നടിയും മോഡലുമായ ഷെഫാലി ജരിവാലയുടെ മരണ കാരണം യുവത്വം നിലനിർത്തുന്നതിന് നടത്തിയ ചികിത്സയുടെ ഭാഗമായുള്ള മരുന്നിന്റെ ഉപയോഗമെന്ന് സംശയം. ഫോറൻസിക് സംഘം വീട്ടിൽ നടത്തിയ പരിശോധനയിൽ യുവത്വം നിലനിർത്തുന്നതിനുള്ള മരുന്ന് വിറ്റാമിന്‍ ഗുളികകൾ തുടങ്ങിയവ കണ്ടെടുത്തു. കുടുംബാംഗങ്ങൾ വീട്ടുജോലിക്കാർ ഡോക്ടർ തുടങ്ങി എട്ട് പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
മുംബൈ അന്ധേരിയിലെ വീട്ടിൽ വെള്ളിയാഴ്ച രാത്രിയാണ് ഷെഫാലിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻതന്നെ ഭർത്താവ് പരാഗ് ത്യാഗിയും മറ്റു മൂന്നുപേരും ചേർന്ന് താരത്തെ ആശുപത്രിയിലെത്തിച്ചു.
ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ ഷെഫാലിയുടെ ആരോഗ്യനില വഷളാവുകയും തുടർന്ന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. എന്നാൽ ഷെഫാലിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാൽ സംഭവത്തിൽ അന്വേഷണം നടന്നു വരികയാണ്.
2002 പുറത്തിറങ്ങിയ “കാന്ത ലഗാ’ എന്ന ഗാനത്തിലൂടെയാണ് ഇരുപതുകാരിയായ ഷെഫാലി പ്രേക്ഷകരുടെ ശ്രദ്ധാകേന്ദ്രമായത്. സൽമാൻ ഖാനും അക്ഷയ്കുമാറും പ്രിയങ്ക ചോപ്രയും പ്രധാന വേഷങ്ങളിലെത്തിയ 2004ൽ പുറത്തിറങ്ങിയ “മുജ്സി ശാദി കരോഗി’ എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടു. ബിഗ്ബോസ്, ഡാൻസ് റിയാലിറ്റി ഷോകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.