കാര്‍ഷീക പുരസ്കാരത്തിന്റെ നിറവില്‍ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ

alp-krishiകായംകുളം: ജൈവകൃഷിയിലൂടെ മണ്ണില്‍ പൊന്നു വിളയിച്ച ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷയെ തേടിയെത്തിയത് മികച്ച കര്‍ഷകയ്ക്കുള്ള അംഗീകാരം. ജനപ്രതിനിധിയുടെ തിരക്കുകള്‍ക്കിടയിലും കൃഷിയെ സ്‌നേഹിച്ച ഭരണിക്കാവ് ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ്  കറ്റാനം ഭരണിക്കാവ് പാറക്കല്‍വീട്ടില്‍ രജനി ജയദേവിനാണ് അര്‍ഹതയ്ക്കുള്ള അംഗീകാരമായി ജില്ലയിലെ മികച്ച കര്‍ഷകയ്ക്കുള്ള സംസ്ഥാന കാര്‍ഷിക വികസന വകുപ്പിന്‍െറ ഈ വര്‍ഷത്തെ അവാര്‍ഡ് ലഭിച്ചത്. ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറായ രജനി ജയദേവ് 18 വര്‍ഷം കെല്‍ട്രോണില്‍ ജോലി ചെയ്തിരുന്നു.

തുടര്‍ന്ന് 10 വര്‍ഷത്തോളം ദുബായിലും ജോലിനോക്കി. ഏഴുവര്‍ഷം മുമ്പ് നാട്ടിലത്തെിയ ശേഷമായിരുന്നു കുട്ടിക്കാലം മുതല്‍ കൃഷിയോടുണ്ടായിരുന്ന താല്പര്യം യാഥാര്‍ഥ്യമാക്കാനായി പരിശ്രമിച്ചത്. വീടിനോടുചേര്‍ന്ന അഞ്ചേക്കര്‍ നിറയെ വിവിധങ്ങളായ കൃഷികള്‍ ഇറക്കി ഹരിതാഭമാക്കി. കൂടുതലും പച്ചക്കറിയാണ് കൃഷിചെയ്തത്. കാബേജും കാരറ്റുമൊക്കെ ഇവിടെ സമൃദ്ധമായി കൃഷി ചെയ്തു.   ജൈവവളം മാത്രം ഉപയോഗിച്ചായിരുന്നു കൃഷി. അഞ്ചേക്കറിനുള്ളില്‍ ഇടവിള കൃഷിയായി നെല്‍ക്കൃഷിയും മീന്‍ വളര്‍ത്തലിന് മൂന്നുകുളങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

കൂടാതെ വിദേശ ഇനം ഫ്രൂട്ട്‌സ് പഌന്റുകളും നട്ടുവളര്‍ത്തുന്നു. മംഗോസ്റ്റിന്‍, ഫുലാസാന്‍, ബാങ്കോക് ചാമ്പ, മലേഷ്യന്‍ ചാമ്പ, ബെറാബ എന്നിവ പ്രധാനമാണ്. വിവിധയിനം മാവുകളും കൃഷിയിടത്തിലുണ്ട്.  രജനി ജയദേവ് നല്ലൊരു ഉദ്യാനപാലക കൂടിയാണെന്നും തെളിയിച്ചിട്ടുണ്ട്. വിദേശ ഇനങ്ങളുള്‍പ്പെടെ ചെടികളുടെ ഒരു വലിയ ശേഖരം തന്നെ വീടിനു ചുറ്റുമായി കാണാം. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഭരണിക്കാവ് ബ്ലോക്ക് ഡിവിഷനില്‍ മത്സരിച്ച് തെരഞ്ഞെടുക്കപ്പെടുകയും  ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകുകയുമായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലുള്ള ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും കൃഷിയിലും കൃത്യമായി ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ടെന്ന് രജനി ജയദേവ് പറയുന്നു. കാര്‍ഷിക രംഗത്തേക്ക് കടന്നുവരുന്ന നവാഗതരായ കൃഷിക്കാര്‍ക്ക് ആവശ്യമായ പരിശീലനങ്ങളും സഹായങ്ങളും ഇവര്‍ നല്‍കിവരുന്നു. കൃഷികാര്യങ്ങളില്‍ എന്‍ജിനിയര്‍ കൂടിയായ ഭര്‍ത്താവ് ജയദേവിന്‍െറയും മക്കളുടെയും പ്രോത്സാഹനവും സഹായ ങ്ങളുമുണ്ട്. മികച്ച കര്‍ഷകയ്ക്കുള്ള കൈരളി ടിവിയുടെ 2016 ലെ കതിര്‍ പുരസ്കാരം, ജില്ലാ സാനിറ്റേഷന്‍ സമിതിയുടെ 2014ലെ ആരാമം അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

Related posts