കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി ഇറച്ചിക്കടയിട്ടെങ്കില്‍ രക്ഷപ്പെട്ടില്ല ! പിന്നെ ട്രാവല്‍ ഏജന്‍സിക്കാരനും പൂജാരിയുടെ ഡ്രൈവറുമായി ഒടുക്കം പൂജാരിയും;കൊലക്കേസ് പ്രതി അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ പൂജാരിയായ കഥയിങ്ങനെ…

കൊലക്കേസ് പ്രതി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രത്തില്‍ താല്‍ക്കാലിക ശാന്തിക്കാരനായി ഇടംപിടിച്ചത് ഞെട്ടലുളവാക്കുന്നു.

പത്തനംതിട്ടയില്‍ ഫിനാന്‍സ് കമ്പനി നടത്തിയിരുന്ന വാസുക്കുട്ടിയെ കൊലപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ ഒന്നാം പ്രതിയായ ഇലന്തൂര്‍ പരിയാരം മേട്ടയില്‍ എം.പി. ബിജുമോനാണ് അച്ചന്‍കോവില്‍ അയ്യപ്പക്ഷേത്രത്തില്‍ പൂജാരിയായത്.

പരിയാരം പൂക്കോട് പീടികയില്‍ പി.എസ്. അജികുമാര്‍ പോലീസില്‍ നല്‍കിയ പരാതിയേത്തുടര്‍ന്ന് രണ്ടുദിവസം മുമ്പ് ഇയാളെ ജോലിയില്‍നിന്നു പുറത്താക്കി.

2009ലാണ് വാസുക്കുട്ടി കൊല്ലപ്പെടുന്നത്.സ്ഥാപനം പൂട്ടി, പണവും സ്വര്‍ണവുമായി വീട്ടിലേക്കു മടങ്ങിയ വാസുക്കുട്ടിയെ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയ പ്രതികള്‍ കഴുത്തില്‍ തുണിമുറുക്കി കൊലപ്പെടുത്തിയശേഷം മാവേലിക്കര പുന്നമൂടിനു സമീപം വാഹനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

കേസില്‍ ബിജുവിനെക്കൂടാതെ മറ്റു നാലു പ്രതികള്‍ കൂടി ഉണ്ടായിരുന്നു. ജാമ്യത്തിലിറങ്ങിയ ബിജുമോന്‍ ആദ്യം പൂക്കോട് ജംഗ്ഷനില്‍ ഇറച്ചിക്കോഴി വ്യാപാരം തുടങ്ങി.

നാട്ടുകാര്‍ മുഖംതിരിച്ചതോടെ കട പൂട്ടി. പിന്നീട് കുമ്പനാടിനു സമീപം മുട്ടുമണ്‍ ജംഗ്ഷനിലെ ട്രാവല്‍ ഏജന്‍സിയില്‍ ജോലിക്കുചേര്‍ന്നു.

ഇവിടെ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് ഇയാളുടെ പേരില്‍ കേസുണ്ട്. പിന്നീട് ഏറെക്കാലം ഇയാളെക്കുറിച്ച് വിവരമില്ലായിരുന്നു.

അച്ചന്‍കോവില്‍ അമ്പലത്തിലെത്തിയ ഇലന്തൂരുകാരായ ചിലര്‍ക്കു പൂജാരിയെക്കണ്ട് സംശയം തോന്നി. അന്വേഷണത്തില്‍ ബിജുവാണെന്നു മനസിലായി.

വിവരം ക്ഷേത്രഭാരവാഹികളെയും കൊല്ലം ജില്ലാ പോലീസ് മേധാവിയേയും അറിയിച്ചു. ഇയാള്‍ക്കു ദേവസ്വം ബോര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡും നല്‍കിയിരുന്നു.

ചെങ്ങന്നൂരിലുള്ള കടയില്‍നിന്ന് 32 രൂപയ്ക്കു പൂണൂല്‍ വാങ്ങിക്കൊണ്ടുപോയാണ് ഇയാള്‍ ശാന്തിക്കാരനായി ജോലിക്കു കയറിയതെന്നു പരാതിക്കാരനായ അജികുമാര്‍ പറയുന്നു.

കുറേക്കാലം ഒരു പൂജാരിയുടെ ഡ്രൈവറായിരുന്നതു മാത്രമാണു പത്താംക്ലാസുകാരനായ ഇയാളുടെ യോഗ്യത. ലോക്ക്ഡൗണ്‍ കാലത്ത് ഇയാള്‍ പൂജാരിയാണെന്നു ധരിപ്പിച്ച് ജോലിക്കു കയറിയെന്നാണു ദേവസ്വം അധികൃതര്‍ പറയുന്നത്. ശാന്തിപ്പണിക്ക് ആളെക്കിട്ടാത്തതിനാല്‍ നിയമിച്ചു.

കോവിഡ് കാലത്ത് വീട്ടില്‍ പോയിവരാന്‍ താല്‍ക്കാലികമായി നല്‍കിയതാണു തിരിച്ചറിയല്‍ കാര്‍ഡെന്നും അധികൃതര്‍ പറഞ്ഞു. 2014-ലാണു വാസുക്കുട്ടി കൊലക്കേസ് വിചാരണ തുടങ്ങിയത്. കേസ് ഇനി പരിഗണിക്കുന്നത് 23-നാണ്.

Related posts

Leave a Comment