പലിശ എങ്ങോട്ട്?

interestന്യൂയോര്‍ക്ക്/ടോക്കിയോ: വാഷിംഗ്ടണിലും ടോക്കിയോയിലും ഇന്നലെ ആരംഭിച്ച ഓരോ യോഗത്തിന്റെയും തീരുമാനത്തിലേക്കു ലോകം ഉറ്റുനോക്കുകയാണ്. ടോക്കിയോയില്‍ ജാപ്പനീസ് കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ജപ്പാന്റെ തീരുമാനം ഇന്നു രാവിലെ അറിയാം. വാഷിംഗ്ടണില്‍ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ബോര്‍ഡി(ഫെഡ്)ന്റെ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി)യുടെ തീരുമാനം പാതിരായോടെയേ അറിയൂ. ജപ്പാന്‍ ഹ്രസ്വകാല പലിശ താഴ്ത്താനും അമേരിക്ക കൂട്ടാനും തീരുമാനിക്കുമെന്നാണു കണക്കുകൂട്ടല്‍.

ബാങ്ക് ഓഫ് ജപ്പാന്‍ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ. അത് ഏതു വിധത്തിലാകും എന്നാണു കമ്പോളങ്ങള്‍ ഉറ്റുനോക്കുന്നത്. ദീര്‍ഘകാല കടപ്പത്രങ്ങളാണോ ഹ്രസ്വകാല കടപ്പത്രങ്ങളാണോ തിരിച്ചുവാങ്ങുക, അതിന് എത്ര തുക ചെലവാക്കും എന്നൊക്കെയാണ് അറിയേണ്ടത്. ദീര്‍ഘകാല കടപ്പത്രങ്ങള്‍ തിരിച്ചുവാങ്ങുന്നത് ഊര്‍ജിതമാക്കുമെന്നും അതുവഴി അവയുടെ പലിശ നിലവാരം കൂട്ടുമെന്നുമാണു സൂചന. ഒപ്പം ഹ്രസ്വകാല കടപ്പത്രങ്ങളുടെ വില കൂടുകയും ആദായം കുറയുകയും ചെയ്യുമെന്നു കരുതപ്പെടുന്നു.

അമേരിക്കന്‍ ഫെഡ് ഇന്നു പലിശ കൂട്ടുമെന്നു പലരും കരുതുന്നു. കൂട്ടിയില്ലെങ്കില്‍പോലും ഡിസംബറില്‍ പലിശ കൂട്ടുന്നത് ഉറപ്പിക്കുന്നതരത്തിലാകും യോഗാനന്തരമുള്ള പ്രസ്താവന. രണ്ടായാലും ഡോളറിനു കരുത്താകും. സ്വര്‍ണമടക്കം ഉത്പന്നങ്ങള്‍ക്കു ഡോളറിലുള്ള വില താഴും.ഡോളര്‍ കരുത്തു കാണിക്കുമ്പോള്‍ മറ്റു കറന്‍സികള്‍ക്കു ക്ഷീണമാകും. ഇന്ത്യയുടെ രൂപയടക്കം വികസ്വര രാജ്യ കറന്‍സികള്‍ വിനിമയനിരക്കു താഴുമെന്ന കണക്കുകൂട്ടലിലാണ്.

ജൂണ്‍ 30ന് അവസാനിച്ച ത്രൈമാസത്തില്‍ അമേരിക്കന്‍ സാമ്പത്തികവളര്‍ച്ച വെറും 1.2 ശതമാനമായിരുന്നു. ജപ്പാന്റേത് 0.7 ശതമാനം മാത്രം. അമേരിക്കയില്‍ അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം മുതല്‍ 0.50 ശതമാനം വരെയാണ്. ജപ്പാനില്‍ അടിസ്ഥാന പലിശ പൂജ്യത്തിനു താഴെയാണ്. അമേരിക്കന്‍ നിരക്ക് 0.5-0.75 ശതമാനത്തിലേക്കു കൂട്ടുമെന്നാണു പ്രതീക്ഷ. ജപ്പാനാകട്ടെ മൈനസ് 0.30 ശതമാനത്തിലേക്കു പലിശ താഴ്ത്തുമെന്നും കരുതപ്പെടുന്നു.

Related posts