ഉപ്പുതറ: യുവതിയായ വീട്ടമ്മയെ രക്തംവാർന്ന് മരിച്ചനിലയിൽ വീടിനുള്ളിൽ കണ്ടെത്തി. ഉപ്പുതറ മത്തായിപ്പാറ എംസി കവലയ്ക്ക് സമീപം മലേക്കാവിൽ രതീഷിന്റെ (സുബിൻ ) ഭാര്യ രജനി (38) യാണ് മരിച്ചത്. ചൊവ്വാഴ്ച പകലാണ് സംഭവം. കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. ഭർത്താവ് സുബിൻ ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു. സുബിനും ഭാര്യ രജനിയുമായി കുടുംബകലഹം പതിവായിരുന്നു.
ഇതുസംബന്ധിച്ച് പലതവണ പോലീസിൽ കേസും ഉണ്ടായിട്ടുണ്ട്. ജനപ്രതിനിധികൾ ഇടപെട്ടും പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തിയിരുന്നു.
തമ്മിൽ വഴക്കിട്ട ശേഷം പിണങ്ങി കുടുംബ വീട്ടിൽ പോയിരുന്ന രജനി ഒരു മാസം മുൻപാണ് തിരിച്ചെത്തിയത്. ഇതിനു ശേഷവും കലഹം പതിവായിരുന്നു. ഇവർക്ക് മൂന്നു മക്കളുണ്ട്. വളകോട് സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന ഇളയ മകൻചൊവ്വാഴ്ച നാലിന് വീട്ടിൽ വന്നപ്പോഴാണ് രജനി അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്.
പല തവണ വിളിച്ചിട്ടും പ്രതികരിക്കാതെ വന്നപ്പോൾ അയലത്തെ വീട്ടിലെത്തി വിവരം പറഞ്ഞു. അയൽക്കാർ എത്തി പരിശോധിച്ചപ്പോഴാണ് രക്തം വാർന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ പഞ്ചായത്തംഗം ബിജു ചെംബ്ലാവനെ അറിയിച്ചു. ബിജുവാണ് പോലീസിൽ വിവരമറിയിച്ചത്. പോലീസ് എത്തി പരിശോധിച്ച ശേഷമാണ് മരിച്ചെന്ന് സ്ഥിരീകരിച്ചത്.
തലയ്ക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. രക്തം തളം കെട്ടിക്കിടക്കുന്ന നിലയിലായിരുന്നു. ഭർത്താവ് സുബിൻ ഉച്ചയ്ക്ക് രണ്ടോടെ ഉപ്പുതറയിൽനിന്ന് ഓട്ടോറിക്ഷയിൽ കയറി പരപ്പിലെത്തി ബസിൽ കയറി പോകുന്നതു കണ്ടവരുണ്ട്. ആലപ്പുഴയ്ക്ക് പോകുകയാണെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സുബിൻ വളകോട്ടിൽ ടാക്സി ഡ്രൈവറാണ്.
ഇഞ്ചിമല കരിപ്പറമ്പിൽ കുഞ്ഞൂഞ്ഞുകുട്ടി – രമണി ദമ്പതികളുടെ മകളാണ് മരിച്ച രജനി. മക്കൾ – രേവതി (ചങ്ങനാശേരി എൻഎസ്എസ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനി), രജിൻ (ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി), രാജീവ് (വളകോട് ഗവ. ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥി). ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി യൂനിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നു വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ്, സയന്റിഫിക് എക്സ്പേട്സ് എന്നിവരുടെ പരിശോധനയ്ക്കു ശേഷം മൃതദേഹം പോസ്റ്റ് മോർട്ടം നടത്തും.
