ഫെഡ് പലിശ കൂട്ടിയില്ല; ലോകകമ്പോളങ്ങളില്‍ ഉണര്‍വ്

bis-fedഅവലോകനം / സോണിയ ഭാനു

മുംബൈ: യുഎസ് ഫെഡ് റിസര്‍വ് പലിശയില്‍ മാറ്റം വരുത്താഞ്ഞത് ആഗോള ഓഹരിവിപണികളില്‍ ബുള്‍തരംഗം സൃഷ്ടിച്ചു. യൂറോപ്പിലെ പ്രമുഖ ഇന്‍ഡക്‌സുകളും ഏഷ്യന്‍ മാര്‍ക്കറ്റുകളും തിളങ്ങി. ഇന്ത്യന്‍ മാര്‍ക്കറ്റ് മൂന്നാം വാരത്തിലും കുതിപ്പു തുടരുന്നു; രണ്ട് മാസത്തിനിടയിലെ ഏറ്റവും മികച്ച തലത്തില്‍.വെള്ളിയാഴ്ച വിദേശഫണ്ടുകള്‍ 1,713 കോടി രൂപയുടെ നിക്ഷേപം നടത്തി. ബജറ്റിനു ശേഷം വിദേശനിക്ഷേപത്തില്‍ വന്‍ കുതിപ്പ് അനുഭവപ്പെട്ടു. ഓഗസ്റ്റ് മുതല്‍ വില്പനയില്‍ ശ്രദ്ധയൂന്നിയ വിദേശ ഓപ്പറേറ്റര്‍മാര്‍ ഈ മാസം 14,586 കോടി രൂപയുടെ ഓഹരി ശേഖരിച്ചു. പോയ വാരം അവര്‍ 3,306 കോടി രൂപ നിക്ഷേപിച്ചു.

ഡോളര്‍ പ്രവാഹത്തിന്റെ മികവില്‍ ഫോറെക്‌സ് മാര്‍ക്കറ്റില്‍ രൂപയുടെ വിനിമയമൂല്യം മെച്ചപ്പെട്ടു. കഴിഞ്ഞ മാസം 68.81ലേക്കിടിഞ്ഞ രൂപ ഇപ്പോള്‍ 66.51ലാണ്. 2011 മുതല്‍ ബുള്ളിഷായിരുന്ന യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് ഈ വര്‍ഷം തളര്‍ച്ചയിലാണ്. ഡോളറിന്റെ തളര്‍ച്ച സ്വാഭാവികമായും ഏമര്‍ജിംഗ് വിപണികളിലെ നാണയങ്ങള്‍ക്ക് ശക്തി പകരും. ഒപ്പം കമ്മോഡിറ്റി മാര്‍ക്കറ്റുകള്‍ക്കും നേട്ടമാവും. രൂപയുടെ മൂല്യം ചുരുങ്ങിയ ആഴ്ചകളില്‍ 3.20 ശതമാനം ഉയര്‍ന്നു.

ബാങ്ക് ഓഫ് ജപ്പാനും യുഎസ് ഫെഡറല്‍ റിസര്‍വും കഴിഞ്ഞ യോഗത്തില്‍ സ്വീകരിച്ച നിലപാടുകള്‍ കണക്കിലെടുത്താല്‍ ആര്‍ബിഐ അടുത്ത വാരത്തിലെ യോഗത്തില്‍ പലിശ നിരക്കില്‍ കാര്യമായ മാറ്റം വരുത്താനിടയില്ല. അതേസമയം റിസര്‍വ് ബാങ്ക് 25 ബേസിസ് പോയിന്റെ മാറ്റം പലിശയില്‍ വരുത്തിയാല്‍ ഓഹരിസൂചികയില്‍ അതു പ്രതിഫലിക്കും.

ഈ വാരം ഓഹരി സൂചിക നേരിയ റേഞ്ചില്‍ ചാഞ്ചാടാം. ഇടപാടുകള്‍ കേവലം മൂന്നു ദിവസങ്ങളില്‍ മാത്രമായി ഒതുങ്ങും. ബുധനാഴ്ച ഹോളി പ്രമാണിച്ചും ദുഃഖ വെള്ളിയാഴ്ചയും വിപണി അവധിയാണ്.ബോംബെ സെന്‍സെക്‌സ് ഈ മാസം 8.48 ശതമാനം കയറി. മൂന്നാഴ്ചയില്‍ സൂചിക 1950 പോയിന്റ് ഉയര്‍ന്നു. പിന്നിട്ട വാരം സൂചിക 275 പോയിന്റ് വര്‍ധിച്ചു. താഴ്ന്ന നിലവാരമായ 23,354ല്‍നിന്ന് 24,986 വരെ കയറി. വാരാന്ത്യം സെന്‍സെക്‌സ് 24,801ലാണ്.

