പോളിയോ ബാധിച്ച പെണ്ണിന്റെ ഹൃദയത്തില്‍ ഇടംപിടിച്ച് പറഞ്ഞ് മുങ്ങി ! പിന്നെ രണ്ടു വര്‍ഷം എവിടെയെന്ന് ആര്‍ക്കുമറിയില്ലായിരുന്നു; ഒടുവില്‍ വിധി അവരെ ഒന്നു ചേര്‍ത്തു…

പ്രതിസന്ധികള്‍ ഏറെയുണ്ടെങ്കിലും അതിനെയെല്ലാം മറികടന്ന് പ്രണയസാക്ഷാത്കാരം നേടുന്ന നിരവധി ആളുകള്‍ നമ്മുടെ ഇടയിലുണ്ട്. അങ്ങനെയൊരു പ്രണയത്തിന്റെ കഥയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പ്രണയവും വിരഹവും വീട്ടുകാരുടെ എതിര്‍പ്പുമെല്ലാം അവഗണിച്ചാണ് അവര്‍ ഒന്നായത്. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക് പേജിലൂടെ പുറത്തുവന്നത് അതിമനോഹരമായ ഒരു ഹൃദയബന്ധത്തിന്റെ കഥയാണ്.

ആ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്:

”ജനിച്ച് മൂന്നാം മാസമാണ് എനിക്ക് പോളിയോ സ്ഥിരീകരിച്ചത്. വളരുന്തോറും എന്റെ വൈകല്യത്തെ ഞാന്‍ തിരിച്ചറിഞ്ഞു. പക്ഷേ എന്റെ കുടുംബവും കൂട്ടുകാരുമെല്ലാം പ്രോത്സാഹനവുമായി എനിക്കൊപ്പം നിന്നു. പക്ഷേ െങ്കിലും ഒരു ഭയം എന്റെ മനസ്സിനെ വല്ലാതെ അലട്ടിയിരുന്നു. എന്നെങ്കിലും എനിക്കൊരു ജീവിത പങ്കാളിയെ ലഭിക്കുമോ എന്നായിരുന്നു അത്. വര്‍ഷങ്ങള്‍ പിന്നിട്ടു. ഞാന്‍ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്ന കാലം.

ഒരു ദിവസം വീട്ടിലെ ജനാലയ്ക്കരികില്‍ ഞാനിരിക്കുമ്പോള്‍ എതിര്‍വശത്തുള്ള ഫ്ലാറ്റിന്റെ ജനാലയ്ക്കരികില്‍ സുന്ദരനായ ഒരാള്‍ ഇരിക്കുന്നതു കണ്ടു. അയാള്‍ ആരാണെന്നൊന്നും അറിയില്ലായിരുന്നെങ്കിലും ഞാന്‍ അയാളെ കുറേ നേരം നോക്കിയിരുന്നു. ചുറ്റുപാടുമുള്ളവരോട് അന്വേഷിച്ചപ്പോള്‍ അയാള്‍ ആന്റിയുടെ വീട്ടില്‍ താമസിക്കാനെത്തിയതാണെന്ന് മനസ്സിലായി. അങ്ങനെയിരിക്കുമ്പോഴാണ് ആ ഫ്ലാറ്റ് സമുച്ചയത്തിലുള്ളവര്‍ ഒരു വിനോദയാത്രയ്ക്കു പോയത്. അങ്ങനെയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. എനിക്കയാളെ ഇഷ്ടമായിരുന്നെങ്കിലും അയാളെന്നെ സ്വീകരിക്കുമോ എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ എന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ ഞാന്‍ മറച്ചുവച്ചു.

മിക്കവാറും ദിവസങ്ങളില്‍ ഞങ്ങള്‍ തമ്മില്‍ കാണാറുണ്ടായിരുന്നു. അതിനു ശേഷം ഞാന്‍ കോളേജ് സ്‌കിപ് ചെയ്യുകയും പൂന്തോട്ടത്തില്‍ സമയം ചിലവഴിക്കുകയും ചെയ്യുമായിരുന്നു. എനിക്കേറെ പ്രിയപ്പെട്ട ഭക്ഷണശാലകളില്‍ അദ്ദേഹമെന്നെ കൊണ്ടുപോകുമായിരുന്നു. കുറേ നാള്‍ അങ്ങനെയൊക്കെ മുന്നോട്ടുപോയി. പക്ഷേ പെട്ടന്നൊരു ദിവസം അദ്ദേഹം അപ്രത്യക്ഷനായി. അതേപ്പറ്റി അദ്ദേഹത്തിന്റെ ആന്റിയോടു ചോദിച്ചപ്പോള്‍ അദ്ദേഹം ജോലി കിട്ടി ഗുജറാത്തില്‍ പോയി എന്നറിയാന്‍ കഴിഞ്ഞു.

