജഗതി തന്റേതായ ഒരു സംസ്കൃതത്തില്‍ പറയുന്നു “ഞങ്ങ ബംഗാള്ക്കുടെ സാദാ കൃഷി കുടുംബം’. ഉടനെ വരുന്നു കല്പനയുടെ പരിഭാഷ.
“ഞങ്ങള്‍ ബംഗാളിലെ കൂത്താട്ടുകുളം ജില്ലയിലെ സാധാരണ കൃഷി കുടുംബമാണ്’. ബംഗാളിലെ കുത്താട്ടുകുളം എവിടെയെന്നു മനസിലായില്ലെങ്കിലും വീട്ടമ്മ സംഭാവന നല്‍കുന്നുണ്ട്. പോകാന്‍ നേരം വീട്ടുപടിയ്ക്കല്‍ കിടക്കുന്ന ഗൃഹനാഥയുടെ ചെരുപ്പും തട്ടിയെടുക്കുന്നു കല്പന. നല്ല വിലപിടിപ്പുള്ള ചെരുപ്പ് കാണുമ്പോള്‍ ഉള്ള ആര്‍ത്തി ചെറുതല്ല. “ഓ… അമ്മച്ചീടെ പുതിയ ചെരുപ്പ്’ വീട്ടിലെ ഗൃഹനാഥന്റെ ചെരുപ്പ് ജഗതിയെ കൊണ്ട് മരണ വേഗത്തില്‍ ധരിപ്പിച്ചിട്ടാണ് വൈഷ്ണവ് ജന്‍കോ… എന്നു കൊട്ടി പാടി സംഘം മടങ്ങുന്നത്.
സിനിമാ തിയറ്ററില്‍ ആയിരക്കണക്കിന് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച രംഗമാണിത്.ഇപ്പോള്‍ ടിവി ചാനലുകളിലും യൂട്യൂബിലും അഭയാര്‍ഥി സംഘത്തെക്കണ്ട് മലയാളികള്‍ ചിരിച്ചുകൊണ്ടേയിരിക്കുന്നു. കമന്റ് ബോക്സില്‍ ഒരാസ്വാദകന് എഴുതുന്നു… “ഇജ്ജാതി ടീം…’ സത്യമാണിത്. ഇങ്ങനെയൊരു കോമഡി ടീം അധികമില്ല. ഇതുപോലെ എത്രയോ വേഷങ്ങള്‍ കെട്ടിയാടിയിട്ടുണ്ട് കല്പന എന്ന അനുഗൃഹീത നടി.മഞ്ഞ സാരിയും ബ്ലൗസും കൂളിംഗ് ഗ്ലാസും ധരിച്ച് വിവിഐപിയുടെ ഗമയില്‍ നിന്ന് ഡോക്ടര്‍ പശുപതിയിലെ കുമാരി യുഡിസി പാടുന്ന ഹരിത മനോജ്ഞമാം… എന്ന പ്രാര്‍ഥനാഗാനം മറക്കാന്‍ കഴിയുമോ..?

തിരക്കഥയിലുള്ള സംഭാഷണങ്ങള്‍ പറയുന്നതിനൊപ്പം സിനിമയിലേക്ക് ചില “ഇന്‍പുട്ടു’കളും നല്‍കിയിട്ടുണ്ട് കല്പന. വൈറലായി ഇന്നും ഓടിക്കൊണ്ടിരിക്കുന്ന മിസ്റ്റർ. ബ്രഹ്മചാരിയിലെ “ഈശ്വര പാവത്തുങ്ങള്‍ക്ക് ഇങ്ങനെ സൗന്ദര്യം തരല്ലേ…’കല്പന മൊഴിമാറ്റം നടത്തിയതാണ്. പല അഭിമുഖങ്ങളിലും കല്പന തന്നെ പറഞ്ഞിട്ടുണ്ട്. ചെന്നൈയിലെ വീട്ടിലെ ജോലിക്കാരി പറഞ്ഞ ആത്മഗതം താന്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്തതാണെന്ന്.
