ന്യൂനപക്ഷത്തില്‍പ്പെട്ട ബാലികമാരുടെ ശവപ്പറമ്പായി പാകിസ്ഥാന്‍ ! 13കാരിയായ ക്രിസ്ത്യന്‍ ബാലികയെ തട്ടിക്കൊണ്ടു പോയി മതംമാറ്റി വിവാഹം കഴിച്ചത് 44കാരന്‍; വയസു തിരുത്താന്‍ സഹായവുമായി നിയമസംവിധാനങ്ങളും…

‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന അവസ്ഥയിലൂടെയാണ് ഇപ്പോള്‍ പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ കടന്നു പോകുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യമാണ് ഈ രാജ്യത്തുള്ളത്.

തങ്ങളുടെ ഇംഗിതത്തിനു വഴങ്ങാത്ത ന്യൂനപക്ഷ സമുദായാംഗങ്ങളെ മതനിന്ദക്കുറ്റം ചുമത്തിയാണ് പാകിസ്ഥാനിലെ മതമൗലീകവാദികള്‍ പൂട്ടുന്നത്.

ന്യൂനപക്ഷങ്ങള്‍ക്കെതിരേ എന്ത് അതിക്രമം നടത്തിയാലും ചോദിക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ് പാക്കിസ്ഥാനിലുള്ളത്.

അതിര്‍ത്തി രാജ്യങ്ങളിലെ ന്യുനപക്ഷ മതവിശ്വാസികള്‍ക്ക് ഇന്ത്യന്‍ പൗരത്വം എളുപ്പമാക്കിക്കൊണ്ട് പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയപ്പോള്‍ അതിനെ കണ്ണടച്ച് എതിര്‍ത്തവര്‍ ഒന്നു കാണണം പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ.

സര്‍വ്വ അധികാരവും കൈയില്‍ വച്ച്, ന്യുനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നവര്‍ക്ക് വേണ്ടിയായിരുന്നു അന്ന് മനുഷ്യത്വം ഏറെ പ്രസംഗിക്കുന്ന മനുഷ്യസ്‌നേഹികള്‍ സ്വരമുയര്‍ത്തിയത്.

പാക്കിസ്ഥാനില്‍ ന്യുനപക്ഷങ്ങളോട് ചെയ്യുന്ന ക്രൂരതയുടെ ഒരു പുതിയ കഥയും കൂടി വെളിച്ചത്തു വന്നിരിക്കുകയാണ്.

13 വയസ്സുമാത്രം പ്രായമുള്ള ഒരു ക്രിസ്ത്യന്‍ ബാലികയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി ഒരു 44 കാരന്‍ വിവാഹം കഴിച്ചിരിക്കുന്നു. ഈ ഒക്ടോബര്‍ 13 നാണ് ഈ കൊച്ചു പെണ്‍കുട്ടിയെ കറാച്ചിയിലുള്ള തന്റെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്.

രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ഈ ബാലികക്ക് 18 വയസ്സുണ്ടെന്ന കൃത്രിമ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ഭര്‍ത്താവെന്ന് സ്വയം വിശേഷിപ്പിക്കുന്ന വ്യക്തി ഇവളെ കോടതിയില്‍ ഹാജരാക്കി.

പ്രായപൂര്‍ത്തിയായെന്നും, സ്വമേധയാ മതം മാറി തന്നെ വിവാഹം കഴിച്ചെന്നും അവകാശവാദവും ഉന്നയിച്ചു.

പലയിടത്തും ഇതിനെതിരേ കടുത്ത പ്രതിഷേധങ്ങള്‍ നടന്നുവെങ്കിലും നിയമവും കോടതിയുമെല്ലാം വേട്ടക്കാരന്റെ ഒപ്പം നില്‍ക്കുന്ന വിചിത്രമായ അവസ്ഥയുള്ള പാകിസ്ഥാനില്‍ ഇരയ്ക്ക് നീതി സ്വപ്‌നങ്ങളില്‍ മാത്രമാണെന്നതാണ് യാഥാര്‍ഥ്യം.

ഊഹിച്ചതുപോലെ തന്നെ കാര്യങ്ങള്‍ നടന്നു. വിവാഹ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച കോടതി പെണ്‍കുട്ടി സ്വമേധയാ മതം മാറിയതാണെന്നും ഉറപ്പിച്ചു.

വിചാരണയ്ക്കിടയില്‍ ആര്‍സൂ എന്ന ഈ ബാലിക തന്റെ അമ്മയുടെ അടുത്തേക്ക് ഓടിയണയാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവെന്ന് അവകാശപ്പെടുന്ന 44 കാരന്‍ അവളുടെ കൈയില്‍ പിടിച്ചു വലിക്കുകയായിരുന്നു.

