മട്ടന്നൂർ: ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മട്ടന്നൂർ നഗരത്തിൽ നടപ്പാക്കിയ പരിഷ്കരണങ്ങൾ പൂർണതോതിൽ ഫലം കണ്ടില്ലെന്ന് വിമർശനം. രാവിലെയും വൈകുന്നേരവുമുള്ള ഗതാഗതക്കുരുക്കിന് കുറവു വന്നിട്ടില്ല. മാത്രമല്ല, പ്രധാന റോഡുകളിൽ ഡിവൈഡറുകൾ സ്ഥാപിച്ചത് കുരുക്ക് വർധിക്കാൻ ഇടയാക്കുന്നതായാണ് പരാതി.
കഴിഞ്ഞ 15 മുതലാണ് പരീക്ഷണാടിസ്ഥാനത്തിൽ നഗരത്തിൽ ഗതാഗതപരിഷ്കരണം ഏർപ്പെടുത്തിയത്. വിജയകരമായാൽ ജൂൺ മുതൽ സ്ഥിരമായി നിയന്ത്രണങ്ങൾ നടപ്പാക്കാനായിരുന്നു പദ്ധതി. കണ്ണൂർ റോഡിൽ പോലീസ് സ്റ്റേഷൻ വരെയും ഇരിട്ടി റോഡിൽ ഗാന്ധി റോഡ് വരെയുമാണ് ഡിവൈഡറുകൾ സ്ഥാപിച്ചത്. തലശേരി റോഡിൽ ബസ് സ്റ്റാൻഡിന് മുന്നിലുള്ള ഭാഗത്തും ഡിവൈഡർ സ്ഥാപിച്ചിരുന്നു. ഡിവൈഡർ വന്നതോടെ ഇരിട്ടി റോഡിൽ ബൈപ്പാസിലേക്ക് കടക്കുന്ന ഭാഗത്ത് കുരുക്ക് വർധിച്ചിരിക്കുകയാണ്.
ഇരിട്ടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ നേരിട്ട് ബൈപ്പാസിലേക്ക് കയറാതെ മട്ടന്നൂർ ജംഗ്ഷനിലെത്തി ക്ലോക്ക് ടവർ വലംവച്ച് ബൈപ്പാസിലേക്ക് കടക്കുന്ന ക്രമീകരണമാണ് ഏർപ്പെടുത്തിയത്. ഇരുവശത്തുമുള്ള വാഹന പാർക്കിംഗ് കൂടിയാകുമ്പോൾ ഇരിട്ടി റോഡിൽ ഗതാഗതം പ്രയാസകരമാകുന്നുവെന്നാണ് പരാതി ഉയർന്നത്. റോഡ് മുറിച്ചുകടക്കാനും യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.
കണ്ണൂർ റോഡിൽ ടൗൺ ജുമാ മസ്ജിദിന് മുന്നിലും താൽക്കാലിക ഡിവൈഡറുകൾ സ്ഥാപിച്ചെങ്കിലും പിന്നീട് എടുത്തുമാറ്റി. തലശേരി റോഡിൽ ബസ് സ്റ്റാൻഡിന് മുന്നിലുള്ള ഭാഗത്തു സ്ഥാപിച്ച ഡിവൈഡറുകളും നീക്കം ചെയ്തു. ക്രമീകരണങ്ങൾ നടപ്പാക്കാൻ ആവശ്യത്തിന് പോലീസുകാരില്ലാത്തതും പ്രതിസന്ധിയാണ്. ട്രാഫിക് ഡ്യൂട്ടിയിലേക്ക് കൂടുതൽ പേരെ നിയോഗിക്കാനുള്ള അംഗബലം മട്ടന്നൂർ സ്റ്റേഷനിലില്ല.
പുതുതായി നിർമിച്ച ഹരിത ഇടനാഴിയിൽ ഇരുചക്രവാഹനങ്ങളുടെ പാർക്കിംഗ് ഒഴിവാക്കുന്നത് ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാൻ ഇതുമൂലം സാധിച്ചിട്ടില്ല. സ്കൂൾ തുറന്നതോടെ നഗരത്തിലൂടെയുള്ള വാഹനങ്ങളുടെ എണ്ണം വീണ്ടും വർധിച്ചു. അമ്പലം റോഡിൽ വൺവേ സംവിധാനം ഏർപ്പെടുത്താനും തലശേരി റോഡിൽ ഇരുവശവും വാഹനങ്ങൾ നിർത്തിയിടുന്നത് നിയന്ത്രിക്കാനും സർവകക്ഷിയോഗത്തിൽ തീരുമാനിച്ചിരുന്നു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ശനിയാഴ്ച വീണ്ടും യോഗം ചേർന്നു ക്രമീകരണങ്ങൾ വിലയിരുത്തും.
