ചേര്‍ത്തല താലൂക്ക് ആശുപത്രിയുടെ കെട്ടിടവും സ്ഥലങ്ങളും കാടുകയറി നശിക്കുന്നു

alp-hospitalkaduചേര്‍ത്തല: ഗവ. താലൂക്ക് ആശുപത്രി പരിമിതികളാല്‍ വീര്‍പ്പുമുട്ടുന്നു. ആശുപത്രിയുടെ വികസനത്തിനായി വിനിയോഗിക്കേണ്ട സ്ഥലവും കെട്ടിടങ്ങളും കാടുകയറി നശിക്കുന്നു. നേഴ്‌സുമാര്‍ക്കു താമസിക്കാനുള്ള ക്വാര്‍ട്ടേഴ്‌സും ആശുപത്രിക്കു സമീപത്തെ ടിബി വാര്‍ഡ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലവുമാണ് കാടുകയറി ഇഴജന്തുക്കളുടെ താവളമായത്. പേവാര്‍ഡില്‍ കിടന്നിരുന്ന ആളെ പാമ്പുകടിച്ച സംഭവംവരെ ഇവിടെയുണ്ടായിട്ടും അധികൃതര്‍ ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ് ഉള്ളത്. ഡിപി കവലയ്ക്കു സമീപമാണ് നഴ്‌സിംഗ് ക്വാര്‍ട്ടേഴ്‌സ് നിര്‍മിച്ചിട്ടുള്ളത്.

കെട്ടിടത്തിനു ചുറ്റുമതിലുമുണ്ട്. വര്‍ഷങ്ങളായി കെട്ടിടം അടച്ചിട്ടിരിക്കുകയാണ്. ഉപയോഗിക്കാത്തതിനാല്‍ കെട്ടിടത്തിന്റെ പലഭാഗങ്ങളിലും വിള്ളല്‍ വീണ് നാശനഷ്ടവുമുണ്ടായിട്ടുണ്ട്. രാത്രികാലങ്ങളില്‍ ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുകയാണ്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തി പ്രദേശം വൃത്തിയാക്കിയാല്‍ നേഴ്‌സിങ് ക്വാര്‍ട്ടേഴ്‌സ് ഉപയോഗിക്കാമെങ്കിലും ഇതിനുള്ള നടപടി അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. കെട്ടിടം കാള്‍ ഡ്യൂട്ടി ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്‌സ് ആക്കിമാറ്റിയാല്‍ രോഗികള്‍ക്ക് ഏറെ സഹായകരമാകും.

അടിയന്തിര ഘട്ടങ്ങളില്‍ വേഗത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഇവിടെ നിന്നും ആശുപത്രിയില്‍ എത്താനാകും. ആശുപത്രി വളപ്പിനു തെക്കുവശത്താണ് പഴയ ടിബി വാര്‍ഡ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലം. 45 സെന്റോളം ഭൂമിയുണ്ടെന്നാണ് രേഖയെങ്കിലും ചുറ്റുമതില്‍ നിര്‍മിച്ചിട്ടില്ലാത്തതിനാല്‍ പലരും ഭൂമി കൈയേറിയിട്ടുണ്ടെന്നാണ് ആക്ഷേപം. രണ്ടു പതിറ്റാണ്ട് മുമ്പാണ് ടിബി വാര്‍ഡ് പൊളിച്ചുമാറ്റിയത്. പിന്നീട് ഈ ഭാഗത്തേക്കു അധികാരികള്‍ തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് വിമര്‍ശനം.

വാര്‍ഡു നിന്ന സ്ഥലത്ത് സര്‍ക്കാര്‍ നേഴ്‌സിംഗ് സ്കൂളോ കോളജോ, പാരാ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആരംഭിക്കണമെന്നു കാലങ്ങളായി ആവശ്യമുയരുന്നുണ്ടെങ്കിലും അധികാരികളുടെ ഭാഗത്തു നിന്ന് അനുകൂല നിലപാട് ഇനിയുമുണ്ടായിട്ടില്ല. അധികൃതരുടെ താലൂക്ക് ആശുപത്രിയോടുള്ള മനോഭാവം മാറ്റണമെന്നാവശ്യപ്പെട്ട് യുവജന സംഘടനകള്‍ പ്രക്ഷോഭത്തിലാണ്.  താലൂക്ക് ആശുപത്രിയെ തകര്‍ക്കുന്ന നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം നഗരസഭയിലേക്ക് മാര്‍ച്ച് നടത്തുകയുണ്ടായി.

Related posts