ചുറ്റുമതിലില്ലാത്ത ആണ്‍കുട്ടികളുടെ മൂത്രപ്പുര; അപര്യാപ്തതകളുടെ നടുവില്‍ എസ്എന്‍വിടിടിഐ സ്കൂള്‍

alp-urinഅമ്പലപ്പുഴ: കാക്കാഴം എസ്എന്‍വിടിടിഐ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ദുരിതങ്ങളുടെ നടുക്കടലില്‍. കാപ്പിത്തോട്ടില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം സഹിച്ച് ക്ലാസിലിരിക്കേണ്ട കുട്ടികളുടെ ഗതികേടിന് ഇത്തവണയും മാറ്റമില്ല. തോടിനോട് ചേര്‍ന്നുള്ളആണ്‍ കുട്ടികളുടെ മൂത്രപുരയ്ക്കാകട്ടെ നിലവില്‍ ചുറ്റുമതിലില്ല. തോടിനോട് ചേര്‍ന്ന് നിര്‍മിച്ച മൂത്രപുരയ്ക്ക് മറവായി നിര്‍മിച്ച മതില്‍ മാസങ്ങള്‍ക്ക് മുമ്പ് നിലം പതിച്ചിരുന്നു.

മാനേജ്‌മെന്റ് ഇതിന്റെ അറ്റകുറ്റപണി തീര്‍ക്കാതിരുന്നതാണ് നിലം പതിക്കാന്‍ കാരണം. മൂത്രപുരയ്ക്ക് ചുറ്റുമതിലില്ലാത്തതിനാല്‍ അപകടസാധ്യത ഉണ്ടാക്കിയിരിക്കുകയാണ്. കാല്‍ വഴുതിയാല്‍ കുട്ടികള്‍ കാപ്പിത്തോട്ടിലേക്ക് വീഴുന്ന അവസ്ഥയാണിവിടെ. സ്കൂളിന് മുന്‍വശത്തുകൂടി തോട്ടിലേക്ക് നിര്‍മിച്ചിരിക്കുന്ന കാനയുടെ സ്ലാബ് പൊട്ടി മാറിയിരിക്കുന്നതും തോടിന് കുറുകെ ഇരുമ്പില്‍ തീര്‍ത്ത പാലത്തിന് കൈവരിയില്ലാത്തതും പഴകി ദ്രവിച്ചതും അപകടം ക്ഷണിച്ചുവരുത്തുന്നുണ്ട്.

സാധാരണ സ്കൂള്‍ തുറക്കും മുമ്പ് അറ്റകുറ്റപണികള്‍ തീര്‍ക്കുന്ന നടപടി മുന്‍കാലങ്ങളില്‍ നടത്തിയിരുന്നു. എന്നാല്‍ ഇക്കുറി അത് ചെയ്തിട്ടില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. അടിയന്തിരമായി ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

Related posts