മുംബൈ: പലിശനിരക്കുകളില്‍ മാറ്റം വരുത്തിയില്ല. ബാങ്കുകളുടെ കരുതല്‍ പണ അനുപാതത്തിലും മാറ്റമില്ല. റിസര്‍വ് ബാങ്ക് ഇന്നലെ നടത്തിയ പണനയ അവലോകനത്തില്‍ അപ്രതീക്ഷിതമായ ഒന്നുമില്ല. റീപോ നിരക്ക് 6.5 ശതമാനവും കരുതല്‍ പണ അനുപാതം നാലു ശതമാനവും തുടരും. ഒപ്പം, താന്‍ റിസര്‍വ് ബാങ്കില്‍ തുടരുമെന്നു പറയാതെ പറഞ്ഞ് ഗവര്‍ണര്‍ റഘുറാം രാജന് കമ്പോളത്തെ ആശ്വസിപ്പിച്ചു. താന്‍ തുടരുമോ എന്ന ചോദ്യത്തിന് ഉത്തരം നല്കി. അതേപ്പറ്റി ഊഹാപോഹരം പ്രചരിപ്പിക്കുന്നതിലുള്ള രസം കെടുത്തുന്നില്ലെന്നാണു രാജന് പറഞ്ഞത്. പക്ഷേ, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ വിവാദത്തെപ്പറ്റി പറഞ്ഞ കാര്യങ്ങളിലേക്കു രാജന് മാധ്യമങ്ങളുടെ ശ്രദ്ധ ക്ഷണിച്ചു. രാജനെ പിന്തുണയ്ക്കുന്നവയായിരുന്നു അവരുടെ പ്രസ്താവനകള്‍. സെപ്റ്റംബര്‍ ആദ്യം കാലാവധി തീരുമ്പോള്‍ സ്ഥാനം വിട്ടുപോകുന്ന മട്ടിലായിരുന്നില്ല രാജന്റെ ശരീരഭാഷയും.
മൂന്നു വര്‍ഷ കാലാവധി തീരുമ്പോള്‍ രാജനു മൂന്നു വര്‍ഷത്തേക്കുകൂടി നിയമനം നല്കാന് ഗവണ്മെന്റ് ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഇന്നലെ ചില മാധ്യമങ്ങളില്‍ വരുകയും ചെയ്തിരുന്നു. ഈ മാസാവസാനം തന്നെ അതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സി. രംഗരാജന് (1992-97), ബിമല്‍ ജലാല്‍ (1997-2003), വൈ.വി. റെഡ്ഡി (2003-08), ഡി. സുബ്ബറാവു (2008-13) തുടങ്ങി രാജന്റെ സമീപകാല മുന്‍ഗാമികള്‍ക്കെല്ലാം കാലാവധി നീട്ടിക്കൊടുത്തിരുന്നു. ബിമല്‍ ജലാനു രണ്ടു തവണ കാലാവധി നീട്ടിയെങ്കിലും ഒരു വര്‍ഷം മുമ്പേ രാജ്യസഭയിലേക്കു നോമിനേറ്റ് ചെയ്യപ്പെട്ടപ്പോള്‍ സ്ഥാനമൊഴിഞ്ഞു.
ഡോ. രാജന് രണേ്ടാ മൂന്നോ വര്‍ഷംകൂടി നല്‍കാനാണു പ്രധാനമന്ത്രി ഉദ്ദേശിക്കുന്നതെന്നാണു റിപ്പോര്‍ട്ട്.
രാജ്യത്തു വിലക്കയറ്റ ഭീഷണി മാറിയിട്ടില്ലെന്നു ഡോ. രാജന് പറഞ്ഞു. മാര്‍ച്ചിലെ 4.83 ശതമാനത്തില്‍നിന്ന് ഏപ്രിലിലെ 5.39 ശതമാനത്തിലേക്കു ചില്ലറ വിലക്കയറ്റം കൂടിയത് ശുഭകരമല്ല. ജനുവരിയിലെ വിലക്കയറ്റം അഞ്ചു ശതമാനത്തില്‍ എന്ന ലക്ഷ്യം നിലനിര്‍ത്തിയ ഗവര്‍ണര്‍, കാലവര്‍ഷത്തെ ആശ്രയിച്ചേ വിലയുടെ ഗതി കണക്കാക്കാനാവൂ എന്നു പറഞ്ഞു. ഏഴാം ശമ്പളക്കമ്മീഷന് ശിപാര്‍ശ നടപ്പാക്കുന്നതും ക്രൂഡ് ഓയില്‍ വില കൂടിവരുന്നതും വിലക്കയറ്റം വര്‍ധിപ്പിച്ചേക്കാം.
