രോഗികള്‍ക്ക് ആശ്വാസമായി ഷൗക്കത്തിന്റെ ഓട്ടോ ആംബുലന്‍സ്

kkd-autoambulanceമീനങ്ങാടി: ഏയ് ഓട്ടോ…. എന്ന വിളിക്ക് കൈതോര്‍ത്തുകൊണ്ട്  മീനങ്ങാടി ടൗണിലൂടെ ഓട്ടോയോടിക്കുന്ന  ഷൗക്കത്ത് എന്ന 42 കാരന്റെ മനസില്‍ ഒരു ലക്ഷ്യമേയുള്ളു അനാരോഗ്യവുമായി തന്റെ ഓട്ടോയില്‍ കയറുന്നവരെ സൗജന്യമായി ആശുപത്രിയില്‍ എത്തിക്കുക എന്നു മാത്രം. തന്റെയും കുടുംബത്തിന്റെയും ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിനിടയിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിന് സമയം കണ്ടെത്തുകയാണ് മീനങ്ങാടി സ്കൂള്‍ ജംഗ്ഷനില്‍ ഓട്ടോയോടിക്കുന്ന ഷൗക്കത്ത്.

ഏകദേശം ഒന്നര മാസങ്ങള്‍ക്കു മുന്‍പ് ടിവിയില്‍ കണ്ട ഒരു വാര്‍ത്തയാണ് തന്റെ പ്രവര്‍ത്തനത്തിന് പ്രചോദനമായത്. സമാനമായ രീതിയില്‍ രോഗികളെ സഹായിക്കുന്ന ഓരു ടാക്‌സി ഡ്രൈവര്‍. ആ വാര്‍ത്തയും അതിലെ മനുഷ്യത്ത്വവും ചെറുതൊന്നുമല്ല ഷൗക്കത്തിനെ പിടിച്ചു കുലുക്കിയത്. പിന്നിട് തന്റെ ഓട്ടോയില്‍ കയറുന്നത് ആശുപത്രിയില്‍ പോകേണ്ട രോഗിയാണങ്കില്‍ സൗജന്യമായി എത്തിച്ചു തുടങ്ങി.

രോഗികള്‍ക്കാവശ്യമായ ബ്ലഡ് എത്തിച്ചുകൊണ്ട് ഓട്ടോറിക്ഷ ബ്ലഡ് ബാങ്കായി മാറി. ഏതു പാതിരക്ക് വിളിച്ചാലും രോഗിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ബ്ലഡുമായി ഓടിയെത്തും ഷൗക്കത്ത്. തന്റെ ഓട്ടോയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും, മാധ്യമ പ്രവര്‍ത്തകരുടേയും ആമ്പുലന്‍സുകളുടേയും നമ്പര്‍ യാത്രക്കാര്‍ക്കു കാണാവുന്ന തരത്തില്‍ ഒട്ടിച്ച്് വെച്ച് മാറ്റുള്ളവര്‍ക്ക് സഹായകമാകുകയാണ്്.

എട്ട്് വര്‍ഷം ഗള്‍ഫില്‍ ജോലിയെടുത്തിട്ടും കാര്യമായൊന്നും സമ്പാദിക്കാന്‍ പറ്റാതെ നാട്ടിലെത്തിയ ഷൗക്കത്ത് അഞ്ച് വര്‍ഷം മുമ്പാണ് മീനങ്ങാടി ടൗണില്‍ ഓട്ടോയോടിക്കാന്‍ തുടങ്ങിയത്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തോടപ്പം നാലുസെന്റ് സ്ഥലത്ത് പണിതീരാത്ത വീട്ടില്‍ കഴിയുമ്പോഴും മനസില്‍ തന്നാലാകുന്നത് സമൂഹത്തിനു വേണ്ടി ചെയ്യുക എന്ന ചിന്തമാത്രമെയുള്ളു ഷൗക്കത്തിന്.

Related posts