ദുരൂഹത! ഈറ്റക്കാനത്തു യുവാവിനെ കാണാതായ സംഭവം; മര്‍ദനമേറ്റ സ്ഥലത്തു ചോരപ്പാടുകള്‍; യുവാവ് രാത്രിയില്‍ പോയത് ഒരു യുവതിയുടെ ഫോണില്‍നിന്നു മെസേജ് വന്നതോടെ ?

youvavuനെടുങ്കണ്ടം: യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ കൊലപാതക സാധ്യത അന്വേഷിക്കുന്നു. ബാലന്‍പിള്ളസിറ്റി പാറാംതോട്ടത്തില്‍ ജിബിന്‍ ആന്റണി (28)നെയാണ് ഞായറാഴ്ച രാത്രി മുതല്‍ കാണാതായത്. രാത്രി പതിനൊന്നോടെ ജീപ്പ് ഡ്രൈവര്‍ കൂടിയായ ഇയാള്‍ ആശുപത്രിയാവശ്യത്തിന് ഓട്ടം പോകുകയാണെന്നു പറഞ്ഞാണു വീട്ടില്‍നിന്നു പോയത്.

പിന്നീട് കാണാതാവുകയായിരുന്നു. ജിബിന്റെ ജീപ്പും രക്തക്കറ പുരണ്ട വസ്ത്രങ്ങളും സ്വര്‍ണ മാലയും വീടിനു നാലുകിലോ മീറ്റര്‍ അകലെ ഈറ്റക്കാനത്തുള്ള ഒരു വീടിന്റെ പുരയിടത്തില്‍നിന്നു കണ്ടെത്തിയിരുന്നു. പുരയിടത്തിലുള്ള വീടിന്റെ വരാന്തയിലും മുറ്റത്തും രക്തപാടുകളും കാണപ്പെട്ടു. ഈ വീടിന്റെ പരിസരത്തു തന്നെയുളള പാറയില്‍നിന്നു ജിബിന്റെ സ്വര്‍ണമാലയും ജീപ്പിന്റെ താക്കോലും കണ്ടെത്തി. പാറയുടെ പല ഭാഗത്തും രക്തക്കറയും ഉണ്ടായിരുന്നു. ഈറ്റക്കാനത്തുള്ള ഭര്‍തൃമതിയായ ഒരു യുവതിയുമായി ഇയാള്‍ അടുപ്പത്തിലായിരുന്നെന്നു നാട്ടുകാര്‍ പറയുന്നു.

ഞായറാഴ്ച രാത്രി ജിബിന്റെ ഫോണിലേക്കു യുവതിയുടെ ഫോണില്‍നിന്നു മെസേജ് വന്നിരുന്നെന്നും ഇതേ തുടര്‍ന്നാണ് ജിബിന്‍ ജീപ്പുമായി വീട്ടില്‍നിന്ന് ഇറങ്ങിയതെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം, യുവതിയുടെ ഫോണില്‍ നിന്നു മറ്റു ചിലര്‍ മെസേജ് അയച്ചു ജിബിനെ വിളിച്ചുവരുത്തിയതാണെന്നും സംസാരമുണ്ട്.

ജിബിനെ അപായപ്പെടുത്താന്‍ ഇങ്ങനെ വിളിച്ചുവരുത്തിയതാണെ ന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.  ബാലന്‍പിള്ളസിറ്റിയില്‍നിന്നു നാലുകിലോമീറ്റര്‍ അകലെ ഈറ്റക്കാനത്തു രാത്രി ഒന്നരയോടെ ചിലര്‍ ചേര്‍ന്നു ജിബിനെ മര്‍ദിച്ചതായി സമീപവാസിയായ ഒരാള്‍ വീട്ടുകാരെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. ഞായറാഴ്ച രാത്രിയില്‍ മര്‍ദന വിവരം അറിഞ്ഞതോടെ വീട്ടുകാരും ബന്ധുക്കളും സുഹൃത്തുകളും ചേര്‍ന്ന് ഈറ്റക്കാനത്ത് എത്തുകയും തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. ഇയാള്‍ കൊണ്ടുവന്ന ജീപ്പ് സമീപത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.

ഫോണ്‍ വിളിച്ചു കിട്ടിയ സന്ദേശത്തിന്റെ  അടിസ്ഥാനത്തില്‍ സമീപത്തെ വീട്ടില്‍ അന്വേഷിച്ചപ്പോള്‍ ജിബിനെ തങ്ങള്‍ മര്‍ദിച്ചതായും പിന്നീട് ഇവിടെനിന്ന് ഇയാള്‍ പോവുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഈ വീടിന്റെ പരിസരത്തുനിന്നാണു ജിബിന്റെ രക്തം പുരണ്ട വസ്ത്രങ്ങളും മൊബൈല്‍ ഫോണും ലഭിച്ചത്. ജിബിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നു കമ്പംമെട്ട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.  ഇതിനിടയില്‍ തൊട്ടടുത്തുള്ള രണ്ട് കുളങ്ങളില്‍ നെടുങ്കണ്ടത്തുനിന്ന് എത്തിയ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പാതാള കരണ്ടി ഉപയോഗിച്ചു തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇടുക്കിയില്‍നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തു പരിശോധന നടത്തി.   കട്ടപ്പന ഡിവൈഎസ്പി പി.കെ ജഗദീഷ്, നെടുങ്കണ്ടം സിഐ എന്‍. ബാബുകുട്ടന്‍ എന്നിവരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടക്കുന്നുണ്ട്.

Related posts