പ്രതാപമൊഴിയുന്ന ഡീസല്‍…

bis-deselഐബിന്‍ കാണ്ടാവനം

മൂന്നു വര്‍ഷം മുമ്പ് വാഹനങ്ങളുടെമേല്‍ ഏകാധിപതിയായി നിലനിന്നിരുന്ന ഇന്ധനമായിരുന്നു ഡീസല്‍. ഡീസലിന്റെ വിലക്കുറവ് ഉപയോക്താക്കളെയും കാര്‍നിര്‍മാതാക്കളെയും വളരെയധികം ഹരംകൊള്ളിച്ചു. രാജ്യത്ത് ഡീസല്‍ വാഹനങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തിയത് ഈ വിലക്കുറവാണ്. ഡിസലിലുള്ള കേന്ദ്രസര്‍ക്കാരിന്റെ സബ്‌സിഡി പിന്‍വലിച്ചതോടെ ഡീസല്‍ പൊള്ളുന്ന ഇന്ധനമാണെന്ന് ജനങ്ങള്‍ അറിഞ്ഞു. ഏറ്റവും പുതിയതായി 2000 സിസിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് ഡല്‍ഹിക്കു പിന്നാലെ കേരളത്തിലും എത്തിയപ്പോള്‍ അമ്പരന്നത് ഡീസല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നവരാണ്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നിരത്തൊഴിയുന്നത് പതിനായിരക്കണക്കിനു വാഹനങ്ങളാകും.

ഏറ്റവും തിരിച്ചടി നേരിടുക വാഹനനിര്‍മാതാക്കള്‍ക്കാകും. ആകെ 75,000 കോടി രൂപയുടെ നിക്ഷേപമാണ് നിര്‍മാതാക്കള്‍ ഡീസല്‍ വാഹനങ്ങള്‍ക്കായി നടത്തിയിട്ടുള്ളത്. നിയമം നടപ്പിലായാല്‍ ജനങ്ങള്‍ സ്വാഭാവികമായും പെട്രോള്‍ വാഹനങ്ങളിലേക്കും ചുവടുമാറ്റും. ആയിരക്കണക്കിനു ഭാഗങ്ങള്‍ ഉപയോഗിച്ചാണ് ഒരു വാഹനം നിര്‍മിക്കുന്നത്. വിതരണശൃംഖലയാകട്ടെ അതീവ സങ്കീര്‍ണവും. മാറ്റം നടപ്പിലാക്കാന്‍ സമയം അനിവാര്യമാണെന്നാണ് ഹോണ്ട കാര്‍ ഇന്ത്യ മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് ജ്ഞാനേശ്വര്‍ സെനിന്റെ അഭിപ്രായം.

ഹോണ്ടയ്ക്ക് 2000 സിസിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ വിരളമായതിനാല്‍ വിലക്ക് കാര്യമായി ബാധിക്കില്ല. എന്നാല്‍, ഇത് കാര്യമായി ബാധിക്കുക ടൊയോട്ടയെയും മെഴ്‌സിഡസിനെയുമായിരിക്കും. യാത്രാവാഹനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഈ കമ്പനികളുടെ വാഹനങ്ങളാണ്. ഡിസംബറില്‍ ഡല്‍ഹിയില്‍ വിലക്ക് വന്നതോടെ വിപണിയില്‍ മികച്ച പ്രതികരണമുള്ള ഹോണ്ട സിറ്റിയുടെ ഡീസല്‍ മോഡലിന്റെ ഉത്പാദനം കുറച്ച് പെട്രോള്‍ മോഡല്‍ വര്‍ധിപ്പിക്കുകയാണ് ഹോണ്ട ചെയ്തത്. അതായത്, 60 ശതമാനമായിരുന്ന പെട്രോള്‍ മോഡലിന്റെ ഉത്പാദനം 72 ശതമാനമാക്കി ഉയര്‍ത്തി. 40 ശതമാനമായിരുന്ന ഡീസല്‍ കാര്‍ ഉത്പാദനം 28 ആയി ചുരുക്കി.

പ്രതിസന്ധിയിലായത് പ്രമുഖ കമ്പനികള്‍

2015-16 സാമ്പത്തികവര്‍ഷത്തിന്റെ അവസാനം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ്, ടൊയോട്ട കിര്‍ലോസ്കര്‍, ജനറല്‍ മോട്ടോഴ്‌സ്, മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ, ബിഎംഡബ്ല്യു, ഫോര്‍ഡ് ഇന്ത്യ എന്നിവരുടെ നടപ്പിലാകാ നുള്ള പദ്ധതികളിലുള്ള മൊത്തം നിക്ഷേപം 9,500 കോടിയാണ്. നിരോധനം ഈ കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാകും.

2000 സിസിക്കു താഴേയുള്ള ഡീസല്‍ വാഹനങ്ങള്‍ പുറംതള്ളുന്നതും ഒരേ പുകതന്നെയല്ലേ എന്നാണ് നിര്‍മാതാക്കളുടെ ചോദ്യം.

നിരോധനം നടപ്പിലായാല്‍ പുതിയ തീരുമാനമെടുക്കാനായിരിക്കും ടാറ്റാ മോട്ടോഴ്‌സും മഹീന്ദ്രയും ശ്രമിക്കുക. നിലവിലുള്ള പ്രധാന ഡീസല്‍ വാഹനങ്ങളുടെ എന്‍ജിന്‍ മാറ്റി പകരം 2000 സിസിക്കു താഴെയുള്ള എന്‍ജിന്‍ ഘടിപ്പിക്കാന്‍ ഇരുകമ്പനികളും ആലോചിക്കുന്നുണ്ട്. മാത്രമല്ല വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പെട്രോള്‍ വേര്‍ഷനുകള്‍ ഇറക്കാനും സാധ്യതയുണ്ട്.

അതേസമയം, ആയിരക്കണക്കിന് എസ്‌യുവി പ്രേമികളെ നിരോധനം വിഷമിപ്പിക്കുന്നുണ്ട്. വലിയ വാഹനങ്ങള്‍ക്ക് ശക്തി കുറഞ്ഞ എന്‍ജിനുകള്‍ ഘടിപ്പിക്കുന്നതില്‍ നേട്ടമില്ലെന്നാണ് അവരുടെ വാദം. മാത്രമല്ല ഇന്നത്തെ സാഹചര്യത്തില്‍ വലിയ യാത്രകള്‍ക്കും എസ്‌യുവി മോഡലുകള്‍ക്കും പെട്രോള്‍ ഉപയോഗിക്കുന്നത് വളരെ പണച്ചെലവുണ്ടാക്കുന്നതാണ്. അതായത്, പെട്രോള്‍ എന്‍ജിനെ അപേക്ഷിച്ച് ഡീസല്‍ എന്‍ജിന്‍ 25-30 ശതമാനം അധികം മൈലേജ് നല്കുന്നുണ്ട്. ദൂരെയാത്രകള്‍ക്ക് ജനങ്ങള്‍ ഡീസല്‍ വാഹനങ്ങള്‍ ഇഷ്ടപ്പെടാന്‍ ഇതാണു കാരണം.

Related posts