അങ്ങനെ കമല്‍നാഥും ബിജെപിയിലേക്ക്; കൂടുമാറുന്നത് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ആകെയുള്ള രണ്ട് എംപിമാരില്‍ ഒരാള്‍; കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത

kamalന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും നിലവിലെ പാര്‍ലമെന്റംഗവുമായ കമല്‍നാഥ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്. കമല്‍നാഥിന്റെ ബിജെപി പ്രവേശനം ഇന്ന് നടക്കുമെന്നാണ് കേള്‍ക്കുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ആകെയുള്ള രണ്ട് എംപിമാരില്‍ ഒരാളായ ഇദ്ദേഹം പാര്‍ട്ടിയില്‍ വേണ്ട പ്രാതിനിത്യം ലഭിച്ചില്ല എന്നാരോപിച്ചാണ് ബിജെപിയിലേക്ക് കൂടുമാറുന്നത്. ജോതിരാദിത്യ സിന്ധ്യ മാത്രമാണ് ഇനി മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംപിയായി അവശേഷിക്കുന്നത്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് കമല്‍നാഥിനെ ബിജെപിയിലേക്ക് അടുപ്പിക്കാന്‍ ചരടുവലി നടത്തിയത്. കമല്‍നാഥിന് കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം നല്‍കണമെന്നും ശിവരാജ് സിംഗ് ചൗഹാന്‍ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാമെന്ന ഉറപ്പാണ് ശിവരാജ് സിംഗ് ചൗഹാന് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. കോണ്‍ഗ്രസസിന്റെ ലോക്സഭ കക്ഷി നേതൃസ്ഥാനം കമല്‍നാഥ് പ്രതീക്ഷിച്ചിരുന്നതായും, ഇത് മല്ലികാര്‍ജുന്‍ ഗാര്‍ഖെയ്ക്ക് നല്‍കിയതില്‍ ഇദ്ദേഹത്തിന് അതൃപ്തിയുണ്ടായിരുന്നുവെന്നും വാര്‍ത്തകളുണ്ട്.

പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം മല്ലികാര്‍ജുന്‍ ഗാര്‍ഖെയ്ക്ക് നല്‍കിയപ്പോഴും ലോക്സഭ നേതൃ സ്ഥാനത്തേക്ക് തന്റെ പേര് പരിഗണിക്കുമെന്ന് കമല്‍നാഥ് കരുതിയിരുന്നുവത്രേ. സംസ്ഥാനത്ത് വിപുലമായ കണ്‍വന്‍ഷന്‍ നടത്തി കമല്‍നാഥിന്റെ പ്രവേശനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി സംസ്ഥാന ഘടകം. കേന്ദ്ര നേതാക്കളെ പങ്കെടുപ്പിച്ച് സമ്മേളനം വിപുലമാക്കും. സമീപകാലത്ത് കോണ്‍ഗ്രസിനേറ്റ ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണ് കമല്‍നാഥിന്റെ കൂടുമാറ്റം.

Related posts