കീടനാശിനി എങ്ങനെ മണിയുടെ ശരീരത്തിലെത്തി ? ഇതുവരെ സിബിഐ അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിക്കാത്തതില്‍ മനുഷ്യാവകാശ കമ്മീഷന് അതൃപ്തി

maniതൃശൂര്‍: കലാഭവന്‍ മണിയുടെ ദുരൂഹമരണത്തില്‍ ഇതുവരെ സിബിഐ അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിക്കാത്തതില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി. ജൂലൈ 29നു തൃശൂരില്‍ നടക്കുന്ന സിറ്റിംഗില്‍ ഇതു സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ആഭ്യന്തര സെക്രട്ടറിയോട് മനുഷ്യാവകാശ കമ്മീഷനംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടു.

മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനും മണിയുടെ ഭാര്യ നിമ്മിയും നല്‍കിയ പരാതിയില്‍ വസ്തുനിഷ്ഠമായ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. സിബിഐ അന്വേഷണം പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ പരാതിക്കാര്‍ക്ക് എതിര്‍കക്ഷികളില്‍ നിന്ന് വ്യക്തമായ മറുപടിക്ക് അര്‍ഹതയുണ്ട്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കീടനാശിനി എങ്ങനെ മണിയുടെ ശരീരത്തിലെത്തിയെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. മണിയെ സുഹൃത്തുക്കള്‍ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇതു സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിയില്‍നിന്നും പോലീസ് മേധാവിയില്‍നിന്നും കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നെങ്കിലും ആഭ്യന്തര വകുപ്പ് സെക്രട്ടറി വിശദീകരണം നല്‍കിയില്ല.

Related posts