ചാത്തന്നൂർ: കെഎസ്ആർടിസി ബസുകൾ ബാല സൗഹൃദ ബസുകളാകുന്നു.ബസുളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് കൂടുതൽ സുരക്ഷിതവും സന്തോഷകരവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി ബാല സൗഹൃദ കേരളം പദ്ധതിയുടെ ഭാഗമായി ജീവനക്കാർക്ക് കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി മാനേജ്മെന്റ് ജീവനക്കാർക്കായി സമഗ്രമായ നിർദേശം ഇറക്കിയത്.
ബസുകളിൽ യാത്ര ചെയ്യുന്ന കുട്ടികളോട് സ്നേഹത്തോടെയും അനുകമ്പയോടെയും സൗമ്യമായും മാത്രമേ ജീവനക്കാർ പെരുമാറാവൂ എന്നും, യാതൊരു കാരണവശാലും അവരോട് ദേഷ്യപ്പെടുകയോ കയർത്തു സംസാരിക്കുകയോ ചെയ്യരുതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. ബസ് പൂർണമായും നിർത്തിയതിനു ശേഷം മാത്രം കുട്ടികളെ സുരക്ഷിതമായി കയറ്റുവാനും ഇറക്കുവാനും അനുവദിക്കണം. യാത്രയ്ക്കിടയിൽ കുട്ടികൾ കൈയോ തലയോ പുറത്തിടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവരെ സ്നേഹപൂർവം പിന്തിരിപ്പിക്കേണ്ടതാണ്.
കുട്ടികൾക്ക് ബസിൽ ലഭ്യമായിടത്തോളം സീറ്റുകൾ നൽകുകയും, അവർ നിന്നുകൊണ്ട് യാത്ര ചെയ്യുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുകയും വേണം. നിന്നു യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളിൽ സ്കൂൾ വിദ്യാർഥികളുടെ ബാഗുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ജീവനക്കാർ സഹായിക്കണം. കൂടാതെ, യാത്രയ്ക്കിടയിൽ കുട്ടികൾക്ക് എന്തെങ്കിലും ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുന്നപക്ഷം തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ച് അടിയന്തര വൈദ്യസഹായവും സുരക്ഷയും ഉറപ്പുവരുത്തണം.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഏതെങ്കിലും കുട്ടിയുടെ പണം നഷ്ടപ്പെടുകയോ ടിക്കറ്റ് തുക തികയാതെ വരികയോ ചെയ്യുന്ന സാഹചര്യത്തിൽ അവരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണം. യാത്രയിൽ കുട്ടികളിൽ എന്തെങ്കിലും അസ്വാഭാവിക പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ അവരോട് സൗമ്യമായി വിവരങ്ങൾ ചോദിച്ചറിയുകയും ചൈൽഡ് ലൈൻ നമ്പറിലുൾപ്പെടെ വിവരമറിയിച്ച് തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യണം.
രക്ഷിതാക്കളോടൊപ്പമോ അല്ലാതെയോ യാത്ര ചെയ്യുന്ന ഓരോ കുട്ടിക്കും പരമാവധി പ്രയാസരഹിതമായ യാത്ര ഉറപ്പുവരുത്താൻ എല്ലാ ജീവനക്കാർക്കും വ്യക്തമായ നിർദേശം നൽകാൻ യൂണിറ്റ് അധികാരികൾക്ക് സിഎംഡി പ്രമോജ് ശങ്കർ സി.ഡി നിർദ്ദേശം നൽകി. കുട്ടികളുടെ യാത്രാസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരേ മാതൃകാപരമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
- പ്രദീപ് ചാത്തന്നൂർ
