അലിഭായ് നര്‍ത്തകിയുടെ ഭര്‍ത്താവിന്റെ ‘ചങ്ക്‌ബ്രോ’;ശത്രുക്കളെ ഒതുക്കാന്‍ ഇടയ്ക്കിടെ ഗള്‍ഫിലേക്ക് കൊണ്ടുപോകും; രാജേഷിന്റെ കാര്യത്തില്‍ പണി പാളിയതിങ്ങനെ…

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതിയെന്നു സംശയിക്കുന്ന ഓച്ചിറ സ്വദേശി അലിഭായ് നൃത്താദ്ധ്യാപികയുടെ ഭര്‍ത്താവിന്റെ വലംകൈ. ഭാര്യയുമായുള്ള രാജേഷിന്റെ ബന്ധം കണ്ടു പിടിച്ച ഇയാള്‍ അലിഭായ്ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ക്വട്ടേഷന്‍ നടപ്പാക്കാന്‍ ഗള്‍ഫില്‍ നിന്നും വന്ന അലിഭായി കൃത്യം നടപ്പാക്കി മടങ്ങുകയുമായിരുന്നു. നൃത്താദ്ധ്യാപികയുടെ ഭര്‍ത്താവിന്റെ ഉറ്റസുഹൃത്തായ അലിഭായ് തന്നെയാണ് അദ്ദേഹത്തിന്റെ നാട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്. ഗള്‍ഫിലെ ശത്രുക്കളെ ഒതുക്കാന്‍ വേണ്ടിയാണ് അലിഭായിയെ ഗള്‍ഫിലേക്ക് ബിസിനസുകാരന്‍ വരുത്തിയത്. അവിടെ നിന്നുമായിരുന്നു രാജേഷിനെ വകവരുത്താന്‍ അലിഭായി നാട്ടില്‍ തിരിച്ചെത്തിയതും. കൃത്യം ആസൂത്രണം ചെയ്ത ശേഷം അലിഭായി ആദ്യം ബന്ധപ്പെട്ടത് നാട്ടില്‍ ചില ക്വട്ടേഷന്‍ സംഘവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന അപ്പുണ്ണിയെയായിരുന്നു.

കായംകുളം കേന്ദ്രീകരിച്ച് ക്വട്ടേഷന്‍ പ്രവര്‍ത്തനം നടത്തുന്ന ലിജു ഉമ്മന്റെ സംഘവുമായും ഇയാള്‍ക്ക് അടുത്ത ബന്ധമാണുള്ളത്. രാജേഷിനെ കൊല്ലുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അപ്പുണ്ണിയുമായി ബന്ധപ്പെട്ട അലിഭായിക്കായി വാഹനങ്ങളും മറ്റും ഇയാള്‍ തരപ്പെടുത്തിക്കൊടുത്തു. എന്നാല്‍ കൃത്യം നടത്തി ഗള്‍ഫിലേക്ക് തിരിച്ചുപോകാന്‍ അലിഭായി നടത്തിയ തിടുക്കമായിരുന്നു അന്വേഷണത്തിന് തുമ്പുണ്ടാക്കിയത്. വാടകക്കെടുത്ത കാറിലെത്തിയാണ് സംഘം കൊലപാതകം നടത്തിയ ശേഷം അമിതവേഗത്തിലാണ് പോയത്. അതുകൊണ്ടു തന്നെ രണ്ടിടങ്ങളിലെ മോട്ടോര്‍ വാഹനവകുപ്പിന്റെ ക്യാമറയില്‍ വാഹനത്തിന്റെ ദൃശ്യം പതിയുകയും ചെയ്തു. കാറില്‍ വ്യാജനമ്പര്‍ പതിച്ചാണ് കൊല നടത്താനെത്തിയത്.

കൊലയ്ക്ക് ശേഷം കരുനാഗപ്പള്ളിയിലെത്തി യഥാര്‍ഥ നമ്പര്‍ പതിച്ചു. ഈ കാര്‍ പിന്നീട് അടൂരില്‍ ഉപേക്ഷിക്കുകയും ചെയ്തു. പ്രതികള്‍ എത്തിയ കാറില്‍ നിന്ന് ഫോറന്‍സിക് വിഭാഗത്തിന് ലഭിച്ച വിരലടയാളം നിര്‍ണായകമാകും. ക്വട്ടേഷന്‍ ഉള്‍പ്പെടെ കൃത്യം നടത്തി വിദേശത്തേക്കുള്ള അലിഭായിയുടെ മടക്കം അടക്കമുള്ള കാര്യം അപ്പുണ്ണിയാണ് തയ്യാറാക്കിയത്. കൊല്ലാനായിരുന്നില്ല ക്വട്ടേഷന്‍ നല്‍കിയതെന്നും കയ്യും കാലും വെട്ടാനായിരുന്നെന്നും ഇതിനകം വിവരം പുറത്തുവന്നിട്ടുണ്ട്. കൃത്യം നടത്തുന്നതിന് അഞ്ചു ദിവസം മുമ്പ് നാട്ടിലെത്തി അപ്പുണ്ണിയുമായി അലിഭായി കൂടിക്കാഴ്ച നടത്തുകയും രാജേഷിന്റെ നീക്കം നിരീക്ഷിക്കുകയും ചെയ്തു. കൃത്യം നടത്തി തൃശൂരിലേക്കും അവിടെ നിന്നും ബാംഗഌരിലേക്കും പിന്നീട് ഡല്‍ഹിവഴി കാഠ്മണ്ഡു, പിന്നെ ഖത്തറിലേക്ക് മടങ്ങുകയും ചെയ്തതായിട്ടാണ് പോലീസ് നിരീക്ഷിക്കുന്നത്.

ഖത്തര്‍ വ്യവസായിയുടെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതക കാരണം. ഇതുമൂലം ഇവരുടെ കുടുംബബന്ധം ഉലഞ്ഞിരുന്നു. രാജേഷും യുവതിയും പതിവായി ഈ സമയത്ത് ഫോണില്‍ സംസാരിച്ചിരുന്ന വിവരം ഭര്‍ത്താവിന് അറിയാമായിരുന്നു. ഈ സമയം കണക്കാക്കിയാണ് ക്വട്ടേഷന്‍ നടപ്പാക്കേണ്ടതെന്ന നിര്‍ദേശവും നല്‍കിയിരിക്കാമെന്നാണ് സംശയം. ആക്രമിക്കപ്പെടുമ്പോഴുള്ള രാജേഷിന്റെ നിലവിളി ഫോണിലൂടെ തന്റെ ഭാര്യ കേള്‍ക്കണമെന്ന് നിര്‍ദ്ദേശവും ഇയാള്‍ നല്‍കി. ഭര്‍ത്താവ് നിര്‍ദ്ദേശിച്ചത് പോലെ തന്നെ രാജേഷിന്റെ നിലവിളി യുവതി കേള്‍ക്കുകയും ചെയ്തു. ആക്രമിക്കപ്പെടുമ്പോള്‍ രാജേഷ് ഈ യുവതിയുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് ഈ യുവതി രാജേഷിന്റെ സുഹൃത്തുക്കളെ വിളിച്ച് വിവരം പറയുകയായിരുന്നു.

 

Related posts