കണ്ണൂർ: രാഷ്ട്രീയത്തിന്റെ പേരിൽ ഇനിയൊരു ജീവൻ പോലും പൊലിയരുതെന്ന് കൊല്ലപ്പെട്ട ശുഹൈബിന്റെ സഹോദരിമാർ. ശുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കുക, മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ ഉപവാസസമരം നടത്തുന്ന കെ. സുധാകരനെ സന്ദർശിക്കാനെത്തിയപ്പോളായിരുന്നു പൊട്ടിക്കരഞ്ഞുകൊണ്ട് സഹോദരിമാർ ഇതു പറഞ്ഞത്.
സഹോദരിമാരായ സുമയ്യ, ഷർമിന, ഷമീമ എന്നിവരാണ് ഇന്നലെ വൈകുന്നേരത്തോടെ സുധാകരനെ കാണാനെത്തിയത്.കരഞ്ഞുകൊണ്ട് വാഹനത്തിൽനിന്നും ഇറങ്ങിയ ഇവരെ കണ്ടയുടൻ സമരപ്പന്തലിലെ ബെഡിൽ കിടക്കുകയായിരുന്ന സുധാകരൻ എഴുന്നേറ്റിരുന്നു. ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും സഹോദരിമാരുടെ കണ്ണീരിനുമുന്നിൽ സുധാകരനും പിടിച്ചുനിൽക്കാനായില്ല.
ഇവരെ ആശ്വസിപ്പിക്കുന്നതിനിടെ സുധാകരന്റെ കണ്ണും നിറഞ്ഞു. നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും കുടുംബത്തിനൊപ്പം കോൺഗ്രസ് എല്ലാക്കാലത്തും ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.