തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. 20 മുതൽ ടിക്കറ്റ് വിപണിയിൽ ലഭ്യമാകും. 500 രൂപയാണ് വില. സെപ്റ്റംബർ 26 നാണ് നറുക്കെടുപ്പ്. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ.എസ്. അഞ്ജു, ജോയിന്റ് ഡയറക്ടർമാരായ പി.എ. ഷാജു, കെ.എസ്. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഒന്നാം സമ്മാനം 30 കോടി രൂപയാക്കി ഉയർത്തിയാണ് ഈ വർഷത്തെ തിരുവോണം ബംപർ ഭാഗ്യക്കുറി പുറത്തിറക്കിയിരിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഇരുപതു പേർക്കു നൽകും. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റ് വില്പന നടത്തുന്ന ഏജന്റിന് മൂന്നു കോടി രൂപ ഏജൻസി സമ്മാനമായും ലഭിക്കും.
തിരുവോണം ബംപർ ഭാഗ്യക്കുറിയിലൂടെ 22 കോടിപതികളെ സൃഷ്ടിക്കാൻ കഴിയുംവിധമാണ് സമ്മാനഘടന രൂപപ്പെടുത്തിയിരിക്കുന്നത്. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേർക്കും കൂടാതെ 5000 മുതൽ 500 രൂപ വരെയുള്ള ലക്ഷകണക്കിന് സമ്മാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