സംവിധായകന് തുളസിദാസിന്റെ അനുവാദത്തോടെ.”കടവുളെ ഏഴകള്‍ക്ക് ഇവളോ അഴകു തരക്കൂടാത്…’ എന്നത് മാറ്റി എന്നു മാത്രമല്ല ആ രംഗത്തെ കല്പനയുടെ പ്രകടനവും അസാമാന്യമാണ്. തന്റെ മുറച്ചെറുക്കന് തമ്പി അണ്ണൻ (മോഹന്‍ലാല്‍) ആട്ടി അകറ്റുമ്പോള്‍ “അതിനിത്ര ചൂടാവാന്‍ എന്തിരിക്കുന്നു’ എന്നു പറയുമ്പോള്‍ ഉള്ള ഒരു മുഖഭാവം ശ്രദ്ധിക്കണം. എന്നിട്ടാണ് ചില അംഗവിക്ഷേപങ്ങളോടെയുള്ള ഈശ്വരാ പാവത്തുങ്ങള്‍ക്ക്…എന്ന പഞ്ച് ഡയലോഗ്.
2016ല്‍ അതായത് പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് കല്പന ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞുവെങ്കിലും സിനിമയിലൂടെ, പഴയ അഭിമുഖങ്ങളിലൂടെ കല്പന മലയാളിയെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.ഈ ഹാസ്യത്തെ കുറിച്ച് ഒരിക്കല്‍ ചോദിച്ചപ്പോള്‍ ഇത് തന്റെ അമ്മിണിയില്‍ നിന്നും കിട്ടിയതാണ് എന്ന് കല്പന പറഞ്ഞു.അമ്മിണി ആരാണെന്ന് അല്ലേ ? സ്വന്തം അമ്മയും പഴയകാല നാടക നടിയുമായ വിജയലക്ഷ്മി തന്നെ. കല്പന പറഞ്ഞത് വീണ്ടും കേൾക്കാം… “അമ്മിണിക്കു സ്വന്തം അച്ഛൻ വഴിയാണ് (എന്റെ അപ്പൂപ്പൻ) നര്‍മം കിട്ടിയത്.
അതുകൊണ്ട് ഞങ്ങളുടെ പൈതൃക സ്വത്താണ് ഈ ചിരിപ്പിക്കല്‍. എന്റെ അമ്മയുടെ വീട്ടിലെ പേരാണ് അമ്മിണി. അച്ഛന് അമ്മിണി… എന്നു നീട്ടി വിളിക്കുന്നത് കേട്ട് മക്കളെല്ലാവരും അങ്ങനെതന്നെ വിളിച്ചു തുടങ്ങി. മുതിര്‍ന്നപ്പോള്‍ കലച്ചേച്ചിയും (കലാരഞ്ജിനി) പൊടിമോളും (ഉര്‍വശി) അമ്മ എന്നാക്കി. എന്നാല്‍, ഞാനും അനിയന് കമലും അമ്മിണി വിളി തുടര്‍ന്നു. അമ്മ എന്നു മാറ്റി വിളിക്കാന്‍ നോക്കിയപ്പോള്‍ എന്തോ ഒരു അകല്‍ച്ച. വേറെ ആരെയോ വിളിക്കുന്നത് പോലെ’. ഇതായിരുന്നു കല്പനയുടെ ഒരു രീതി !
നര്‍മവും കുറുമ്പും രക്തത്തില്‍ അലിഞ്ഞതാണെങ്കിലും ഒരു ഹാസ്യ നടിയാകാന്‍ താന്‍ ആഗ്രഹിച്ചിട്ടേയില്ല എന്നു കല്പന പറഞ്ഞത് ഓര്‍മിക്കുന്നു. കാരണം കോമഡി അഭിനയം തരംതാണ അഭിനയ രീതിയായി പലരും അക്കാലത്ത് കരുതിയിരുന്നു. അന്നു സിനിമയിലെത്തുന്ന ഏതൊരു നടിയും ആഗ്രഹിച്ചതു പോലെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായിക ആകണമെന്നും മരംചുറ്റി പ്രേമഗാനം പാടണമെന്നും തന്നെയാണ് ആഗ്രഹിച്ചത്. പിന്നെ എങ്ങനെയോ കോമഡി ആര്‍ട്ടിസ്റ്റായി. മലയാളിയെ ചിരിപ്പിക്കാന്‍ കാലം. ഒരുപക്ഷേ നിയോഗിച്ചതാകാം..!
- എസ്. മഞ്ജുളാദേവി
