തിരുവനന്തപുരം : കേരളത്തിലെ ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പുവരുത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തനിക്കു താത്പര്യമുള്ള വകുപ്പ് തെരഞ്ഞെടുക്കാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ തന്നോട് രണ്ട് തവണ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത പരിചയസമ്പത്ത് ഉൾപ്പെടെ തനിക്കുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന പാലനം ജനങ്ങളുടെ വിശ്വാസത്തിന് അനുസരിച്ച് നടത്തുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതുമുഖ എംഎൽഎമാർക്കും വനിതകൾക്കും അർഹമായ പരിഗണനയാണ് മന്ത്രിസഭയിൽ നൽകിയിരിക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചു പ്രവർത്തിക്കണം. പുതിയ മന്ത്രിമാർ കഠിനാധ്വാനം ചെയ്യേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയിൽ ചേരേണ്ടതില്ലെന്നായിരുന്നു തന്റെ തീരുമാനം. എന്നാൽ ഹൈക്കമാൻഡും ഹരിപ്പാടുള്ള ജനങ്ങളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭയിൽ ചേർന്നതെന്ന് അദ്ദേഹം പറഞ്ഞു. 26ാമത്തെ വയസിൽ എംഎൽഎയായി 28-ാമത്തെ വയസിൽ മന്ത്രിയായി. തുടർന്ന് ഇങ്ങോട്ട് വിവിധ പദവികൾ വഹിക്കാൻ പാർട്ടി അവസരം നൽകിയിട്ടുണ്ട്.
പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്വവും പാർട്ടി തീരുമാനവും എക്കാലത്തും അനുസരിച്ചിട്ടുണ്ടെന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി മുന്നോട്ടു പോയിട്ടുള്ള പാരമ്പര്യമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
