പാലക്കാട്: മാർക്സിസ്റ്റ് പാർട്ടി എക്സൈസ് വകുപ്പ് ഭരിക്കുമ്പോഴെല്ലാം അവർക്കതു അഴിമതിയുടെ സ്രോതസായിരുന്നുവെന്ന് മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ – ഐഎൻടിയുസി സംസ്ഥാന സമ്മേളനം മുനിസിപ്പൽ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബെവ്കോ ആപ്പിന്റെ അഴിമതിയിലാണ് ആദ്യം തുടങ്ങിയത്.
യുഡിഎഫിന്റെ ശക്തമായ എതിർപ്പിനെതുടർന്നാണ് അതു നടപ്പാക്കാതെ പോയത്. ഒന്നാം പിണറായിസർക്കാർ രണ്ടു ഡിസ്റ്റിലറിയും അഞ്ച് ബ്രൂവറിയും തുടങ്ങാനാണ് പിന്നീട് നീക്കംനടത്തിയത്. അതും പ്രതിഷേധത്തെതുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.
രണ്ടാം പിണറായിസർക്കാരിന്റെ കാലത്താണ് എലപ്പുള്ളിയിൽ മദ്യ കുത്തക കമ്പനിയായ ഒയാസീസിനു അനുമതി നൽകിയത്. യുഡിഎഫ് ഉൾപ്പെടെ വൻ പ്രതിഷേധം ഉയർത്തിയേനെ തുടർന്ന് അതും ഇപ്പോൾ വേണ്ടെന്നുവയ്ക്കുകയായിരുന്നു.
ആഗോള കുത്തകയായ മദ്യക്കമ്പനിയെ പാലക്കാട്ട് ഒരു കാരണവശാലും കാലുകുത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിനു വൻ സാമ്പത്തിക നേട്ടമുണ്ടാക്കികൊടുക്കുന്ന ബെവ്കോയിലെ തൊഴിലാളികളെ ദ്രോഹിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാരിന്റെ തെറ്റായ നയവും കോർപറേഷന്റെ സമീപനവുമാണ് ജീവനക്കാരെ പ്രതിസന്ധിയിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.യു. രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, വി.കെ. ശ്രീകണ്ഠൻ എംപി, കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ. ജേക്കബ്, സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. സജീവൻ, ജില്ലാ പ്രസിഡന്റ് തൃപ്പാളൂർ ശശി, ജനറൽ സെക്രട്ടറി കെ. മോഹനൻ, സബീഷ് കുന്നങ്ങോത്ത്, എസ്. സൂര്യപ്രകാശ് എന്നിവർ പ്രസംഗിച്ചു.
