കല്‍ക്കരി ഇറക്കുമതി നിര്‍ത്തുന്നു; രാജ്യത്തിനു ലാഭം 40,000 കോടി

bis-kalkkariമുംബൈ: രാജ്യത്തെ കല്‍ക്കരി ഉത്പാദനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കല്‍ക്കരി ഇറക്കുമതി കുറയ്ക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ ഇറക്കുമതി പൂര്‍ണമായും നിര്‍ത്താനാണ് തീരുമാനം. ഇതുവഴി 40,000 കോടി രൂപ ലാഭിക്കാനാകുമെന്ന് കല്‍ക്കരി മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു. മുംബൈയില്‍ നടക്കുന്ന മാരിടൈം ഇന്ത്യ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്റ്റീല്‍ മില്ലുകള്‍ക്ക് ആവശ്യമുള്ള കല്‍ക്കരി ഇറക്കുമതി തുടരേണ്ടിവരും. ഇതിനായി രാജ്യത്തെ ഷിപ്പിംഗ് കമ്പനികളുമായി കൈകോര്‍ക്കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് മന്ത്രി വ്യക്തമാക്കി.

ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഉത്പാദക കമ്പനിയായ കോള്‍ ഇന്ത്യ ലിമിറ്റഡ് (സിഐഎല്‍) കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ കല്‍ക്കരി ഇറക്കുമതി ബില്‍ കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 28,000 കോടിയിലധികം രൂപയാണ് രാജ്യത്തിന് ഇതുവഴി ലാഭിക്കാനായത്.

പുതിയ കപ്പലുകള്‍ വാങ്ങാനും അടിസ്ഥാന വികസനങ്ങളില്‍ നിക്ഷേപം നടത്താനുമുള്ള അവസരമാണ് നിലവിലുള്ളത്. രാജ്യത്തെ കല്‍ക്കരി കയറ്റുമതി ചെയ്യാന്‍ ഷിപ്പിംഗ് കമ്പനികളുമായി ദീര്‍ഘകാല കരാറുകളിലേര്‍പ്പെടാന്‍ സര്‍ക്കാരിനും താത്പര്യമുണെ്ടന്നാണ് മന്ത്രിയുടെ വാക്കുകളില്‍നിന്നുള്ള സൂചന. ഇതിനായി വിദേശ നിക്ഷേപകരില്‍നിന്ന് 4000 കോടി രൂപയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

2019 ആകുമ്പോഴേക്കും കോള്‍ ഇന്ത്യ ലിമിറ്റഡില്‍നിന്നുള്ള കല്‍ക്കരി ഉത്പാദനം 100 കോടി ടണ്‍ ആയി വര്‍ധിപ്പിക്കാന്‍ പദ്ധതിയുണ്ട്. നിലവില്‍ 55 കോടി ടണ്ണാണ് സിഐഎല്‍ ഉത്പാദനം. 2015-16ല്‍ മഹാരത്‌ന കല്‍ക്കരി പ്ലാന്റില്‍ 51.6 കോടി ടണ്ണിന്റെ റിക്കാര്‍ഡ് ഉത്പാദനമാണു നടന്നത്. തലേ വര്‍ഷത്തെ അപേക്ഷിച്ച് 4.2 കോടി ടണ്ണിന്റെ അധിക ഉത്പാദനമായിരുന്നു ഇത്.

24,000 മെഗാവാട്ടിന്റെ വൈദ്യുതി പദ്ധതിക്ക് ഗ്യാസ് ആവശ്യമായി വരും. ഇതിനായി ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍), പെട്രോനെറ്റ് തുടങ്ങിയ കമ്പനികളുമായി ദീര്‍ഘകാല കരാറൊപ്പിടാനാണ് സര്‍ക്കാരിന്റെ പദ്ധതി. നിലവില്‍ രാജ്യത്തിന് 24,000 മെഗാവാട്ടിന്റെ ഗ്യാസ് വൈദ്യുതോത്പാദന പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പ്ലാന്റുകള്‍ക്ക് അടുത്ത വര്‍ഷം മാര്‍ച്ച് വരെ പ്രവര്‍ത്തിക്കാനാവശ്യമായ ഗ്യാസ് സംഭരിച്ചിട്ടുണ്ട്. എങ്കിലും അധികമായി ഗ്യാസ് ഏറ്റെടുക്കാനാണ് തീരുമാനം.

Related posts