മാസങ്ങള്‍ കഴിഞ്ഞു എന്നെത്തേടി അദ്ദേഹത്തിന്റെ കത്തോ, ഫോണ്‍വിളികളോ വരുന്നതും കാത്തു ഞാനിരുന്നു. എന്നെ കൂട്ടിക്കൊണ്ടു പോകാന്‍ അദ്ദേഹം വരുമെന്നും ഞാന്‍ പ്രതീക്ഷിച്ചു. ഒടുവില്‍ എങ്ങനെയോ ധൈര്യം സംഭരിച്ച് ഞാന്‍ അദ്ദേഹത്തിന്റെ അച്ഛനെ വിളിച്ചു. അദ്ദേഹത്തെ ബന്ധപ്പെടാനുള്ള നമ്പര്‍ തരുമോയെന്നു ചോദിച്ചു. ഭാഗ്യത്തിന് അദ്ദേഹത്തിന്റെ അച്ഛന്‍ നമ്പര്‍ തരുകയും രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം പരസ്പരം സംസാരിക്കാന്‍ ഞങ്ങള്‍ക്കവസരം ലഭിക്കുകയും ചെയ്തു.

എന്നെ ഇടയ്ക്കു വിളിക്കാന്‍ സാധിക്കാത്തതിന് അദ്ദേഹം ക്ഷമ ചോദിച്ചു. ജോലിസംബന്ധമായ സമ്മര്‍ദ്ദങ്ങളിലായിരുന്നുവെന്നും എന്നെ എങ്ങനെ കോണ്‍ടാക്റ്റ് ചെയ്യുമെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജീവിതകാലം മുഴുവന്‍ ഒന്നിച്ചുണ്ടാകാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹത്തെ വിവാഹം കഴിക്കണമെന്നും എന്നോടു പറഞ്ഞു. അദ്ദേഹത്തെ ലഭിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി എനിക്കു തോന്നി.

പെട്ടന്നു തന്നെ അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയും എന്റെ കാര്യം വീട്ടില്‍ അവതരിപ്പിക്കുകയും ചെയ്തു. പക്ഷേ വൈകല്യമുള്ള ഒരാളെ അദ്ദേഹം വിവാഹം കഴിക്കുന്നതിനോട് അവര്‍ വിയോജിച്ചു. നാളെ ദുഖിക്കേണ്ടി വരുമെന്ന് അദ്ദേഹത്തെ ഉപദേശിച്ചു. പക്ഷേ അദ്ദേഹം ഞങ്ങള്‍ക്കൊരുമിച്ചു ജീവിക്കാനായി വീട്ടുകാരോടു യുദ്ധം ചെയ്തു. വൈകല്യത്തിനു പുറമേയുള്ള എന്നെ അദ്ദേഹത്തിനറിയാമെന്നും എന്നോടുള്ളത് സത്യസന്ധമായ സ്നേഹമാണെന്നും ഒരിക്കലുമെന്നെ വലിച്ചെറിഞ്ഞിട്ടു പോകില്ലെന്നും അദ്ദേഹം വാക്ക് നല്‍കി.

അങ്ങനെ ഞങ്ങള്‍ വിവാഹിതരായി. ഇപ്പോള്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 34 വര്‍ഷമായി. ഞങ്ങള്‍ക്ക് സുന്ദരികളായ രണ്ട് പെണ്‍മക്കളുണ്ട്. ഞങ്ങളിരുവരും ചേര്‍ന്നാണ് അവരെ പോറ്റിവളര്‍ത്തിയത്. അദ്ദേഹത്തിന് സ്ഥിരവരുമാനമുള്ള ഒരു ജോലിയുണ്ട്. ഞാന്‍ വീട്ടിലിരുന്നും ജോലി ചെയ്യുന്നുണ്ട്.ആരെയും ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ അദ്ദേഹമാണ് എന്നെ പഠിപ്പിച്ചത്. മതേരാന്‍ എന്ന മലയോരവിനോദ സഞ്ചാരകേന്ദ്രത്തിലേക്ക് പോകണമെന്നത് എന്റെ വലിയ മോഹമായിരുന്നു. അടുത്തിടെ എന്നെ അദ്ദേഹം അങ്ങോട്ടു കൊണ്ടുപോയി.

ഇന്നും അദ്ദേഹം ജോലിക്കു പോയിക്കഴിയുമ്പോള്‍ അദ്ദേഹം തിരിച്ചു വരുന്നതും നോക്കി ഞാന്‍ ജനാലയ്ക്കരികില്‍ കാത്തിരിക്കും.എന്നെ സന്തോഷിപ്പിക്കാനായി ഓരോ കാര്യങ്ങള്‍ അദ്ദേഹം ചെയ്തുകൊണ്ടേയിരിക്കും. തലയില്‍ വയ്ക്കാന്‍ പൂക്കള്‍ കൊണ്ടുവരും, എനിക്കേറെയിഷ്ടമുള്ള സ്ഥലങ്ങളിലേക്കെല്ലാം എന്നെ കൊണ്ടുപോകും. എത്ര പ്രയാസകരമായ കാര്യമാണെങ്കിലും അദ്ദേഹം എനിക്കായി അദ്ദേഹം അതു ചെയ്യും. അദ്ദേഹത്തില്‍ ഞാന്‍ കാണുന്നത് ഒരു ഭര്‍ത്താവിനെയല്ല, ഒരു ആത്മപങ്കാളിയെയാണ്. എന്നെ കൈപിടിച്ചുയര്‍ത്തുന്ന, പറക്കാന്‍ സഹായിക്കുന്ന ആളെ. എന്റെ കുറവുകളെ പ്രണയിച്ച ആളെ.

Related posts