മുന്‍ സ്പീക്കറും മന്ത്രിയും കേരള കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാനുമായിരുന്ന ടി.എസ്.ജോണ്‍ അന്തരിച്ചു; അന്ത്യം ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍

Johanമല്ലപ്പള്ളി: മുന്‍ സ്പീക്കറും മന്ത്രിയുമായിരുന്ന കല്ലൂപ്പാറ തെക്കേമുറിയില്‍ ടി.എസ്. ജോണ്‍ അന്തരിച്ചു. ഇന്നു രാവിലെ 7.30ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ ്‌ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ചെയര്‍മാന്‍ പദവികള്‍ വഹിച്ചിട്ടുള്ള ടി.എസ്. ജോണ്‍ 1977-82, 1996 കാലഘട്ടങ്ങളില്‍ കല്ലൂപ്പാറ നിയമസഭാ നിയോജകമണ്ഡലത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടു. എ.കെ. ആന്റണിയുടെയും പി.കെ. വാസുദേവന്‍ നായരുടെയും മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന അദ്ദേഹം 1976ല്‍ മുപ്പതാം വയസില്‍ കേരള നിയമസഭാ സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു. കേരള കോണ്‍ഗ്രസിന്റെ തുടക്കം മുതല്‍ സജീവമായിരുന്ന ടി.എസ്. ജോണ്‍ 1978ലെ പിളര്‍പ്പില്‍ പി.ജെ. ജോസഫിനൊപ്പം ചേര്‍ന്നെങ്കിലും 2003ല്‍ കേരള കോണ്‍ഗ്രസ് സെക്കുലര്‍ രൂപീകരിച്ചപ്പോള്‍ പി.സി. ജോര്‍ജ് വിഭാഗത്തിലേക്കു മാറി.

ഇവിടെയും അഭിപ്രായഭിന്നത ഉടലെടുത്തതോടെ പുതിയ കേരള കോണ്‍ഗ്രസിന് രൂപം നല്‍കുകയും അതിന്റെ ചെയര്‍മാന്‍സ്ഥാനത്ത് തുടരുകയമായിരുന്നു. പി.സി. ജോര്‍ജുമായുള്ള ഭിന്നതയെത്തുടര്‍ന്ന് കേരള കോണ്‍ഗ്രസ് സെക്കുലറില്‍നിന്ന് അദ്ദേഹത്തെ പുറത്താക്കിയതും ടി.എസ്. ജോണ്‍ ആയിരുന്നു. ഹൈക്കോടതിയിലെ അഭിഭാഷകനായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള ടി.എസ്. ജോണ്‍ മല്ലപ്പള്ളി, കല്ലൂപ്പാറ പ്രദേശങ്ങളിലെ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ തുടക്കക്കാരന്‍ കൂടിയായിരുന്നു. ഭാര്യ: പരേതയായ ഏലിയാമ്മ. മകന്‍: ജോസുകുട്ടി

Related posts