ബാറുകളില്‍ സൂക്ഷിച്ച മദ്യം ആവിയായിപ്പോയോ ? പല ബാറുകളിലും മദ്യത്തിന്റെ അളവ് കുറഞ്ഞു; കണക്കെടുപ്പുമായി എക്‌സൈസ് മുമ്പോട്ടു പോകുമ്പോള്‍ പല ബാര്‍ മുതലാളിമാരും കുടുങ്ങിയേക്കുമെന്നു സൂചന…

ലോക്ക്ഡൗണിനെത്തുടര്‍ന്ന് ബാറുകളും ബിവറേജസ് ഷോപ്പുകളും അടച്ചിട്ടിരുന്നു. എങ്കിലും സംസ്ഥാനത്തെ പല ബാറുകളിലും അനധികൃത മദ്യ വില്‍പ്പന നടന്നതായാണ് വിവരം. പല ബാറുകളിലും സൂക്ഷിച്ച മദ്യത്തിന്റെ അളവില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക്ഡൗണില്‍ അനധികൃത മദ്യവില്‍പ്പന നടന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജില്ലകളിലെ പ്രധാന ഉദ്യോഗസ്ഥരോട് ബാറുകളിലെ മദ്യത്തിന്റെ കണക്കെടുപ്പ് നടത്താന്‍ എക്സൈസ് കമ്മീഷണര്‍ എസ്. അനന്ദകൃഷ്ണന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ കണക്കെടുപ്പില്‍ കൃത്യമായ വിവരങ്ങള്‍ ബാറുകളില്‍ നിന്ന് ലഭിച്ചില്ലെന്നാണ് സൂചന. ഇതിനിടെ, സ്റ്റോക്കില്‍ കുറവില്ലെന്ന് കാണിക്കാന്‍ കൃത്രിമങ്ങള്‍ നടന്നതായും സംശയിക്കുന്നുണ്ട്. മാര്‍ച്ച് മാസത്തിലാണ് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകള്‍ അടച്ചുപൂട്ടിയത്. അന്ന് തന്നെ എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്റ്റോക്കുള്ള മദ്യത്തിന്റെ കണക്കും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ കണക്കുകളില്‍ വ്യത്യാസം വന്നിട്ടുള്ളതായാണ് സൂചന. അങ്ങനെയെങ്കില്‍ പല ബാര്‍ മുതലാളിമാരെയും ഇത് വെട്ടിലാക്കുമെന്നും സൂചനയുണ്ട്.

Read More