വിവാഹവും മുടങ്ങി ജോലിയും നഷ്ടമായി; സോഷ്യല്‍ മീഡിയ വഴി യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചെന്ന കേസില്‍ തന്നെ കുടുക്കിയതെന്ന് യുവാവ്;പോലീസ് ചമച്ച കഥയിങ്ങനെ…

പത്തനംതിട്ട: യുവതി കാമുകന് അയച്ച നഗ്നചിത്രങ്ങള്‍ അയാള്‍ തനിക്ക് സോഷ്യല്‍ മീഡിയയിലൂടെ കൈമാറിയെന്നാരോപിച്ച് പോലീസ് തന്നെ പീഡിപ്പിക്കുന്നുവെന്ന് യുവാവ്. മൈലപ്ര മണ്ണാരക്കുളഞ്ഞി പാലമൂട്ടില്‍ ലിജോ ആണ് പരാതിക്കാരന്‍. കട്ടപ്പന പൊലീസിനെതിരെയാണ് പരാതി. ഇതു കാരണം തന്റെ ജീവിതം തന്നെ പ്രതിസന്ധിയിലായെന്ന് ലിജോ പറയുന്നു. നാണക്കേടു കാരണം വീട്ടുകാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നില്ല, ഉറപ്പിച്ചു വച്ചിരുന്ന വിവാഹം മുടങ്ങി, സ്വകാര്യ സ്ഥാപനത്തില്‍ ഉണ്ടായിരുന്ന ജോലിയും നഷ്ടമായി. ഇതെല്ലാം ചൂണ്ടിക്കാട്ടി ലിജോ ഡിജിപിക്ക് പരാതി നല്‍കി. ഹൈക്കോടതിയെയും മനുഷ്യാവകാശ കമ്മിഷനെയും സമീപിക്കാനുള്ള ഒരുക്കത്തിലുമാണ് ഇദ്ദേഹം.

കട്ടപ്പന സിഐ വി.എസ് അനില്‍കുമാറാണ് തന്റെ ജീവിതം തകര്‍ത്തത് എന്നാണ് ലിജോ പറയുന്നത്. കേസിന് ബലം കൂട്ടാന്‍ വേണ്ടി കൂട്ടുപ്രതിയാക്കി. യുവതിയുടെ നഗ്‌നചിത്രങ്ങള്‍ തനിക്ക് ലഭിച്ചുവെന്നതിന് യാതൊരു തെളിവും ഫോറന്‍സിക് പരിശോധനയില്‍ ലഭിച്ചിട്ടില്ല. എന്നിട്ടും പ്രതിയാക്കി. കട്ടപ്പന സ്വദേശിയായ യുവതിയുടെ അര്‍ധനഗ്‌ന ചിത്രമാണ് കുഴപ്പങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. യുവതിയില്‍ നിന്നു ചിത്രങ്ങള്‍ വാങ്ങിയ ആള്‍ അത് തനിക്ക് അയച്ചു തന്നുവെന്ന് തെറ്റിദ്ധരിച്ച് പൊലീസ് തന്നെ അറസ്റ്റ് ചെയ്തുവെന്നും തനിക്ക് സംഭവത്തില്‍ ഒരു ബന്ധവുമില്ലെന്നുമാണ് ലിജോ പറയുന്നത്.

മൈലപ്ര ചീങ്കല്‍ത്തടം സ്വദേശി പ്രിന്‍സ് ജോണാണ് കേസിലെ ഒന്നാം പ്രതി. ജോബിന്‍ ജോസഫ് ഐപിഎസ് എന്ന വ്യാജ പ്രൊഫൈല്‍ വഴി പരിചയപ്പെട്ട കട്ടപ്പന സ്വദേശിയില്‍ നിന്ന് അവരുടെ അര്‍ധനഗ്‌ന ചിത്രം വാട്‌സാപ്പ് വഴി വാങ്ങിയെന്നാണ് കേസ്. ഒന്നാം പ്രതിയുടെ മൊബൈലിലെ കോള്‍ പട്ടികയില്‍ തന്റെ പേര് ഉണ്ടെന്നതിന്റെ പേരിലാണ് തനിക്കും പടം അയച്ചു തന്നുവെന്ന് പൊലീസ് തെറ്റിദ്ധരിച്ചത്. ഒന്നാം പ്രതിയെക്കുറിച്ച് ചില വിവരങ്ങള്‍ ചോദിച്ചറിയാന്‍ എന്ന പേരില്‍ തന്നെ കട്ടപ്പനയ്ക്കു വിളിച്ചു കൊണ്ടു പോവുകയായിരുന്നു.

ഒന്നാം പ്രതിയുമായി പരിചയമുണ്ടെങ്കിലും ഏറെക്കാലമായി ബന്ധമൊന്നുമില്ല. തന്നെ കൊണ്ടുപോയ പൊലീസ് മാധ്യമങ്ങള്‍ക്കു മുന്‍പില്‍ മൂന്നാം പ്രതി എന്നു പറഞ്ഞ് നിര്‍ത്തുകയായിരുന്നുവെന്നു ലിജോ കുറ്റപ്പെടുത്തി. ജൂണ്‍ 24ന് ആണ് സംഭവം. മൂന്നു ദിവസം ലിജോ റിമാന്‍ഡില്‍ കഴിഞ്ഞു. തന്റെ മൊബൈല്‍ ഫോണില്‍ ഇത്തരം ദൃശ്യങ്ങള്‍ ഒന്നുമില്ലെന്ന് പൊലീസ് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടും തന്നെ പ്രതി ചേര്‍ക്കുകയായിരുന്നുവെന്നാണ് ലിജോയുടെ ആരോപണം. താന്‍ തെറ്റുകാരനല്ലെന്ന് പൊലീസിന് അറിയാമായിരുന്നിട്ടും പ്രതി ചേര്‍ത്തതു ദുരൂഹമാണെന്നും ലിജോ പറഞ്ഞു.

സമൂഹ മാധ്യമങ്ങള്‍ വഴി തന്റെ അറസ്റ്റ് വാര്‍ത്ത പ്രചരിച്ചതു വഴി കുമ്പഴയിലെ സ്ഥാപനത്തില്‍ നിന്നു പിരിച്ചുവിട്ടു. അവിടെ ശമ്പളം തടഞ്ഞു വച്ചിരിക്കുകയാണ്. വീട്ടുകാര്‍ പള്ളിയില്‍ പോവാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ്. നിശ്ചയിച്ച വിവാഹം മുടങ്ങുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പൊലീസിനെതിരെ ഡിജിപിക്കു പരാതി നല്‍കിയത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണു ലിജോയെ പ്രതിയാക്കിയതെന്നും മറിച്ചുള്ള ആരോപണങ്ങളില്‍ കഴമ്പില്ലെന്നും കട്ടപ്പന സിഐ വി എസ് അനില്‍കുമാര്‍ പറഞ്ഞു. നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കാന്‍ ഒന്നാം പ്രതിയെ സഹായിച്ചത് ലിജോയാണ്. ഇരകളില്‍നിന്നു തട്ടിയെടുത്ത പണം ഉപയോഗിച്ച് ഒന്നാം പ്രതിക്കൊപ്പം ഗോവയിലും മറ്റും ലിജോ ടൂര്‍ പോയിരുന്നു. വ്യാജപ്രൊഫൈലുണ്ടാക്കാന്‍ ഒന്നാംപ്രതിയെ ലിജോ സഹായിച്ചുവെന്നും പൊലീസ് പറയുന്നു.

 

Related posts