കനത്ത മഴയില്‍ എംസി റോഡിന്റെ മിക്കഭാഗങ്ങളും തകര്‍ന്നു

klm-roadആയൂര്‍: തോരാതെ പെയ്യുന്ന കനത്തമഴയില്‍ കിഴക്കന്‍ മേഖലയിലെ മിക്കപ്രദേശങ്ങളും വെള്ളക്കെട്ടിലായി. രണ്ടുദിവസം മുമ്പ് തുടങ്ങിയ മഴ കൂടുതല്‍ ശക്തമായിരിക്കുകയാണ്. എംസി റോഡിന്റെ മിക്ക ഭാഗങ്ങളും വെള്ളക്കെട്ടിലായതിനാല്‍ ചെറിയവാഹനങ്ങളുടേയും കാല്‍നടയാത്രികരുടേയും യാത്ര ദുരിതത്തിലാണ്. ആയൂര്‍ ജംഗ്ഷനില്‍ ഓട കരകവിഞ്ഞതിനാല്‍ അഴുക്കുവെള്ളം റോഡ് കവിഞ്ഞൊഴുകുന്നു. ശക്തമായ മഴയില്‍ മിക്കയിടങ്ങളിലും നിരവധി വീടുകള്‍ക്കും കൃഷിവിളകള്‍ക്കും നാശമുണ്ടായിട്ടുണ്ട്. കല്ലടയാറ്റിലും ഇത്തിക്കരയാറ്റിലും ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സമീപത്തെ കൃഷിയിടങ്ങളിലേക്ക് വെള്ളം കയറിയിരിക്കുയാണ്.

കടയ്ക്കല്‍ വിത്തുല്‍പ്പാദന കേന്ദ്രത്തിന്റെ പാടശേഖരവും വെള്ളത്താല്‍ മുങ്ങി. ഇട്ടിവ പഞ്ചായത്തിലെ ചരിപ്പറമ്പ് ഗവ. യുപിഎസിന്റേയും ചടയമംഗലം ഗ്രാമപഞ്ചായത്തംഗം മുഹമ്മദ് റാഫിയുടെ വീടിന്റേയും ചുറ്റുമതിലുകള്‍ ഇന്നലെ രാവിലെ പെയ്ത ശക്തമായ മഴയില്‍ തകര്‍ന്നു. ചിതറ പുതുശേരി ഭജനമഠം ധീരജ് ഭവനില്‍ ഷാജിയുടെ വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് വീടിന് ഭാഗികനാശമുണ്ടായി. ഇന്നലെ പുലര്‍ച്ചെ വലിയശബ്ദത്തോടെയാണ് സംരക്ഷണഭിത്തി തകര്‍ന്നത്. വീടിന്റെ ഭിത്തി പൊട്ടിമാറിയിട്ടുണ്ട്. കടയ്ക്കല്‍, ചടയമംഗലം, പോരേടം, കടയ്ക്കല്‍, മുക്കുന്നം, തൊളിക്കുഴി, കാഞ്ഞിരത്തുംമൂട്, മണ്ണൂര്‍, അഞ്ചല്‍, ചിതറ, മാങ്കോട്, പാങ്ങോട് മേകലകളിലെ റോഡുകളില്‍ ഭൂരിഭാഗവും കനത്തമഴയില്‍ തകര്‍ന്നു. ചടയമംഗലം, ചിതറ, ഇട്ടിവ, കുമ്മിള്‍, കടയ്ക്കല്‍, നിലമേല്‍ പഞ്ചായത്തുകളില്‍ കാര്‍ഷിക വിളകള്‍ക്കും നാശമുണ്ടായി.