മാതാപിതാക്കള്‍ ജോലിക്ക് പോയ നേരത്ത് കറാച്ചി റെയില്‍വേ കോളനിയിലെ വീട്ടില്‍ നിന്നും തന്റെ മകളെ തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് കുട്ടിയുടെ പിതാവ് ആരോപിക്കുന്നത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും അവര്‍ നടപടികള്‍ ഒന്നുമെടുത്തില്ല.

രണ്ടു ദിവസം കഴിഞ്ഞ് പൊലീസില്‍ അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞത് കുട്ടി തനിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ചെന്നും ഭര്‍ത്താവിന്റെ കൈവശം വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നുമാണ്. സെന്റര്‍ ഫോര്‍ ലീഗല്‍ എയ്ഡ്, അസിസ്റ്റന്‍സ് ആന്‍ഡ് സെറ്റില്‌മെന്റ് എന്ന കൃസ്ത്യന്‍ സംഘടനയുടെ വക്താക്കള്‍ ആരോപിക്കുന്നു.

ഇത്തരത്തില്‍ തട്ടിക്കൊണ്ടു പോരുന്ന പെണ്‍കുട്ടികള്‍ സാധാരണയായി കോടതികളില്‍ സ്വമേധയാ മതം മാറിയതാണെന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിതരാകാറുണ്ട് എന്നും സംഘടന ആരോപിക്കുന്നു. പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ ഇന്നത്തെ അവസ്ഥ ഇതാണ്.

രാഷ്ട്രീയ നേതാക്കളോടും അധികാരികളോടും പരാതി ബോധിപ്പിച്ചിട്ട് ഒരു കാര്യവുമില്ലെന്നും അവര്‍ വേട്ടക്കാരുടെ പക്ഷത്താണെന്നും ക്രിസ്തുമത വിശ്വാസികള്‍ ചൂണ്ടിക്കാട്ടുന്നു.

പാക്കിസ്ഥാനിലെ പോലീസും കോടതിയുമെല്ലാം ഭരണഘടനയേക്കാള്‍ പ്രാധാന്യം നല്‍കുന്നത് മത നിയമങ്ങള്‍ക്കാണ്.

പ്രത്യേകിച്ച് ബലം പ്രയോഗിച്ചുള്ള മതം മാറ്റവും വിവാഹവുമൊക്കെവിഷയമാകുമ്പോള്‍ അവര്‍ നില്‍ക്കുക മുസ്ലിം പക്ഷത്തായിരിക്കും. ആര്‍സൂ ഫാത്തിമ എന്ന് പേരുമാറ്റിയ ആര്‍സുവിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്.

കേസ് പരിഗണിച്ച ജഡ്ജി അഭിപ്രായപ്പെട്ടത് ആര്‍സു സ്വന്തം ഇഷ്ടപ്രകാരം മതം മാറി എന്നാണ്. പതിമൂന്നു വയസ്സുള്ള ഒരു പെണ്‍കുട്ടി ഒരു 44 കാരനെ പ്രണയിക്കുക, ഒളിച്ചോടുക, എന്നിട്ട് സ്വന്തം ഇഷ്ടപ്രകാരം മതം മാറുക എന്നൊക്കെ പറഞ്ഞാല്‍ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസം കാണുമെങ്കിലും മതാന്ധത മൂത്ത പാക്കിസ്ഥാന്‍ നിയമസംവിധാനത്തിന് അതൊക്കെ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ.

കോടതിക്കുള്ളില്‍ വച്ച് പോലും തന്റെ അമ്മയുടെ അടുത്തേക്ക് ഓടിയണയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ഭര്‍ത്താവ് എന്ന് വിശേഷിപ്പിക്കുന്നയാള്‍ തടഞ്ഞപ്പോള്‍ അയാള്‍ക്കെതിരെ ഒരു നടപടിക്കും കോടതി മുതിര്‍ന്നില്ല.

വിവാഹ സര്‍ട്ടിഫിക്കറ്റില്‍ പെണ്‍കുട്ടിക്ക് 18 വയസ്സ് എന്നാണ് കാണിക്കുന്നതെങ്കിലും രക്ഷകര്‍ത്താക്കള്‍ ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം കുട്ടിക്ക് 13 വയസ്സ് മാത്രമാണ്. അതും കോടതിയുടെ പരിഗണനയില്‍ വന്നില്ല.

മാത്രമല്ല, കേസിനു പോയശേഷം ആര്‍സുവിന്റെ മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്ന ജോലിയും നഷ്ടമായി. രണ്ട് മാസം മുമ്പ് 14 വയസുകാരിയായ മരിയ ഷഹ്ബാസ് എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെയും ഇത്തരത്തില്‍ പ്രായം തിരുത്തി മതം മാറ്റി വിവാഹം കഴിച്ചിരുന്നു.

Related posts

Leave a Comment