എല്ലാ വര്‍ഷവും ശിശിരകാലത്ത് 42 ദിവസം ആ ഗ്രാമങ്ങള്‍ നിശബ്ദത പാലിക്കും ! മൊബൈല്‍ ഫോണുകള്‍ പോലും സൈലന്റായിരിക്കും; ഹിമാലയന്‍ താഴ്‌വരയിലെ ആ ഗ്രാമങ്ങളിലെ വിചിത്രമായ ആചാരത്തിനു പിന്നിലുള്ളത്…

ഷിംല: രാജ്യത്തെ മറ്റു ഗ്രാമങ്ങളില്‍ നിന്ന് തികച്ചും വേറിട്ടതാണ് ഹിമാലയന്‍ ഗ്രാമങ്ങള്‍. കാലാവസ്ഥയിലും ആളുകളുടെ ജീവിതരീതിയിലുമെല്ലാം ഈ ഗ്രാമങ്ങള്‍ വ്യത്യസ്ഥത പുലര്‍ത്തുന്നു. എല്ലാ വര്‍ഷവും ശിശിരകാലത്ത് 42 ദിവസം നിശ്ശബ്ദതയില്‍ ജീവിക്കുന്ന കുറേ ഗ്രാമങ്ങളുണ്ട് ഹിമാചല്‍ പ്രദേശില്‍. ഹിമാലയത്തിന്റെ മടിത്തട്ടില്‍ സ്ഥിതിചെയ്യുന്ന ഈ ഗ്രാമങ്ങള്‍ എല്ലാ വര്‍ഷവും മകരസംക്രാന്തി ദിവസം നിശ്ശബ്ദതയിലേക്ക് കൂപ്പുകുത്തുന്ന പതിവുണ്ട്. പിന്നീട് ശബ്ദമുഖരിതമാകുന്നത് മാഘമാസത്തിന്റെ അവസാനിക്കുമ്പോള്‍ മാത്രമാണ്.

42 ദിവസം നിശ്ശബ്ദത പാലിക്കുക എന്ന ആചാരത്തിനു പിന്നില്‍ ഒരു ഐതീഹ്യമുണ്ട്. അതേക്കുറിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ: ഭൂമിയില്‍നിന്ന് സ്വര്‍ഗത്തിലേക്ക് മടങ്ങിയ ദൈവങ്ങള്‍ ധ്യാനനിമഗ്‌നരായിരിക്കുന്ന സമയമാണിത്. ഭൂമിയില്‍നിന്നുള്ള ശബ്ദം അവരുടെ ധ്യാനത്തിന് ഭംഗം വരുത്തും. അങ്ങനെ സംഭവിച്ചാല്‍ ദൈവങ്ങള്‍ക്ക് കോപം വരും. അത് പ്രദേശത്തു താമസിക്കുന്ന ജനങ്ങള്‍ക്കും അവരുടെ മൃഗസമ്പത്തിനും വിളകള്‍ക്കും ദൗര്‍ഭാഗ്യത്തിന് കാരണമാവുകയും ചെയ്യും. ഈ സാഹചര്യം ഒഴിവാക്കാനാണ് ഗ്രാമങ്ങള്‍ നിശ്ശബ്ദത പാലിക്കുന്നത്.

മാഘമാസത്തില്‍ നിശ്ശബ്ദത പാലിക്കുന്ന ആചാരം നൂറ്റാണ്ടുകളായി പിന്തുടര്‍ന്നു വരികയാണെന്ന് കുളു ജില്ലയിലെ ഗോഷല്‍ ഗ്രാമവാസിയായ ശ്യാം ഠാക്കൂര്‍ പറയുന്നു. ഈ സമയത്ത് സംഗീതം കേള്‍ക്കുകയോ ടിവി കാണുകയോ ഇല്ല. കൃഷിപ്പണി പോലും നിര്‍ത്തിവെയ്ക്കും. ശബ്ദമുണ്ടാക്കാന്‍ സന്ദര്‍ശകരെ പോലും അനുവദിക്കാറില്ല. നിശ്ശബ്ദതയുടെ ആചാരം മുന്‍ഗാമികളില്‍നിന്നാണ് ലഭിച്ചത് ശ്യാം കൂട്ടിച്ചേര്‍ക്കുന്നു. മൊബൈലുകളും ലാന്‍ഡ്‌ലൈന്‍ ഫോണുകളും ഇക്കാലയളവില്‍ സൈലന്റ് മോഡിലാക്കാറുണ്ട്. ഇക്കുറി ഗ്രാമങ്ങളിലെ നിശ്ശബ്ദത അവസാനിക്കുന്നത് ഫെബ്രുവരി 25നാണ്. ഗോഷാലിനെ കൂടാതെ സോലാങ്, കോത്തി, ബുറുവ, മാജ്ഹച്ച്, പല്‍ചാന്‍ എന്നീ ഗ്രാമങ്ങളും 42 ദിവസം നിശ്ശബ്ദത പാലിക്കുകയെന്ന ആചാരം പിന്തുടരുന്നുണ്ട്.

Related posts