വേനല്‍ച്ചൂട്: പൈനാപ്പിള്‍ വില കുതിച്ചുകയറി; വര്‍ധിച്ചത് 15 രൂപ

bis-pinappleജയിസ് വാട്ടപ്പിള്ളില്‍

മൂവാറ്റുപുഴ: വേനല്‍ച്ചൂടില്‍ ഡിമാന്‍ഡ് വര്‍ധിച്ചതോടെ പൈനാപ്പിള്‍ വില കുതിച്ചുകയറി. ഒരാഴ്ചയ്ക്കിടെ 15 രൂപയുടെ വര്‍ധനയാണുണ്ടായത്. പഴംപൈനാപ്പിളിന് ഒരാഴ്ച മുമ്പുവരെ കിലോയ്ക്ക് 20 രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോള്‍ 35 രൂപയിലെത്തി. ചിലയിടങ്ങളില്‍ 37 രൂപയ്ക്കു വരെ വ്യാപാരം നടന്നു.രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കടുത്ത വരള്‍ച്ചയുടെ പിടിയിലാണ്. ഇതിന്റെ ചുവടുപിടിച്ച് ജൂസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി പൈനാപ്പിളിനുണ്ടായ വന്‍ ഡിമാന്‍ഡാണ് വില കുതിച്ചുകയറുന്നതിന് പ്രധാന കാരണം. ഇതിനു പുറമെ സംസ്ഥാനത്ത് ഇത്തവണ വേനല്‍ രൂക്ഷമായതിനാല്‍ ഉത്പാദനത്തിലും ഗണ്യമായ കുറവുണ്ടായി. ഉത്പാദനത്തില്‍ 20 ശതമാനം വരെ കുറവു വന്നതായി പൈനാപ്പിള്‍ വ്യാപാരികള്‍ പറഞ്ഞു.

രണ്ടു വര്‍ഷമായി പൈനാപ്പിള്‍ വില ഇടിയുന്ന സ്ഥിതിയായിരുന്നു. ഇതു കര്‍ഷകര്‍ക്ക് കനത്ത നഷ്ടത്തിനു കാരണമായിരുന്നു. വിലയിടിവുമൂലം നിരവധി ചെറുകിട കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ അടുത്തനാളില്‍ വില മെച്ചപ്പെട്ടുവരുന്നത് കര്‍ഷകര്‍ക്കു ശുഭപ്രതീക്ഷ നല്‍കുന്നുണ്ട്. സംസ്ഥാനത്ത് മണ്‍സൂണ്‍ ആരംഭിക്കുന്നതുവരെ നിലവിലുള്ള വിലയില്‍ കാര്യമായ കുറവുണ്ടാകാനിടയില്ല.

കടുത്ത വരള്‍ച്ചമൂലം രാജ്യത്തെ മാമ്പഴ വിപണി ഇതുവരെ സജീവമായിട്ടില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മാങ്ങ ഉത്പാദനം നടക്കുന്ന പാലക്കാടും വേനല്‍ച്ചൂടില്‍ ചുട്ടുപൊള്ളുകയാണ്. ഇവിടെയും മാങ്ങയുടെ ഉത്പാദനം കാര്യമായി കുറഞ്ഞിട്ടുണ്ട്. സീസണായിട്ടും മാമ്പഴം കൂടുതലായി മാര്‍ക്കറ്റിലെത്താത്ത സ്ഥിതിയാണ്. ഇതു പൈനാപ്പിളിന് ഡിമാന്‍ഡ് വര്‍ധിക്കാന്‍ മറ്റൊരു കാരണമായി. ഡല്‍ഹി, ജയ്പുര്‍ മാര്‍ക്കറ്റുകളിലും ഇത്തവണ പൈനാപ്പിളിനു വന്‍ ഡിമാന്‍ഡാണ്.