ഈ വാരം 25,073 പ്രതിരോധം ക്ലോസിംഗില്‍ മറികടന്നാല്‍ 25,345-25,705നെ ലക്ഷ്യമാക്കി സൂചിക ചലിക്കാം. എന്നാല്‍, തളര്‍ച്ച സംഭവിച്ചാല്‍ 24,441-24,081ല്‍ സപ്പോര്‍ട്ടുണ്ട്. ഇതു നഷ്ടപ്പെട്ടാല്‍ 23,809 വരെ താഴാം. സെന്‍സെക്‌സിന്റെ മറ്റു സാങ്കേതിക ചലനങ്ങള്‍ കണക്കിലെടുത്താല്‍ പാരാബോളിക് എസ്എആര്‍ ബുള്ളിഷ് ട്രന്‍ഡിലാണ്. എംഎസിഡി തിരുത്തലിനുള്ള സാധ്യതകളിലേക്കു വിരല്‍ ചൂണ്ടുന്നു. ആര്‍എസ്‌ഐ- 14, സ്ലോ സ്റ്റോക്കാസ്റ്റിക് ഓവര്‍ ബോട്ടാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് ന്യൂട്ടറല്‍ റേഞ്ചിലും. അതായത് മുകളില്‍ സൂചിപ്പിച്ച ആദ്യ പ്രതിരോധം മുന്നില്‍കണ്ട് ഓപ്പറേറ്റര്‍മാര്‍ പ്രോഫിറ്റ് ബുക്കിംഗിനു തിരക്കിട്ട നീക്കം നടത്താം. പ്രത്യേകിച്ച് മുന്നിലുള്ള അവധിദിനങ്ങള്‍ അവരെ ബാധ്യതകള്‍ വിറ്റുമാറാന്‍ പ്രേരിപ്പിക്കാം.

നിഫ്റ്റിക്ക് മുന്‍വാരം സൂചിപ്പിച്ച 7,610നു മുകളില്‍ ക്ലോസ് ചെയ്യാനായില്ല. സൂചിക വെള്ളിയാഴ്ച 7,612 വരെ കയറിയെങ്കിലും വ്യാപാരാന്ത്യം 7,604ലാണ്. സൂചികയുടെ ചലനങ്ങള്‍ കണക്കിലെടുത്താല്‍ 100 ഡേ മൂവിംഗ് ആവറേജില്‍ പ്രതിരോധം നേരിടാം. ഈ വാരം 7,471ലും 7,338ലും താങ്ങുണ്ട്. മുന്നേറിയാല്‍ 7,674ലും 7,744ലും പ്രതിരോധമുണ്ട്.

മുന്‍നിരയിലെ ആറു കമ്പനികളുടെ വിപണി മൂല്യത്തില്‍ 37,414.25 കോടി രൂപയുടെ വര്‍ധന. ടിസിഎസ് 12,068.87 കോടിയുടെ നേട്ടത്തിലാണ്.ചൈനീസ് ഓഹരിസൂചിക കഴിഞ്ഞ വാരം അഞ്ചു ശതമാനം കയറി. ഹോങ്കോംഗില്‍ ഹാന്‍സെങ് സൂചികയും മികവിലാണ്. എന്നാല്‍, ജപ്പാനില്‍ നിക്കിയെ തളര്‍ത്തി. ക്രൂഡ് ഓയില്‍ വില കയറിയത് നിക്ഷേപകരെ ഓഹരി വിപണികളിലേക്ക് അടുപ്പിച്ചു. ഹൗസിംഗ് മേഖലയിലെ ഉണര്‍വ് യൂറോപ്യന്‍ മാര്‍ക്കറ്റുകള്‍ക്കു നേട്ടമായി.

അമേരിക്കയില്‍ ഡൗ ജോണ്‍സ് സൂചിക 17,602ലും എസ് ആന്‍ഡ് പി 2,049ലും നാസ്ഡാക് 4,795ലും ക്ലോസിംഗ് നടന്നു. ന്യൂയോര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ ബാരലിന് 39.35 ഡോളറിലും സ്വര്‍ണം ട്രോയ് ഔണ്‍സിന് 1,255 ഡോളറിലുമാണ്.

Related posts