തോമസുകുട്ടി വിട്ടോടാാ…! ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ കൊലക്കേസ് പ്രതി കോടതിയില്‍നിന്ന് രക്ഷപ്പെട്ടു; കടന്നതു കാത്തുനിന്ന സിപിഎം പ്രവര്‍ത്തകരുടെ ബൈക്കില്‍

dyfiപാലക്കാട്: പുതുശേരി ആര്‍എസ്എസ് ശാഖാകാര്യവാഹ് രതീഷിനെ വെട്ടിക്കൊന്ന കേസിലെ രണ്ടാംപ്രതി കോടതിയില്‍നിന്നും ഓടിരക്ഷപ്പെട്ടു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും പുതുശേരി കോവില്‍പാളയം സ്വദേശിയുമായ രാജേഷാണ് (29) ആണ് സെഷന്‍സ് കോടതിയിലെ വിചാരണയ്ക്കിടെ ഓടിരക്ഷപ്പെട്ടത്. 2010ല്‍ പുതുശേരിയില്‍ കുരുടിക്കാട് ശാഖാ കാര്യവാഹ് രതീഷിനെ ബസിനകത്തു വെട്ടിക്കൊലപ്പെടുത്തുകയും മറ്റു രണ്ടുപേരെ ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്ത കേസിലെ രണ്ടാംപ്രതിയാണ് രാജേഷ്.

നിരവധി ക്രമിനല്‍ കേസുകളിലെ പ്രതിയായ ഇയാള്‍ മറ്റൊരു കേസിലെ വിചാരണയ്‌ക്കെത്തിയതായിരുന്നു. കേസില്‍ കോടതി രാജേഷിനെ വെറുതെവിട്ടു. എന്നാല്‍ രതീഷ് വധക്കേസില്‍ രാജേഷിനെതിരെ വാറന്റ് ഉണ്ടായിരുന്നു.
കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരി രാജേഷിനെ തിരിച്ചറിയുകയും ജഡ്ജിയോടു സംഭവം പറയുകയും ചെയ്തു. ജഡ്ജിയുടെ നിര്‍ദേശത്തെതുടര്‍ന്ന് പോലീസുകാര്‍ പ്രതിയെ മാറ്റിനിര്‍ത്തി.

കേസിനെക്കുറിച്ചുള്ള പേപ്പര്‍ പോലീസ് കോടതിയില്‍ നല്കി. ഇതു പരിശോധിച്ചശേഷം വിളിക്കാനിരിക്കെയാണ് പ്രതിയായ രാജേഷ് ഓടിയത്. കോടതിക്കു സമീപം ബൈക്കില്‍ കാത്തുനിന്നിരുന്ന സിപിഎം പ്രവര്‍ത്തകരുടെ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. പതിനഞ്ചോളം ബൈക്കുകളിലായാണ് പോലീസ് നോക്കിനില്‌ക്കേ പ്രതിയും സുഹൃത്തുക്കളും കോടതിയിലെത്തിയതും രക്ഷപ്പെട്ടതും. സിപിഎമ്മും പോലീസും തമ്മിലുള്ള ഒത്തുകളി മൂലമാണ് പ്രതിയായ രാജേഷ് രക്ഷപ്പെട്ടതെന്നു ബിജെപി ആരോപിച്ചു.

Related posts