തൊഴിലുറപ്പിൽ നിന്ന് തോട് വൃത്തിയാക്കൽ ഒഴിവാക്കി; പോളകൾ നിറഞ്ഞ് തോടുകൾ; കുടിവെള്ളം കിട്ടാതെ ജനം

ktm-pola-lഅമ്പലപ്പുഴ: ജില്ല രൂക്ഷമായ വരൾച്ചയെ നേരിടുമ്പോഴും ജലസമൃദ്ധമായ തോടുകൾ പോള നിറഞ്ഞ് രോഗവാഹികളായി മാറുന്നു. ഗ്രാമപ്രദേശങ്ങളിലെ ഒട്ടുമിക്ക തോടുകളും പോളയും പായലും നിറഞ്ഞ് നാട്ടുകാർക്കു ദുരിതമായി മാറിയിരിക്കുകയാണ്. ഒരു കാലത്ത് കുടിക്കാൻ വരെ ഇത്തരം തോടുകളിൽ നിന്നു വെള്ളം ഉപയോഗിച്ചിരുന്നു.എന്നാൽ ഇന്ന് തോടുകളിലിറങ്ങിയാൽ മാരക രോഗങ്ങൾ പിടിപെടുന്ന സ്‌ഥിതിയാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ നിന്ന് തോടുകളുടെ പോള വാരൽ നീക്കം ചെയ്ത ശേഷം മിക്ക തോടുകളും പോള നിറഞ്ഞു കിടക്കുകയാണ്.


പോള നീക്കം ചെയ്യാൻ ത്രിതല പഞ്ചായത്ത് സമിതികൾ ഒരു പദ്ധതിയും ആവിഷ്കരിക്കാത്തതു മൂലം ജലസമൃദ്ധമായ തോടുകൾ കൊതുകുവളർത്തൽ കേന്ദ്രങ്ങളായി മാറി. പോള നീക്കം ചെയ്താൽ വെള്ളം കുടിക്കുന്നതിനൊഴികെയുള്ള മറ്റാവശ്യങ്ങൾക്കു തോട്ടുകളിലെ വെള്ളം ഉപയോഗിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്. മിക്ക തോടുകളും കൈയേറി വീതി കുറഞ്ഞതും നികത്തുന്നതും ഇവ നശിക്കുന്നതിന് കാരണമായിട്ടുണ്ട്.
വരൾച്ചയെ കുറ്റം പറഞ്ഞു കോടികൾ വരൾച്ചാ ദുരിതാശ്വാസത്തിനായി അനുവദിക്കുമ്പോഴും ഇത്തരം തോടുകശ ശുചീകരിക്കാൻ സർക്കാർ യാതൊരു താല്പര്യവും കാണിക്കാറില്ല. ആലപ്പുഴ മുതൽ അമ്പലപ്പുഴ വരെ നീണ്ടു കിടക്കുന്നതോടിനും ഈ ദുസ്‌ഥിതിയാണ്. ഏതാനും വർഷം മുമ്പുവരെ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി ഇതിന്റെ ശുചീകരണം നടന്നിരുന്നു. എന്നാൽ പുതിയ മാർഗ്ഗ നിർദേശങ്ങൾ വന്നതോടെ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും തോട്ട ശുചീകരണം നീക്കം ചെയ്തു.
ഇതോടെ പോള നിറഞ്ഞു കിടക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി. ഇടയ്ക്കു പാടശേഖര സമിതികൾ പോള നീക്കം ചെയ്യും. ഇപ്പോൾ അതുമില്ല ഇത്തരം തോടുകൾ ശുചീകരിച്ചാൽ കർഷകർക്കും നാട്ടുകാർക്കും പ്രയോജനപ്പെടുന്നതു കൂടാതെ കായൽ ടൂറിസ സാദ്ധ്യതയും വളർത്തിയെടുക്കാൻ കഴിയും. ജില്ലയിൽ നൂറുകണക്കിനു തോടുകളാണ് ഈ രീതിയിൽ അധികൃതരുടെ അലംഭാവം മൂലം പോള നിറഞ്ഞു നശിക്കുന്നത്.ഇതിന് പരിഹാരം കാണാൻ സർക്കാർ കർമ്മ പദ്ധതികൾ നടപ്പാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

Related posts