ട്രെയിൻ യാത്രകളിൽ സീറ്റുകൾക്കടിയിലും നടപ്പാതകളിലും ഭക്ഷണപ്പൊതികളും പ്ലാസ്റ്റിക് കുപ്പികളും വലിച്ചെറിയുന്നത് ഇന്ത്യയിൽ സാധാരണയായി കാണുന്ന ഒരു കാഴ്ചയാണ്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായി, സഹയാത്രികരെയും രാജ്യത്തെയും ഒന്നടങ്കം അത്ഭുതപ്പെടുത്തുകയാണ് മിസോറാമിൽ നിന്നുള്ള ഒരു കൂട്ടം ട്രെയിൻ യാത്രക്കാർ.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സർവീസ് ആരംഭിച്ച കൊൽക്കത്ത – സൈരംഗ് ട്രെയിനിലെ ശുചിത്വത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വൈറലാകുന്നത്. ഒരു സാധാരണ സ്ലീപ്പർ കോച്ചിലെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
മറ്റ് സ്ലീപ്പർ കോച്ചുകളിൽ കാണാറുള്ള പ്ലാസ്റ്റിക് കുപ്പികളോ പേപ്പർ കവറുകളോ ഒന്നും തന്നെ ഈ കോച്ചിന്റെ തറയിലോ സീറ്റുകൾക്കടിയിലോ ഇല്ല. യാത്രക്കാരിൽ ഭൂരിഭാഗവും മിസോറാം സ്വദേശികളായിരുന്നു. യാത്രയ്ക്കിടയിൽ തങ്ങളുണ്ടാക്കുന്ന മാലിന്യങ്ങൾ തറയിലേക്ക് വലിച്ചെറിയുന്നതിന് പകരം, അവർ കയ്യിൽ കരുതിയിരുന്ന ചെറിയ പ്ലാസ്റ്റിക് കവറുകളിലാണ് നിക്ഷേപിച്ചിരുന്നത്. ഒരു സ്ത്രീ തന്റെ കയ്യിലുണ്ടായിരുന്ന മാലിന്യം വളരെ വൃത്തിയായി ഒരു കവറിലേക്ക് നിക്ഷേപിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.
തറയിൽ ഒരു ചെറിയ കഷണം കടലാസ് പോലും ഇല്ലാത്തവിധം ട്രെയിൻ മുറി അത്രയേറെ വൃത്തിയായിട്ടാണ് അവർ സൂക്ഷിച്ചിരുന്നത്. ഉച്ചത്തിൽ സംസാരിക്കാതെയും പരസ്പരം ബഹുമാനിച്ചും വളരെ മാന്യമായാണ് യാത്രക്കാർ പെരുമാറിയിരുന്നതെന്നും വീഡിയോ എടുത്തയാൾ സാക്ഷ്യപ്പെടുത്തുന്നു.
“റെയിൽവേയും സിസ്റ്റവും ട്രെയിനുകളും എല്ലാം ഒന്ന് തന്നെയാണ്. പക്ഷേ വ്യത്യാസം കിടക്കുന്നത് മനുഷ്യരിലാണ്! – ഒരു സോഷ്യൽ മീഡിയ ഉപഭോക്താവിന്റെ അഭിപ്രായം ഇങ്ങനെയായിരുന്നു. വീഡിയോ വൈറലായതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ മികച്ച പൗരബോധത്തെയും അച്ചടക്കത്തെയും പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്.
മേഘാലയ, സിക്കിം, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനങ്ങൾ ശുചിത്വത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലാണെന്ന് പലരും അഭിപ്രായപ്പെട്ടു. പൊതുസ്ഥലങ്ങൾ സ്വന്തം വീടുപോലെ പരിപാലിക്കുന്ന ഇവരുടെ ഈ മാതൃക രാജ്യത്തെ ഓരോ പൗരനും കണ്ടുപഠിക്കേണ്ട ഒന്നാണ്.
