മണല്‍ മാഫിയയോട് ഇനി തല്ലുകൂടാനില്ല! ചാലില്‍ പ്രദേശത്തെ കരയെ കടല്‍ ഏറെ കവര്‍ന്നു; മണല്‍ മാഫിയക്കെതിരേ പടപൊരുതിയ മാപ്പിളപാട്ട് കലാകാരന്‍ എരഞ്ഞോളി മൂസ വീടുമാറുന്നു

moosaസ്വന്തം ലേഖകന്‍

തലശേരി: മണല്‍ മാഫിയക്കെതിരേ പടപൊരുതിയ മാപ്പിളപാട്ട് കലാകാരന്‍ മനം മടുത്ത് വീട് മാറാനൊരുങ്ങുന്നു. പ്രകൃതിയെ നശിപ്പിച്ചു കൊണ്ട് ദേശവാസികളായ മണല്‍ മാഫിയ നടത്തുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മനം നൊന്തും കടലാക്രമണ ഭീഷണി ഭയന്നുമാണ് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സിനിമാ താരവുമായ എരഞ്ഞോളി മൂസയും കുടുംബവും വീട് വിറ്റ് ചാലില്‍ പ്രദേശത്തോട് വിടപറയാനൊരുങ്ങുന്നത്. നിരന്തരമായ മണലെടുപ്പ് കാരണം ചാലില്‍ പ്രദേശത്തെ കരയെ കടല്‍ ഏറെ കവര്‍ന്നു കഴിഞ്ഞു.

ഏത് സമയത്തും ഈ പ്രദേശത്തെ നൂറു കണക്കിന് വീടുകള്‍ കടലെടുക്കുന്ന സ്ഥിതിയാണുള്ളത്. അതു കൊണ്ട് തന്നെ അര നൂറ്റാണ്ടുകാലമായി താമസിച്ചു വരുന്ന ചാലിലെ വീട് വിറ്റ് മറ്റൊരു സ്ഥലത്തേക്ക് മാറാനുള്ള തയാറാടെുപ്പിലാണ് മൂസ. ഇന്ദിരാഗാന്ധിയുടെ പേരില്‍ എരഞ്ഞോളി മൂസയുടെ നേതൃത്വത്തില്‍ രാജ്യത്ത് തന്നെ ആദ്യമായിട്ട് സ്ഥാപിച്ച ഇവിടുത്തെ ഇന്ദിരാ പാര്‍ക്കുള്‍പ്പെടെ കടലെടുത്ത് നശിക്കുകയാണ്. ദിവസേന നൂറു കണക്കിന് ചാക്ക് മണലാണ് ഈ തീരത്തു നിന്നും മണല്‍ മാഫിയ കടത്തുന്നത്. മണല്‍ കടത്തിനെ എതിര്‍ത്ത തന്നേയും മകളുടെ ഭര്‍ത്താവിനേയുമെല്ലാം മണല്‍ മാഫിയ അക്രമിച്ചു.  ദേശക്കാരായ മണലൂറ്റുകാരോട് തല്ലുകൂടാന്‍ വയ്യെന്ന്  എരഞ്ഞോളി മൂസ രാഷ്ട്രദീപികയോട് പറഞ്ഞു.

മൂസയുടെ വീടിനോട് ചേര്‍ന്നുള്ള കടല്‍ തീരത്തു നിന്നും രാപകല്‍ ഭേദമന്യയാണ് മണല്‍ കടത്തുന്നത്. ഈ മണല്‍ കൊള്ളക്കെതിരേ നടപടി സ്വീകരിക്കാന്‍ അധികൃതരും തയാറാകാത്ത സാഹചര്യത്തിലാണ് മനം മടുത്ത് മൂസ വീട് വിറ്റ് താമസം മാറ്റാന്‍ ഒരുങ്ങുന്നത്. ഇതിനകം ഒരു ഡസനിലേറെ വീടുകള്‍ നോക്കി കഴിഞ്ഞു. മനസിനൊത്തതും തന്റെ സാമ്പത്തിക സ്ഥിതിക്ക് ഒതുങ്ങുതുമായ വീട് ഇതു വരെ കണ്ടെത്താനായിട്ടില്ല.

ഇപ്പോള്‍ താമസിക്കുന്ന വീട് വാങ്ങാന്‍ ആളേയും ലഭിച്ചിട്ടില്ല. ചാലിലെ വീട് വിറ്റാല്‍ മാത്രമേ പുതിയ വീട് വാങ്ങാന്‍ സാധിക്കുകയുള്ളൂവെന്നും മൂസ പറഞ്ഞു. മണല്‍ മാഫിയയുടെ അക്രമത്തിനിരയായി ഗുരുതരമായി പരിക്കേറ്റ മൂസക്ക് ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും മണല്‍ മാഫിയയുടെ ഭീഷണിയുടെ നിഴലിലാണ് മൂസ. എന്നാല്‍ താന്‍ ചാലില്‍ താമസിക്കുന്നിടത്തോളം കാലം മണല്‍ മാഫിയക്കെതിരേയുള്ള പോരാട്ടം തുടരുമെന്നും കുടുംബത്തിന്റെ സുരക്ഷയോര്‍ത്താണ് വീട് മാറാന്‍ തീരുമാനിച്ചിട്ടുള്ളതെന്നും മൂസ വ്യക്തമാക്കി.

മൂന്നൂറിലേറെ വിദേശ യാത്രകള്‍ നടത്തുകയും ഗള്‍ഫ് നാടുകളില്‍ മാത്രം ആയിരം വേദികളില്‍ ഗാനങ്ങള്‍ ആലപിക്കുകയും മസ്കറ്റില്‍ സ്വന്തം പേരില്‍ ഒരു ജംഗ്ഷന്‍ തന്നെയുമുള്ള എരഞ്ഞോളി മൂസ എന്ന ഇശലിന്റെ സുല്‍ത്താന്‍ ഏറെ സങ്കടത്തോടെയാണ് താന്‍ ഏറെ സ്‌നേഹിക്കുന്ന ചാലില്‍ പ്രദേശത്തോട് വിടപറയാനൊരുങ്ങുന്നത്.  വാനോളം വളര്‍ന്നിട്ടും അഹങ്കാരം തൊട്ടു തീണ്ടാതെ സാധാരണക്കാരുടെ തോളത്ത് കൈയിട്ട് കുശലം ചോദിച്ച് നീണ്ട അമ്പത് വര്‍ഷക്കാലം മൂസ താമസിച്ച ചാലില്‍ പ്രദേശത്തെ മണല്‍ മാഫിയ ഈ കലാകാരനെ ഉപദ്രവിച്ച് അകറ്റുമ്പോള്‍ പ്രതികരിക്കാന്‍ സംവിധാനമില്ലേയെന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്.

Related posts