രാജ്യത്തെ സാമ്പത്തികവളര്‍ച്ച ഇക്കൊല്ലം 7.5 ശതമാനമാകും എന്നാണു ബാങ്കിന്റെ പ്രതീക്ഷ. വാണിജ്യബാങ്കുകളുടെ കിട്ടാക്കട പ്രശ്നം മയപ്പെട്ടുവരുന്നതായി ഗവര്‍ണര്‍ പറഞ്ഞു. അടുത്ത മാര്‍ച്ചോടെ ബാങ്കുകണക്കുകള് വിശ്വസനീയമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
വിലക്കയറ്റ ഭീഷണിയില്‍ പലിശകുറയ്ക്കല്‍ വൈകും
മുംബൈ: റിസര്‍വ് ബാങ്ക് ഇന്നലെ പലിശ കുറച്ചില്ല. ഒപ്പം ഉടനെങ്ങും കുറയ്ക്കുകയില്ല എന്നും സൂചിപ്പിച്ചു.റിസര്‍വ് ബാങ്ക് വാണിജ്യബാങ്കുകള്‍ക്ക് അടിയന്തര ഹ്രസ്വകാല വായ്പ നല്‍കുന്നതിനുള്ള പലിശനിരക്കാണു റീപോ. ഇത് അഞ്ചു വര്‍ഷത്തെ ഏറ്റവും താണ നിലയിലാണ് (6.5 ശതമാനം). തിരിച്ച്, വാണിജ്യബാങ്കുകളുടെ മിച്ചം പണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിച്ചാല്‍ നല്കുന്ന പലിശയായ റിവേഴ്സ് റീപോ ആറു ശതമാനമാണ്.
ഈ നിരക്കുകള്‍ അടുത്ത മൂന്നു നാലു മാസത്തേക്കു കുറയുകയില്ലെന്നാണ് പണനയത്തിനുശേഷം ധനശാസ്ത്രജ്ഞരുടെ നിഗമനം.
വിലക്കയറ്റം മേലോട്ടു നീങ്ങുന്ന പ്രവണതയാണെന്നു ചൂണ്ടിക്കാണിച്ച ഗവര്‍ണര്‍ രാജന് ഇനിയുള്ള മാസങ്ങള്‍ റിസര്‍വ് ബാങ്കിനു പരീക്ഷണകാലമാകുമെന്നു സൂചിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവര്‍ധനയും ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ അടക്കം ഉത്പന്നങ്ങളുടെ വില കൂടുന്നതും വിലക്കയറ്റ പ്രവണത വര്‍ധിപ്പിക്കും.
ഇന്ത്യാ റേറ്റിംഗ്സിലെ ചീഫ് ഇക്കണോമിക്സ്റ്റ് ദേവേന്ദ്രകുമാര്‍ പന്ത് അടുത്ത മാര്‍ച്ചിനകം റീപോ റേറ്റ് കാല് ശതമാനമേ കുറയ്ക്കൂ എന്നു കരുതുന്നു. കാപ്പിറ്റല്‍ ഇക്കണോമിക്സിന്റെ ശിലന് ഷായും എല്‍ ആന്‍ഡ് ടി ഫിനാന്‍സിന്റെ രൂപ റെഗെനിറ്റ്സുറെയും ഇതേ അഭിപ്രായക്കാരാണ്. ഐസിഐസിഐ സെക്യൂരിറ്റീസിന്റെ എ. പ്രസന്ന ഇനി നിരക്ക് കുറയ്ക്കുകയേ ഇല്ലെന്നു പറയുന്നു. യെസ് ബാങ്ക് മേധാവി റാണാ കപൂര്‍ ആകട്ടെ ഓഗസ്റ്റില്‍ അര ശതമാനം കണ്ടു റീപോ നിരക്ക് കുറയ്ക്കുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു.
അമേരിക്ക ഉടനെ പലിശനിരക്ക് കൂട്ടുകയില്ല എന്നത് ഉത്പന്നവില കൂടാന്‍ കാരണമാകുന്നതു റിസര്‍വ് ബാങ്ക് ശ്രദ്ധിച്ചിട്ടുണ്ട്. ഈ മാസം 23നു നടക്കുന്ന ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന് പിന്മാറാനാണു തീരുമാനമെങ്കില്‍ വലിയ സാമ്പത്തിക ചലനങ്ങള്‍ ഉണ്ടാകും. അതു ഭാഗികമായി ഇന്ത്യക്കു ദോഷമാകും. നിരക്ക് കുറയ്ക്കാത്തതിനു പിന്നില്‍ അത്തരം ആഗോള സംഭവ വികാസങ്ങളും ഉണ്ട്.
അതേസമയം, ബാങ്കുകളുടെ കിട്ടാക്കടങ്ങള്‍ക്കു പരിഹാരം ഉണ്ടാക്കുമെന്ന ഗവര്‍ണര്‍ രാജന്റെ ഉറപ്പ് കമ്പോളത്തെ സന്തോഷിപ്പിച്ചു. ബാങ്ക് ഓഹരികളുടെ കുതിപ്പിലാണു സെന്‍സെക്സ് 232.22 പോയിന്റും നിഫ്റ്റി 65.4 പോയിന്റും കയറിയത്. സെന്‍സെക്സ് ഏഴു മാസത്തിനുശേഷം 27,000നു മുകളിലായി.