ചിതറയില്‍ പുതുശേരി, ഭജനമഠം പ്രദേശത്ത് ശക്തമായി പെയ്യുന്ന മഴയില്‍ കാര്‍ഷിക വിളകളുള്‍പ്പെടെ നശിച്ചു. പാങ്ങോട് റോഡില്‍ പുതുശേരി പാലം അപകടഭീഷണിയിലാണ്. തോട്ടില്‍ വെള്ളം ഉയര്‍ന്നാല്‍ പാലം ഏതുസമയവും തകരുമെന്ന അവസ്ഥയാണുള്ളത്. ചടയമംഗലം കുഴിയത്ത് മുഹമ്മദ് റാഫിയുടെ മതില്‍ നിലംപതിച്ചതിനെ തുടര്‍ന്ന് സമീപവാസിയായ റഫ്‌നഹൗസില്‍ ആസാദിന്റെ ഇരുനിലവീടിന്റെ താഴത്തെ നിലയുടെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. ആറ് മീറ്ററോളം ഉയരമുണ്ടായിരുന്ന കല്‍ക്കെട്ട് ശക്തമായ മഴയില്‍ വലിയശബ്ദത്തോടെ നിലംപതിക്കുകയായിരുന്നു. ശബ്ദംകേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഇറങ്ങിയോടിയാണ് രക്ഷപെട്ടത്.  മതില്‍കെട്ട് തകര്‍ന്നുവീണഭാഗത്തെ വീടിന്റെ ഭിത്തിയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്. കൂടാതെ ജനല്‍പാളികളും, കോണ്‍ക്രീറ്റ് ഷെയ്ഡും, പൈപ്പുകളും ടാപ്പുമെല്ലാം തകര്‍ന്നു. മുഹമ്മദ് റാഫിയുടെ അഞ്ച് സെന്റ് പുരയിടത്തോളം മണ്ണൊലിച്ചുപോയിട്ടുണ്ട്.

ആയൂര്‍പാലം, അകമണ്‍, വാഴോട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം ഏകദേശം വെള്ളത്തിലായിക്കഴിഞ്ഞു. ആയൂര്‍-അഞ്ചല്‍ റോഡില്‍ പെരിങ്ങള്ളൂര്‍ കോഴിപ്പാലത്തിന് സമീപം ഇത്തിക്കരയാറ്റില്‍ വെള്ളം ഉയര്‍ന്നത് ഏതുസമയവും സമീപത്തെ റോഡിലേക്ക് കയറുമെന്ന സൂചനയാണ് നല്‍കുന്നത്. കഴിഞ്ഞ കാലവര്‍ഷക്കാലത്ത് ഈ ഭാഗത്ത് റോഡില്‍ വെള്ളം കയറിപ്പോള്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസിന്റെ മുക്കാല്‍ഭാഗത്തോളം വെള്ളത്തില്‍ മുങ്ങിയതിനാല്‍ വടം ഉപയോഗിച്ചാണ് കെട്ടിനിര്‍ത്തിയത്.എംസി റോഡില്‍ ആയൂര്‍ പെട്രോള്‍പമ്പുകള്‍ക്കുസമീപവും, ഭുവനേശ്വരി ക്ഷേത്രത്തിന്റെ പരിസരങ്ങളും വെള്ളക്കെട്ടിലായതിനാല്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്.

ചടയമംഗലം ഭാഗത്തേക്ക് പോകേണ്ട യാത്രക്കാര്‍ക്ക് ബസ് കാത്തുനില്‍ക്കാന്‍ കഴിയാത്ത വിധം എംസി റോഡില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്. അഞ്ചല്‍ റോഡിലേക്ക് തിരിയുന്ന ജംഗ്ഷനില്‍ വെള്ളക്കെട്ടുമൂലം അപകടം പതിയിരിക്കുന്ന അവസ്ഥയാണുള്ളത്. ഇത്തിക്കരയാറിനു പുറമെ സമീപപ്രദേശങ്ങളിലെ ചെറുതോടുകളിലും വെള്ളം ഉയര്‍ന്നതോടെ ഇവയുടെയെല്ലാം കരഭാഗങ്ങള്‍ ഇടിയാനുള്ള സാധ്യതയും കൂടുതലാണ്. മഴയെ തുടര്‍ന്ന് കിഴക്കന്‍ മേഖലയില്‍ മിക്കയിടത്തും വൈദ്യുതിബന്ധം തടസപ്പെട്ടിരിക്കുകയാണ്. കാലവര്‍ഷം കൂടുതല്‍ ശക്തമായാല്‍ എംസി റോഡില്‍ വെള്ളക്കെട്ടിലാകുന്ന ആയൂര്‍, നിലമേല്‍ ജംഗ്ഷനുകിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടിവരും.

Related posts