അവിടെ വിവാഹ സീസണായതാണ് ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത്. ഇതനുസരിച്ച് സംസ്ഥാനത്തു നിന്നു കയറ്റിഅയയ്ക്കുന്ന ലോഡിന്റെ എണ്ണത്തിലും വര്‍ധനയുണ്ടായി. സംസ്ഥാനത്തു നിന്ന് ഏറ്റവും കൂടുതല്‍ ലോഡ് കയറിപ്പോകുന്നത് മുംബൈ മാര്‍ക്കറ്റിലേക്കാണ്. അതിനാല്‍ തന്നെ മുംബൈ മാര്‍ക്കറ്റില്‍ വിലയിലുണ്ടാകുന്ന വ്യത്യാസം ഉടന്‍ വാഴക്കുളം മാര്‍ക്കറ്റിലും പ്രതിഫലിക്കും. ദിനം പ്രതി 15 മുതല്‍ 20 ലോഡു പൈനാപ്പിള്‍ മുംബൈ മാര്‍ക്കറ്റിലേക്ക് കയറിപോകുന്നുണ്ട്.

തൂക്കത്തിനനുസരിച്ചാണ് സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ വില നിശ്ചയിക്കുന്നതെങ്കില്‍ മുംബൈ മാര്‍ക്കറ്റില്‍ വിവിധ ഗ്രേഡുകളായി തിരിച്ച് എണ്ണത്തിനു വില നിശ്ചയിക്കുന്ന രീതിയാണ് തുടര്‍ന്നുവരുന്നത്. സൂററ്റ്, ഡല്‍ഹി, നാഗ്പുര്‍, ചെന്നൈ, അഹമ്മദാബാദ് തുടങ്ങിയ മാര്‍ക്കറ്റുകളിലേക്കും വാഴക്കുളത്തുനിന്നു പൈനാപ്പിള്‍ കയറിപ്പോകുന്നുണ്ട്. സംസ്ഥാനത്തിനകത്തും മറ്റു സംസ്ഥാനങ്ങളിലുമായി 50,000 ഏക്കര്‍ സ്ഥലത്ത് പൈനാപ്പിള്‍ കൃഷിയുണെ്ടന്നാണ് ഔദ്യോഗിക കണക്ക്.

പ്രതിവര്‍ഷം 60,000 ടണ്‍ ഉത്പാദനവും നടക്കുന്നുണ്ട്. 600 കോടി രൂപ പൈനാപ്പിള്‍ കയറ്റുമതിയിലൂടെ പ്രതിവര്‍ഷം സംസ്ഥാനത്തെത്തുന്നു. വന്‍ മുതല്‍മുടക്കില്‍ കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് പൈനാപ്പിളിന് കിലോയ്ക്ക് 25 രൂപയെങ്കിലും ലഭിച്ചെങ്കിലേ കൃഷി ലാഭകരമായി മുന്നോട്ടുകൊണ്ടുപോകാനാവൂ.ചെറുകിട കര്‍ഷകരും വന്‍കിട കര്‍ഷകരുമായി സംസ്ഥാനത്ത് ആയിരകണക്കിനാളുകളാണ് പൈനാപ്പിള്‍ കൃഷിയെ ആശ്രയിച്ചു കഴിയുന്നത്. ഇതരസംസ്ഥാന തൊഴിലാളികളുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കുന്ന കൃഷി കൂടിയാണിത്.

കടുത്ത വേനലില്‍ ചൂട് വര്‍ധിച്ചുവരുന്നത് പൈനാപ്പിളിന് നല്ല വില ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നുണെ്ടങ്കിലും ഇതു കൃഷിക്ക് ഭീഷണി ഉയര്‍ത്തുന്നുമുണ്ട്. ജലസേചന സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ കൃഷിയിറക്കുന്നത് വേനല്‍ച്ചൂടില്‍ പൈനാപ്പിള്‍ ഉണങ്ങിക്കരിയുന്നതിനു കാരണമാകും.ഇതിനകം സംസ്ഥാനത്ത് നിരവധി തോട്ടങ്ങള്‍ കടുത്ത ചൂടു മൂലം കരിഞ്ഞുണങ്ങിയിട്ടുണ്ട്. ഇതു സീസണില്‍ ഉത്പാദനം കുറയുന്നതിനു കാരണമായേക്കും.

Related posts