ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന് അവസാനമാകുന്നതായി സൂചന. വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ) വിജയ്ക്കു പിന്തുണയുമായി രംഗത്തുമെന്നാണ് പുതിയ റിപ്പോർട്ട്.
ഇതോടെ വിജയ്ക്ക് 118 അംഗങ്ങളുടെ പിന്തുണയാകും. 1967-ന് ശേഷം ആദ്യമായാണ് ദ്രാവിഡേതര പാർട്ടി സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്. നിലവിൽ കോൺഗ്രസ് (5 സീറ്റ്), സിപിഎ (2), സിപിഎം (2) എന്നീ പാർട്ടികൾ വിജയ്യ്ക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, വിജയ്യുടെ തമിഴക വെട്രി കഴകവും (ടിവികെ) ടി.ടി.വി. ദിനകരന്റെ എഎംഎംകെയും തമ്മിലുള്ള പോര് ലോക്ഭവനിലെത്തിയിരിക്കുകയാണ്. എഎംഎംകെയുടെ ഏക എംഎൽഎ വിജയ്യുടെ പാർട്ടിക്ക് നൽകിയ പിന്തുണക്കത്ത് വ്യാജമാണെന്നും ഇതിനു പിന്നിൽ കുതിരക്കച്ചവടമാണെന്നുമാണ് ദിനകരന്റെ ആരോപണം.
234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. 108 സീറ്റുകൾ നേടിയ വിജയ്യുടെ പാർട്ടി, സ്വതന്ത്രരുടെയും ചെറുകക്ഷികളുടെയും പിന്തുണയോടെ ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കത്തിനിടെയാണ് എഎംഎംകെ എംഎൽഎ എസ്. കാമരാജിന്റെ പിന്തുണക്കത്ത് ഗവർണർക്കു സമർപ്പിച്ചത്. എന്നാൽ, തങ്ങളുടെ എംഎൽഎ എൻഡിഎ സഖ്യത്തോടൊപ്പമാണെന്നും കത്തു വ്യാജമായി നിർമിച്ചതാണെന്നും ആരോപിച്ച് ദിനകരൻ നേരിട്ട് ഗവർണറെ കണ്ടു.
വിഷയത്തിൽ അന്വേഷണം വേണമെന്നും പോലീസിൽ പരാതി നൽകുമെന്നും ദിനകരൻ വ്യക്തമാക്കി. എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസാമിക്കാണ് തങ്ങളുടെ പിന്തുണയെന്നും ദിനകരൻ വ്യക്തമാക്കി. അതേസമയം, ദിനകരന്റെ ആരോപണങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ടിവികെ രംഗത്തെത്തി. കാമരാജ് സ്വന്തം ഇഷ്ടപ്രകാരം കത്തെഴുതുന്ന ദൃശ്യങ്ങൾ ടിവികെ പുറത്തുവിട്ടു.
ദിനകരന്റെ അറിവോടെയാണ് പിന്തുണ നൽകുന്നതെന്ന് എംഎൽഎ വീഡിയോയിൽ പറയുന്നുണ്ട്. തങ്ങൾക്ക് ആരെയും ഭീഷണിപ്പെടുത്തി കൂടെ നിർത്തേണ്ട ആവശ്യമില്ലെന്നും ദിനകരൻ മനഃപൂർവം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ടിവികെ നേതൃത്വം ആരോപിച്ചു.
