ഹൈദരാബാദ്: അക്രമികളാണ് പശുസംരക്ഷകരുടെ വേഷമണിഞ്ഞെത്തുന്നതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ വിഎച്ച്പി രംഗത്ത്. പ്രധാനമന്ത്രി പശു സംരക്ഷകര്‍ക്കെതിരേ പറഞ്ഞത് അവരെ വിഷമിപ്പിച്ചെന്നും ഇതിന് ബിജെപിയും മോദിയും 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും വിഎച്ച്പി ഗുജറാത്ത് ബ്രാജ് പ്രവിശ്യ വൈസ് പ്രസിഡന്റ് സുനില്‍ പരഷാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അലിഗഡിലെ ഹിന്ദു മഹാസഭാ മുഖ്യനും പ്രധാനമന്ത്രിക്കതെിരെ രംഗത്ത് എത്തിയിരുന്നു.
പശു സംരക്ഷകര്‍ക്കെതിരേയുള്ള വാക്കുകള്‍ പ്രവൃത്തിയിലൂടെ തെളിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസി ആവശ്യപ്പെട്ടു. മുസ്‌ലിംകള്‍ക്കും ദളിതര്‍ക്കുമിടയില്‍ സൃഷ്ടിച്ചിരിക്കുന്ന അരക്ഷിതാവസ്ഥ മാറണമെങ്കില്‍ പ്രധാനമന്ത്രിയുടെ ഒരു വാക്ക് മതിയാവില്ലെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.—
സംഘപരിവാറുമായി ബന്ധമുള്ളവരാണ് ഇത്തരം ആക്രമണങ്ങള്‍ക്കു പിന്നില്‍. വാക്കുകളെക്കാളുപരി ഇവര്‍ക്കെതിരേ നടപടിയെടുക്കുകയാണ് വേണ്ടത്.
എന്തുകൊണ്ടാണ് വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രധാനമന്ത്രിക്ക് ഇത്രയും സമയം വേണ്ടിവന്നത്. അഖ്‌ലാഖ് കൊല്ലപ്പെട്ടപ്പോള്‍ മോദി ഒന്നും മിണ്ടിയില്ല. ജാര്‍ഖണ്ഡില്‍ രണ്ടു മുസ്‌ലിംകള്‍ കൊല്ലപ്പെട്ടപ്പോഴും അദ്ദേഹം മൗനം പാലിച്ചു.
ജമ്മുവില്‍ ട്രക്ക് ഡ്രൈവര്‍ കൊല്ലപ്പെട്ടതും മൗനത്തില്‍ ഒതുങ്ങിപ്പോയി. ഈ കേസുകളില്‍ കുറ്റവാളികളെ ശിക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും ഹൈദരാബാദില്‍നിന്നുള്ള എംപി കൂടിയായ ഒവൈസി പറഞ്ഞു.—നിയമം ലംഘിച്ചു രാത്രികളില്‍ അക്രമത്തിനിറങ്ങുന്നവരാണു പകല്‍ പശുസംരക്ഷകരുടെ വേഷമണിഞ്ഞെത്തുന്നതെന്നു പ്രധാനമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഇത് ആദ്യമായാണ് പ്രധാനമന്ത്രി പശുസംരക്ഷണത്തെ സംബന്ധിച്ചും ഇതിനെ തുടര്‍ന്നുണ്ടായ കൊലപാതകങ്ങളെ സംബന്ധിച്ചും പ്രതികരിക്കുന്നത്. ഗോസംരക്ഷകരെന്നു സ്വയം വിളിക്കുന്നവരാണ് തന്നെ കോപാകുലനാക്കുന്നതെന്നും പശുക്കളെ സംരക്ഷിക്കണം എന്ന് യഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നവര്‍ അവ പ്ലാസ്റ്റിക് തിന്നുന്നതു തടയുകയാണു വേണ്ടതെന്നും മോദി കൂട്ടിച്ചേര്‍ത്തു.—ദളിതരെ ആക്രമിക്കണമെന്നുള്ളവര്‍ അവരെ വെറുതെ വിട്ടു തന്നെ ആക്രമിക്കണമെന്നും ഞായറാഴ്ച ഒരു ചടങ്ങില്‍ പങ്കെടുക്കവെ മോദി പറഞ്ഞിരുന്നു.